ലൈഫ് മിഷന് പിറകെ മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിച്ച് പിണറായി സർക്കാർ, പുനര്‍ഗേഹം പദ്ധതി
തിരുവനന്തപുരം: രണ്ട് ലക്ഷത്തിലധികം പേർക്ക് ലൈഫ് മിഷനിലൂടെ വീട് നിർമ്മിച്ച് നൽകി കയ്യടി നേടിയിരിക്കുകയാണ് പിണറായി സർക്കാർ. ഇടത് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നതിന് ശേഷം 2, 14,000ത്തിലധികം വീടുകളാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് മിഷനിലൂടെ 2 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ലൈഫ് മിഷന് പിന്നാലെ ത്സ്യത്തൊഴിലാളികളുടെ സമഗ്രപുനരധിവാസ പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടിരിക്കുകയാണ്. പുനർഗേഹം എന്നാണ് പദ്ധതിയുടെ പേര്. 2450 കോടി രൂപ ചെലവഴിച്ചാണ് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുളള പദ്ധതി നടപ്പാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 'ലൈഫ് മിഷനില്‍ രണ്ടു ലക്ഷത്തിലധികം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനു പിന്നാലെ മത്സ്യത്തൊഴിലാളികളുടെ സമഗ്രപുനരധിവാസ പദ്ധതിക്ക് തുടക്കമാകുന്നു. പുനര്‍ഗേഹം എന്നു പേരിട്ട പദ്ധതിയുടെ നിര്‍മ്മാണഉദ്ഘാടനം ബുധനാഴ്ച (മാര്‍ച്ച് അഞ്ച് ) തിരുവനന്തപുരം ശംഖുമുഖത്ത് നിര്‍വ്വഹിക്കും. കടൽതീരത്തു നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.
2450 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചെലവഴിക്കും. ഓഖി ദുരന്തത്തിൽ ബോട്ട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എഫ്.ആർ.പി ബോട്ടുകളുടെ വിതരണവും അഞ്ചാം തീയതി നടക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് എൽ.എൻ.ജി പെട്രോനെറ്റിൻ്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് കേരള തീരദേശ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സൗജന്യ സൈക്കിൾ വിതരണവും ചടങ്ങില്‍ വച്ച് നടത്തും'.