ലൈവ് വീഡിയോ ചാറ്റ്; പണം മാനവും കപ്പല്‍ കയറും, ഇരകളില്‍ വീട്ടമ്മമാര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെ
തിരുവനന്തപുരം: അവസരങ്ങളുടേയും വിനോദങ്ങളുടേയും വലിയ സാധ്യതകള്‍ മുന്നോട്ട് വെക്കുമ്പോള്‍ തന്നെ ധാരാളം ചതിക്കുഴികളും സാമൂഹ്യമാധ്യമങ്ങളിലുണ്ട്. അത് മനസ്സിലാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ മാന നഷ്ടം മാത്രമല്ല, പണം നഷ്ടവും ഉണ്ടാവുമെന്നുള്ളതാണ് വസ്തുത.
ലോക്ക്ഡൗണ്‍ കാലത്ത് മറ്റ് ക്രമസമാധാന പ്രശ്നങ്ങളിലും കുറ്റകൃത്യങ്ങളുടേയും കാര്യത്തില്‍ വലിയ കുറവുണ്ടായെങ്കിലും സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങളില്‍ കാര്യമായ കുറവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാമൂഹമാധ്യമങ്ങള്‍ വഴി ചതിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമായിട്ടുണ്ട്.
ഇരയാകുന്നവര്‍
വീട്ടമ്മമാര്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍, യുവാക്കള്‍ എന്നിങ്ങനെ തട്ടിപ്പിന് ഇരയാകുന്നവര്‍ നിരവധിയാണ്. ഒറ്റ നോട്ടത്തില്‍ തങ്ങളാണെന്ന് ഇരകള്‍ക്ക് തോന്നുന്ന വിധത്തില്‍ കൃത്രിമമായി തയ്യാറാക്കിയ വീഡിയോകളാണ് തട്ടിപ്പ് സംഘം വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. വീഡിയോ കോളുകള്‍ വഴിയുള്ള ബന്ധത്തില്‍ പെട്ടുപോയാല്‍ അവര്‍ പങ്കുവെച്ച ദൃശ്യങ്ങളും വിലപേശലിനായി ഉപയോഗപ്പെടുത്തുന്നു.
വ്യാജ അക്കൗണ്ടുകള്‍ വഴി
വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഇത്തരം തട്ടിപ്പുകള്‍ അധികവും നടക്കുന്നത്. സ്ത്രീകളുടെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലും ഡേറ്റി ആപ്ലിക്കേഷനിലും വ്യാജ അക്കൗണ്ടുകള്‍ തയ്യാറാക്കിയ ശേഷം യുവതി-യുവാക്കളോട് ലൈവ് വീഡിയോ വഴി സെക്സ് ചാറ്റ് നടത്തി, ഈ വീഡിയോ സ്ക്രീന്‍ റെക്കോഡറിന്റെ സഹായത്തോടെ സേവ് ചെയ്യുന്നതാണ് ഇവരുടെ പ്രധാന രീതി.
ഭീഷണി
ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിലും പോണ് സൈറ്റുകളിലും പ്രചരിപ്പിക്കാതിരിക്കാന്‍ വന്‍ തുകയാണ് ഇവര്‍ ഇരകളില്‍ നിന്ന് ആവശ്യപ്പെടുക. വീഡിയോകള്‍ സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും അയക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തും. വ്യാജ മേല്‍വിലാസങ്ങളില്‍ എടുത്ത സിംകാര്‍ഡുകള്‍ ഉപയോഗിച്ചാവും തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുക.
പരാതി നല്കുമ്പോള്
ഭീഷണിയായി തട്ടിപ്പ് സംഘം ഇരകള്‍ക്ക് വീഡിയോകളും ഫോട്ടോകളും അയക്കുന്നത് ഓട്ടോ ഡീലീറ്റഡ് മെസേജുകളായിട്ടായിരിക്കും. മുന്‍കൂട്ടി സെറ്റ് ചെയ്ത സമയം കഴിയുമ്പോള്‍ ആ വീഡിയോ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും. അതിനാല്‍ തന്നെ പോലീസിനോ മറ്റോ പരാതി നല്കുമ്പോള് ഇത്തരം കാര്യങ്ങള്‍ തെളിവായി ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് സാധിക്കില്ല.
മാനസിക സമ്മര്‍ദ്ദം
പിടിക്കപ്പെടാതിരിക്കാന്‍ മറ്റ് പലതരത്തിലുള്ള മാര്‍ഗ്ഗങ്ങളും തട്ടിപ്പ് സംഘങ്ങള്‍ സ്വീകരിക്കുന്നുണ്ട്. വലിയ സാങ്കേതിക വിദ്യയുടെ കൂടെ സഹായത്തോടെ നടക്കുന്ന ഇത്തരം സൈബര്‍ തട്ടിപ്പുകളില്‍ വീണുപോകുന്നവര്‍ നിരവധിയാണ്. ഇരകളില്‍ പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെടുകയും ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നു.
പരിഹാരം
നേരിട്ട് അറിയുന്നവരുമായി മാത്രം സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം ചുരുക്കുക എന്നതാണ് ഇത്തരം തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള പ്രധാന പോംവഴി. പാസ് വേര്‍ഡ് സെറ്റ് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പരോ അക്കങ്ങളോ മാത്രമായി നല്കാതിരിക്കാനും ശ്രദ്ധിക്കക്കണം. ഇത്തരം പാസ്വേഡുകള് ഒരു ഹാക്കര്‍ക്ക് എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ സാധിക്കും.
പോലീസില്‍ വിവരം അറിയിക്കുക
അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലര്‍ത്തിയെഴുതിയ പാസ് വേര്‍ഡുകള്‍ വേണം ഉപയോഗിക്കാന്‍. ആരെങ്കിലും അയക്കുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം. പരിചയമില്ലാത്ത ലിങ്കുകളാണെങ്കില്‍ പരമാവധി ഒഴിവാക്കുക. ഇത്തരം കെണികളില്‍ പെട്ടുവെന്ന് ബോധ്യമായാല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയോ സൈബര്‍സെല്ലുമായി ഉടന്‍ ബന്ധപ്പെടുകയോ ചെയ്യണം.
ബ്രിട്ടനില്‍ ആ മരുന്ന് പരീക്ഷിക്കുന്നു.. ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കും പ്രതീക്ഷ!!
കെസിയുടെ ഒറ്റ ഫോൺ കോൾ,അശോക് ഗെലോട്ട് നേരിട്ട് ഇടപെട്ടു;രാജസ്ഥാനിലെ മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക്