പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടലുടമ ആത്മഹത്യ ചെയ്ത നിലയില്‍
പെരിയ: വേലാശ്വരത്തെ റിട്ട. നഴ്‌സ് ജാനകിയുടെ വീട്ടില്‍ നിന്ന് 11 പവന്‍ സ്വര്‍ണാഭരണവും 3000 രൂപയും കവര്‍ന്ന കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടലുടമയെ മരത്തില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വേലാശ്വരം പൂച്ചക്കാടന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണനാ(53)ണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിക്ക് ഹോട്ടല്‍ തുറന്ന കുഞ്ഞിക്കണ്ണനെ പിന്നീട് കാണാതായിരുന്നു. മകന്‍ ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരുന്നു. റോഡരികിലൂടെ നടന്നുപോകുന്ന ഒരാള്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫോണ്‍ മണിയടിക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് കുഞ്ഞിക്കണ്ണനെ തൂങ്ങിയ നിലയില്‍ കണ്ടത്. അപ്പോഴേക്കും മരിച്ചിരുന്നു.
റിമ കാരണം കടക്കാരനായി.. ഫെമിനിസം തലയ്ക്ക് പിടിച്ചിരിക്കുന്നു! റിമ കല്ലിങ്കലിനെതിരെ സംവിധായകൻ
15ന് പുലര്‍ച്ചെ 5 മണിക്കാണ് ജാനകിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവും കവര്‍ന്ന ശേഷം ജാനകിയുടെ കഴുത്തിന് മുറുക്കി കൊല്ലാന്‍ ശ്രമം നടന്നിരുന്നു. ഭര്‍ത്താവ് വേലായുധനും തൊട്ടടുത്ത് ഹോട്ടല്‍ നടത്തുന്ന കുഞ്ഞിക്കണ്ണനും ചേര്‍ന്നാണ് ജാനകിയെ ആസ്പത്രിയില്‍ കൊണ്ടു പോയത്. ആദ്യമായി കണ്ടയാള്‍ എന്ന നിലയില്‍ കുഞ്ഞിക്കണ്ണനില്‍ നിന്ന് നേരത്തെ ഒരു തവണ മൊഴിയെടുത്തിരുന്നു. വീണ്ടും ഇന്ന് മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു.

കുഞ്ഞിക്കണ്ണന്റെ ആത്മഹത്യയെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. പരേതനായ രാമന്റെയും ഇച്ചിരയുടെയും മകനാണ് കുഞ്ഞിക്കണ്ണന്‍. ഭാര്യ: ലക്ഷ്മി. മക്കള്‍: സുജിത്, സൂരജ്, സായൂജ്. സഹോദരങ്ങള്‍: കാര്‍ത്യായനി, രാജന്‍, നാരായണി, അജയന്‍












Click it and Unblock the Notifications