ജാമ്യം നിന്നതിന് കിടപ്പാടം ജപ്തി.. വീട്ടമ്മയ്ക്ക് പിന്തുണയുമായി നാട്ടുകാർ.. തീകൊളുത്തി പ്രതിഷേധം!
കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വീട്ടമ്മയുടെ സ്ഥലം ജപ്തി ചെയ്യുന്നതിനെതിരെ സ്ഥലത്ത് വന്‍ പ്രതിഷേധം. കൊച്ചി ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജി എന്ന വീട്ടമ്മയ്ക്കാണ് സുഹൃത്തിനെ സഹായിച്ചതിന്റെ പേരില്‍ ഈ ദുര്യോഗം.
പ്രീത ഷാജിക്ക് പിന്തുണയുമായി നാട്ടുകാര്‍ ഒന്നടങ്കം എത്തിയതോടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. നൂറുകണക്കിന് പേരാണ് പന്തങ്ങളും പെട്രോള്‍ കന്നാസുകളുമേന്തി ജപ്തി തടയാനെത്തിയിരിക്കുന്നത്. ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍.
ജാമ്യം നിന്നതിന് ജപ്തി
1994ല്‍ ആണ് സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ പ്രീത ഷാജി ജാമ്യം നിന്നത്. 2.30 കോടി രൂപ കുടിശ്ശികയായെന്ന പേരിലാണ് പ്രീതയുടെ രണ്ടരക്കോടി രൂപ വിലവരുന്ന സ്ഥലം ബാങ്ക് ജപ്തി ചെയ്തത്. 50 ലക്ഷം രൂപ വരെ താന്‍ തിരിച്ചടക്കാന്‍ തയ്യാറാണ് എന്ന് പ്രീത ബാങ്കിനെ അറിയിച്ചുവെങ്കിലും ഒന്നരക്കോടി വേണമെന്ന നിലപാടില്‍ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോവുകയായിരുന്നു.
കൊച്ചിയിൽ വൻ പ്രതിഷേധം
ബാങ്കിന്റെ ജപ്തി നടപടികള്‍ക്കെതിരെ പ്രീത വീടിന് സമീപം ചിതയൊരുക്കി പ്രതിഷേധിച്ചത് ശ്രദ്ധ നേടിയിരുന്നു. 292 ദിവസത്തോളമാണ് ചിതയൊരുക്കി പ്രീത പ്രതിഷേധിച്ചത്. പ്രതിഷേധം തുടരവേയാണ് ഹൈക്കോടതിയെ സമീപിച്ച ബാങ്ക് അനുകൂല ഉത്തരവ് നേടിയെടുത്തത്. ഇതേത്തുടര്‍ന്ന് ജപ്തി നടപടികള്‍ക്കായി അധികൃതര്‍ സ്ഥലത്ത് എത്താനിരിക്കെയാണ് വന്‍ പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുന്നത്.
ആത്മഹത്യാ ഭീഷണി
പ്രീതയ്ക്ക് പിന്തുണയുമായി നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും അടക്കം നൂറ് കണക്കിന് പേരാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. നാട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത് സ്ഥിതിഗതികള്‍ ആശങ്കാകുലമാക്കിയിരിക്കുകയാണ്. പെട്രോളും മണ്ണെണ്ണയും പന്തങ്ങളും ഇവര്‍ കയ്യില്‍ കരുതിയിട്ടുണ്ട്. സ്ഥലത്ത് പോലീസും അഗ്നിശമനാസേനയും എത്തിയിട്ടുണ്ട്.
പെട്രോളൊഴിച്ച് തീ കൊളുത്തി
നാട്ടുകാരില്‍ പലരും പെട്രോളും മണ്ണെണ്ണയും ദേഹത്തൊഴിച്ച് നില്‍ക്കുകയാണ്. ജപ്തി നടപടി ഉണ്ടായാല്‍ ദേഹത്ത് തീകൊളുത്തും എന്നാണ് ഭീഷണി. അതിനിടെ കൂട്ടത്തില്‍ ചിലര്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. ഉടന്‍ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സംഘം ഇടപെട്ട് തീയണച്ച് കൊണ്ട് വലിയൊരു ദുരന്തം ഒഴിവാവുകയായിരുന്നു.
ജീവൻ വെടിയുമെന്ന് പ്രീതയും
പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജപ്തി നടത്തുകയാണ് എങ്കില്‍ താന്‍ ജീവന്‍ വെടിയുമെന്ന് പ്രീത ഷാജിയും വ്യക്തമാക്കുന്നു. ഭൂമാഫിയയ്ക്ക് വേണ്ടിയാണ് ബാങ്കിന്റെ നടപടിയെന്നാണ് പ്രീത ഷാജി ആരോപിക്കുന്നു. ജപ്തി നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
പോലീസ് ഗോബാക്ക്
ജപ്തി നടപടികള്‍ക്കായി ഹൈക്കോടതി ഉത്തരവ് പ്രകാരം അഭിഭാഷക കമ്മീഷന്‍ രാവിലെ എത്തുമെന്ന വിവരത്തെ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം. പോലീസ് ഗോബാക്ക് വിളികളാണ് മുഖരിതമാണ് പ്രദേശം. ആവശ്യമെങ്കില്‍ ജപ്തിക്ക് വേണ്ടി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം കിടപ്പാടം ഏറ്റെടുക്കണം എന്നാണ് ജൂണ്‍ 18ലെ കോടതി ഉത്തരവ്.