'തുണ്ടുപടം കാണാൻ' പെൺകുട്ടികളുടെ മുദ്രാവാക്യം... കാര്യമറിയാതെ ചെയ്ത തോന്നിവാസത്തിന് ആര് മാപ്പ് പറയും
തിരുവനന്തപുരം: വാട്സ് ആപ്പിലും സോഷ്യല്‍ മീഡിയിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്ന ഒരു ചെറിയ വീഡിയോ ഉണ്ടായിരുന്നു. 'റേഞ്ച് കിട്ടാ പട്ടിക്കാട്ടില്, എങ്ങനെ കാണും തുണ്ടുപടം'- എന്ന് ഒരുപറ്റം പെണ്‍കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്നതായിരുന്നു അത്.
ഇപ്പോള്‍ ഇതിന് വരെ സമരമായി എന്ന രീതിയില്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിച്ചത്. ഈ ഒറ്റ വിവരം വച്ച് ചിലര്‍ അത് വാര്‍ത്തയായി നല്‍കുകയും ചെയ്തു. എന്നാല്‍ എന്താണ് സത്യം എന്ന് മാത്രം ആരും അന്വേഷിച്ചില്ല.
പക്ഷേ, ഇപ്പോള്‍ ആ സത്യം പുറത്ത് വരികയാണ്. നീതി നിഷേധത്തിനെതിരെ ഒരുപറ്റം പെണ്‍കുട്ടികള്‍ നടത്തിയ ആത്മാര്‍ത്ഥമായ സമരത്തെയാണ് ഇത്രനാളും നിങ്ങള്‍ തുണ്ടുപടം കാണാനുള്ള സമരം എന്ന് പറഞ്ഞ് അധിക്ഷേപിച്ചത്. ആ വീഡിയോ പ്രചരിപ്പിച്ചവരും അത് വാര്‍ത്തയാക്കിയവരും ആ പെണ്‍കുട്ടികളോട് മാപ്പ് പറയുമോ?
സിഎസ്ഐ ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ ചെറുവരക്കോണത്തുള്ള സിഎസ്ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ പെണ്‍കുട്ടികളുടെ സമരം ആയിരുന്നു അത്. കോളേജ് മാനേജ്മെന്റിന്റെ അനാസ്ഥയ്ക്കും പ്രിന്‍സിപ്പാളിന്റെ മോശം പരാമര്‍ശങ്ങള്‍ക്കും എതിരെ ആയിരുന്നു ആ പെണ്‍കുട്ടികളുടെ സമരം.
ഹോസ്റ്റല്‍ പ്രശ്നം
പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ പ്രശ്നങ്ങള്‍ ആയിരുന്നു എല്ലാത്തിന്റേയും തുടക്കം. വൃത്തിയുള്ള ഭക്ഷണമോ ശുദ്ധമായ കുടിവെള്ളമോ ഈ കുട്ടികള്‍ക്ക് കിട്ടിയിരുന്നില്ല. വിദ്യാര്‍ത്ഥിനികള്‍ ഭക്ഷ്യ സുരക്ഷ അഥോറിറ്റിക്ക് പരാതി നല്‍കുകയും അവര്‍ പരിശോധന നടത്തുകയും ചെയ്തു.
ഹോസ്റ്റല്‍ പൂട്ടി
ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഹോസ്റ്റലിന് ലൈസന്‍സ് പോലും ഇല്ലെന്നാണത്രെ കണ്ടെത്തിയത്. അടുക്കള വൃത്തിഹീനമായ അവസ്ഥയില്‍ ആയിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ 10 ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കുറ്റം കുട്ടികള്‍ക്ക്
ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത് വലിയ തെറ്റായിപ്പോയി എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ മറുപടി. തുടര്‍ന്ന് നടത്തിയ മീറ്റിങ്ങില്‍ ഹോസ്റ്റല്‍ പൂട്ടുമെന്ന ഭീഷണിയും. രക്ഷിതാക്കളുടെ യോഗം വിളിക്കുമെന്നും അറിയിച്ചു.
പെട്ടെന്നുള്ള നീക്കം
ഇതിനിടയിലാണ് ഫെബ്രുവരി അഞ്ചിന് നോട്ടീസ് ബോര്‍ഡില്‍ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. ഫെബ്രുവരി 9 ന് ഹോസ്റ്റല്‍ താത്കാലികമായി അടക്കുമെന്നും എല്ലാവരും സാധനസാമഗ്രികളുമായി സ്ഥലം വിടണം എന്നും ആയിരുന്നു അതില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഹോസ്റ്റല്‍ എന്ന് തുറക്കും എന്ന കാര്യം മാത്രം പരാമര്‍ശിച്ചിട്ടും ഉണ്ടായിരുന്നില്ല.
സമരം തുടങ്ങി
നോട്ടീസ് പ്രകാരം ഹോസ്റ്റല്‍ ഒഴിയാന്‍ പെണ്‍കുട്ടികള്‍ തയ്യാറായില്ല. രക്ഷിതാക്കളുടെ യോഗം പോലും ചേരും മുമ്പായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പലര്‍ക്കും പരീക്ഷയും മറ്റും ഉടന്‍ തന്നെ തുടങ്ങുകയും ചെയ്യും. അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും എല്ലാം പ്രശ്നമാകും. ഈ വിഷയങ്ങള്‍ എല്ലാം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പെണ്‍കുട്ടികള്‍ ഫെബ്രുവരി ആറിന് സമരം തുടങ്ങിയത്.
ലെസ്ബിയന്സും തുണ്ടുപടവും
പ്രിന്‍സിപ്പാള്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ആയിരുന്നു തങ്ങള്‍ നടത്തിയ സമരത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത മുദ്രാവാക്യങ്ങള്‍ എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റലില്‍ രാത്രി തുണ്ടുപടം കാണുന്നതാണ് പരിപാടിയെന്നും, വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ഉണ്ട് എന്നും ഒക്കെ ആയിരുന്നത്രെ പ്രിന്‍സിപ്പാള്‍ ആരോപിച്ചത്.
തിരിഞ്ഞ് നോക്കിയില്ല
ഫെബ്രുവരി ആറിന് ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ സമരം, രാത്രി 12 മണി പിന്നിടുമ്പോഴും കോളേജ് അധികൃതര്‍ ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല എന്നും ആരോപണം ഉണ്ട്. സ്മാര്‍ട്ട് പിക്സ് മീഡിയയിലൂടെ പുറത്ത് വന്ന സമരത്തിന്റെ ദൃശ്യങ്ങളില്‍ പെണ്‍കുട്ടികള്‍ ഇക്കാര്യം പറയുന്ന് വ്യക്തവും ആണ്.
വീ വാണ്ട് ജസ്റ്റിസ്, വീ വാണ്ട് ഷെല്‍റ്റര്‍
സത്യത്തില്‍ ആ പെണ്‍കുട്ടികളുടെ സമരത്തിന്റെ കാമ്പ് തന്നെ ഈ മുദ്രാവാക്യം ആയിരുന്നു-
'വീ വാണ്ട് ജസ്റ്റിസ്, വീ വാണ്ട് ഷെല്‍റ്റര്‍
പോയേ,
പോയേ,
കിടപ്പാടം
പോയേ,
തായോ
തായോ
തിരിച്ച്
തായോ
ഇറക്കി
വിട്ടേ,
ഇറക്കി
വിട്ടേ,
ഞങ്ങളെ
ഹോസ്റ്റലീന്ന്
ഇറക്കി
വിട്ടേ'
എന്നാല്‍ ചിലര്‍ കണ്ടത്, എഡിറ്റ് ചെയ്തെടുത്ത ഒരു 30 സെക്കന്റ് വീഡിയോ മാത്രം ആയിരുന്നു.
കൂടെയുണ്ടായിരുന്നു
പെണ്‍കുട്ടികളുടെ സമരത്തിന് രക്ഷിതാക്കളുടെ സമ്പൂര്‍ണ പിന്തുണയുണ്ടായിരുന്നു. രാത്രി വൈകിയും ഹോസ്റ്റലിന് മുന്നില്‍ സമരം തുടര്‍ന്നപ്പോള്‍, ഗേറ്റിന് പുറത്ത് ഐക്യദാര്‍ഢ്യവുമായി ആണ്‍കുട്ടികളും കാത്തു നിന്നു.
അറിഞ്ഞത് വൈകി
തങ്ങളുടെ സമരത്തെ ഇത്രത്തോളം അപഹസിച്ചുകൊണ്ട് പുറത്ത് നടക്കുന്ന പ്രചാരണം തുടക്കത്തില്‍ ഇവര്‍ അറിഞ്ഞിരുന്നില്ല. സഹപാഠികളായി ആണ്‍കുട്ടികളാണ് വിവരം അറിയിച്ചത്. ഇതിന് ശേഷം ആയിരുന്നു ചില മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ രീതിയില്‍ വാര്‍ത്തയും പ്രസിദ്ധീകരിക്കപ്പെട്ടത്. എന്തായാലും ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട് വിദ്യാര്‍ത്ഥിനികള്‍.
സ്മാര്‍ട്ട് പിക്സ് മീഡിയ
സ്മാര്‍ട്ട് പിക്സ് മീഡിയ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് ഇവരുടെ സമരത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വരുന്നത്. 15 മിനിട്ടോളം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ അവര്‍ അന്ന് തന്നെ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോ ഏതാണ് അമ്പതിനായിരത്തോളം പേര് കണ്ടിട്ടും ഉണ്ട്.