'പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നായിപ്പോയി' ബിജെപിക്ക് വോട്ട് ചോദിച്ച സുരേഷ് ഗോപിയോട് വീട്ടമ്മ!
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവും എംപിയുമായ നടന് സുരേഷ് ഗോപിക്ക് വീട്ടമ്മ നല്കിയ മറുപടി വൈറലാകുന്നു. വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എസ് സുരേഷിന് വോട്ട് തേടിയെത്തിയതായിരുന്നു സുരേഷ് ഗോപി. വീടുകള്‍ കയറിയുളള പ്രചാരണത്തിനിടെയാണ് മറ്റാര്‍ക്കും വോട്ട് ചെയ്യില്ലെന്ന് വീട്ടമ്മ സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി പറഞ്ഞത്.
സുരേഷ് ഗോപിയെ നടനെന്ന നിലയ്ക്ക് ഇഷ്ടമുളളത് കൊണ്ട് അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ വോട്ട് ചെയ്യുമെന്നും വീട്ടമ്മ പറയുന്നു. വീട്ടമ്മയെ അനുനയിപ്പിക്കാന്‍ സുരേഷ് ഗോപി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
വീട്ടമ്മയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ''സാര്‍ മത്സരിച്ചാല്‍ സാറിന്റെ സിനിമകള്‍ ഇഷ്ടമുളളത് കൊണ്ട് ഞാനെന്റെ വോട്ടിടും. ഉണ്ണി എന്ന് പേരുളള ഒരു പയ്യനുണ്ട്. അവന് മത്സരിച്ചാലും വോട്ടിടും''. അതിനിടെ എസ് സുരേഷ് തന്റെ ആളാണ് എന്ന് സുരേഷ് ഗോപി പറയുന്നുണ്ട്. എന്നാല്‍ മറ്റൊന്നും സാര്‍ തന്നോട് പറയരുതെന്നാണ് വീട്ടമ്മയുടെ മറുപടി. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി നില്ക്കുമെങ്കില് വോട്ട് ചെയ്യുമെന്ന് വീട്ടമ്മ ആവര്‍ത്തിച്ചു. താന്‍ നില്‍ക്കുന്നതിന് തുല്യമാണ് സുരേഷ് മത്സരിക്കുന്നത് എന്നും സുരേഷിനെക്കൊണ്ട് താനാണ് പണിയെടുപ്പിക്കാന്‍ പോകുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞ് നോക്കി.
എന്നാലതൊന്നും വീട്ടമ്മ ചെവിക്കൊളളാന്‍ തയ്യാറായില്ല. സാര്‍ സിനിമയില്‍ സിപിഐയിൽ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് വീട്ടമ്മ ചോദിച്ചു. ഇല്ലെന്ന് സുരേഷ് ഗോപി തലയാട്ടി മറുപടി നല്കി. എന്നാല്‍ താന്‍ 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന് വീട്ടമ്മ പറഞ്ഞു. ''ആ ചോരയും ഈ ചോരയും ഒന്നായിപ്പോയി. പക്ഷേ സര് നിക്ക് ഞാന്‍ ഇടും'' എന്നും വീട്ടമ്മ പറഞ്ഞു. അത് ഞാന്‍ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിക്കൊപ്പം മടങ്ങിപ്പോയി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.