മൂവായിരം കോടിയുടെ പ്രതിമയും 20 കോടിയുടെ കിടപ്പാടവും.. കയ്യടി നേടി പിണറായി സർക്കാർ
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ഉയരമുളള പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച് കഴിഞ്ഞു. വലിയ വിമര്‍ശനമാണ് 3000 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ പ്രതിമയുടെ പേരില്‍ മോദിക്ക് നേരെ ഉയരുന്നത്. കര്‍ഷക ആത്മഹത്യകള്‍ വാര്‍ത്ത പോലും അല്ലാത്ത നാട്ടില്‍ വേണ്ടത് കോടികള്‍ മുടക്കിയുള്ള പ്രതിമയല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദിലെ ഗോത്രസമൂഹം പ്രതിഷേധ സൂചകമായി ഇന്നത്തെ ദിവസം പട്ടിണി കിടക്കുകയാണ്.
ഇതേ ദിവസം തന്നെ മറ്റൊരു പദ്ധതിയുടെ ഉദ്ഘാടനവും രാജ്യത്ത് നടക്കുന്നുണ്ട്. മറ്റെവിടെയുമല്ല, കേരളത്തിൽ തന്നെ. 20 കോടി ചിലവിട്ട് നിർമ്മിച്ചിരിക്കുന്ന കിടപ്പാടം. മൂവായിരം കോടിയുടെ പ്രതിമ നിർമ്മാണമല്ല, മറിച്ച് സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് തെളിയിക്കുകയാണ് കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍. കടല്‍ക്ഷോഭത്തില്‍ വീടുകൾ നഷ്ടപ്പെട്ട 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റ് സമുച്ചയമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.
മോദിയുടെ പട്ടേല്‍ പ്രതിമ വിമര്ശിക്കപ്പെടുമ്പോള് പിണറായി സര്‍ക്കാരിന്റെ ഈ നീക്കത്തിന് വലിയ കയ്യടികളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം: കടലോര ജനതയ്ക്ക് സര്‍ക്കാര്‍ നല്കിയ വാക്ക് പാലിക്കുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം 'പ്രതീക്ഷ' മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും.ഇതോടെ 192 മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷം പൂവണിയുകയാണ്. 2016 ൽ വലിയതുറയിലുണ്ടായ കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ ഫ്ലാറ്റിലെ താമസക്കാരായെത്തും.
മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങൾ നിര്‍മ്മിച്ചത്. ഓരോ ഭവനത്തിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്. മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. നിര്‍മ്മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി നിശ്ചയിച്ചതിലും നേരത്തെ ഭവനസമുച്ചയം പൂര്‍ത്തിയാക്കുകയും ചെയ്തു.