അബ്ദുള്ളക്കുട്ടിക്കെതിരെ കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ; പരാതി അറിഞ്ഞത് രാവിലെ മാത്രം
തിരുവനന്തപുരം; ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് പിന്നാലെ ലോറി വന്നിടിച്ചത് ഇന്നലെ രാത്രിയായിരുന്നു. ആസൂത്രിത ആക്രമണമാണ് നടന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. വെളിയങ്കോട് ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ട് പേർ മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നു വെന്നാണ് അബ്ദള്ളക്കുട്ടി പറഞ്ഞത്. എന്നാൽ ബിജെപി നേതാവിന്റെ വാദം തള്ളി ഹോട്ടൽ ഉടമ രംഗത്തെത്തി.
അബ്ദുള്ളക്കുട്ടിക്കെതിരെ കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നാണ് ഹോട്ടലുടമ ഷക്കീർ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഹോട്ടൽ ഉടമയുടെ പ്രതികരണം. ഹോട്ടലിൽ അകത്ത് വെച്ച് അപമാനിക്കാൻ ശ്രമം ഉണ്ടായിട്ടില്ല. ഹോട്ടലിന് പുറത്തും അത്തരം സംഭവങ്ങൾ നടന്നിട്ടില്ല. അബ്ദുള്ളക്കുട്ടിയുടെ പരാതി അറിഞ്ഞത് രാവിലെ മാത്രമെന്നും ഷക്കീർ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ വെച്ച് രാത്രിയോടെയാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായതെന്നാണ് ബിജെപി ആരോപിക്കുന്നത്. പൊന്നാനിയിൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് കയറിയപ്പോൾ ഒരു സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതിന് പിന്നാലെയായിരുന്നു അവിടുന്ന് ഇറങ്ങിയ തന്റെ വണ്ടിയുടെ പുറകിൽ ലോറി കൊണ്ട് ഇടിച്ചത് എന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.
കാറിന് പിന്നിൽ രണ്ട് തവണയാണ് ലോറി കൊണ്ടിടിച്ചത്. കാറിന്റെ ഒരു ഭാഗം തകർന്നു. കെ.എല്‍ 65എം. 6145 എന്ന രജിസ്ട്രേഷിനിലുള്ള ലോറിയാണ് ഇടിച്ചത്. മനപ്പൂർവ്വം അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വണ്ടി ഇടിച്ചതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. അതേസമയം വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപോയതാണെന്നാണ് ഡ്രൈവർ വിശദീകരിച്ചത്. എന്നാൽ അന്വേഷണം വേണമെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടിയുടെ ഡ്രൈവറുടെ പരാതിയിൽ പോലീസ് ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Recommended Video