നടൻ ശ്രീനാഥിന്റെ മരണം; കൂടുതൽ തെളിവുകൾ പുറത്ത്, റൂമിൽ വന്ന രണ്ടുപേർ ആര്? പിന്നീട് സംഭവിച്ചത്...
ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറൽ മാനേജർ ജോയിയാണ് അന്നേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരുവനന്തപുരം: നടൻ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. ശ്രീനാഥിന്റെ മരണത്തിന് തൊട്ട്മുമ്പ് അദ്ദേഹത്തിന്റെ മുറിയിൽ രണ്ട് പേർ എത്തിയിരുന്നെന്ന് മൊഴി. ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറൽ മാനേജർ ജോയിയാണ് അന്നേഷണ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 2010 ഏപ്രിൽ 21നായിരുന്നു ശ്രീനാഥ് കോതമംഗലത്തുള്ള ഹോട്ടൽ മരിയ ഇന്റർ നാഷണലിൽ മുറിയെടുത്തത്.
എം പത്മകുമാറിന്റെ മോഹൻലാൽ ചിത്രമായ ശിക്കാറിൽ അഭിനയിക്കാനാണ് ശ്രീനാഥ് ഹോട്ടലിൽ എത്തിയത്. എന്നാൽ 23ന് വൈകിട്ട് എട്ട് മണിക്ക് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ മനോജ് എന്നിവർ ശ്രീനാഥിന്റെ മുറിയിലെത്തി. അവർ ഇരുപത് മിനുട്ടോളം ശ്രീനാഥിന്റെ മുറിയിൽ ഉണ്ടായിരുന്നു എന്ന് ജോയിയുടെ മൊഴിയിൽ പറയുന്നു.
മുറി ഒഴിയും
ഏകദേശം 20 മിനിറ്റിന് ശേഷം അവർ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയിൽ നിന്നു മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്ന് പറഞ്ഞതായും മൊഴിയിലുണ്ട്.
ഫോൺ വിളിച്ചപ്പോൾ കേട്ടത് ഞെരക്കം
20 മിനിറ്റിനുശേഷം ശ്രീനാഥിന്റെ മുറിയിൽ നിന്ന് റിസപ്ഷനിലേക്ക് ഫോൺ വന്നു. ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ഞരക്കമാണ് കേട്ടത്.
ദേഹത്തും മുറിയിലും രക്തം ഒലിക്കുന്നു
ശ്രീനാഥിന്റെ മുറിയിലെത്തി നോക്കിയപ്പോൾ വാതിലിന് പുറകിലായി വീണുകിടക്കുന്നതാണ് കണ്ടത്. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നതായി മൊഴിയിൽ പറയുന്നു.
ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്
സന്ദർശകരും ശ്രീനാഥുമായി സംസാരിച്ചതെന്തെന്നോ മുറിയിൽ സംഭവിച്ചതെന്തെന്നോ വ്യക്തമല്ല. ഇക്കാര്യങ്ങൾ കണ്ടെത്തി വെളിപ്പെടുത്താൻ പോലീസ് തയ്യാറാകണമെന്നാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
നാല് മാസം കൊണ്ട് അന്വേഷണം അവസാനിപ്പിച്ചു
വ്യക്തിപരമായ പ്രശ്നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാല് മാസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
കൊലപാതകമെന്ന് തിലകന്റെ ആരോപണം
മറ്റു ദുരൂഹതകള്‍ ഒന്നുമില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നുവെന്ന് പോലീസ് പറയുന്നു. ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ പിന്നീട് ആരോപിച്ചിരുന്നു.
അവസരങ്ങളില്ലാതെ പുറത്ത്
അമ്മയില്‍ അംഗമല്ലാതിരുന്നതിനാല്‍ ശ്രീനാഥിന് സിനിമയില്‍ റോള്‍ കിട്ടിയില്ലെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ഒരുകാലത്ത് സിനിമയില്‍ നിറയെ അവസരങ്ങളുണ്ടായിരുന്ന ശ്രീനാഥ് പിന്നീട് സിനിമയില്‍നിന്ന് പുറത്തായ സ്ഥിതിയിലെത്തുകയും ചെയ്തിരുന്നു.