മമ്മൂട്ടിക്ക് കൊവിഡ് വന്നത് സിപിഎം സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നല്ലെന്ന് പറയാൻ പറ്റുമോ?; ടി സിദ്ധിഖ്
കൊച്ചി; മമ്മൂട്ടിക്ക് കൊവിഡ് വന്നത് സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോയെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ടി സിദ്ധിഖ് എം എൽ എ. മമ്മൂട്ടിക്ക് കോവിഡ് വന്നത് സിപിഎം സമ്മേളനത്തിനു വന്നവരിൽ നിന്നല്ല എന്ന് എന്ത് ഉറപ്പാണുള്ളതെന്ന് സിദ്ധിഖ് ചോദിച്ചു.
തിരുവാതിരയിൽ നിന്നും പാർട്ടി സമ്മേളനങ്ങളിൽ നിന്നും കോവിഡ് പകരില്ലെന്ന് വിശ്വസിക്കുന്ന താങ്കളോട് പറയാനുള്ളത് ഇത്തരത്തിൽ പുകമറ സൃഷ്ടിക്കരുതെന്നാണെന്നും ആ "പുക" സമൂഹത്തിനു ദോഷം ചെയ്യുന്നുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സിദ്ധിഖ് പരിഹസിച്ചു.

"സിപിഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും നടൻ മമ്മൂട്ടിയെ പോലുള്ളവർക്ക് കോവിഡ് ബാധിച്ചത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണു..."
സിപിഎം എന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. ഒരു സിപിഎം സഖാവിനെ 'അന്തം കമ്മി..!' എന്ന് വെറുതെ സോഷ്യൽ മീഡിയ പരിഹസിക്കുന്നതാണെന്ന് ആർക്കെങ്കിലും സംശയമുണ്ടായിരുന്നുവെങ്കിൽ ഇതോടെ തീർന്ന് കിട്ടും. സംസ്ഥാന സെക്രട്ടറിയുടെ നിലവാരമാണു നമ്മൾ ഇപ്പോൾ കണ്ടത്.
ശ്രീ കോടിയേരി ബാലകൃഷ്ണനോട് തിരിച്ച് ഒരു ചോദ്യം ചോദിക്കട്ടെ, " മമ്മൂട്ടിക്ക് കോവിഡ് വന്നത് സിപിഎം സമ്മേളനത്തിനു വന്നവരിൽ നിന്നല്ല.!!" എന്ന് എന്തുറപ്പാണുള്ളത്. മമ്മൂക്കയ്ക്ക് ആരെങ്കിലും പകർന്ന് നൽകിയത് തന്നെയാണു, അല്ലാതെ ഇത്രയും ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന മമ്മൂക്ക കോവിഡ് കോവിഡ് അറിഞ്ഞ് കൊണ്ട് പകർത്തിയെടുത്തതല്ല. അത് സമ്മേളനത്തിൽ പങ്കെടുത്തവർ സ്പ്രെഡ് ചെയ്തതുമാവാം.
സിപിഎം നടത്തുന്ന പാർട്ടി 'കാരണഭൂത' തിരുവാതിരയിൽ നിന്നും പാർട്ടി സമ്മേളനങ്ങളിൽ നിന്നും കോവിഡ് പകരില്ലെന്ന് വിശ്വസിക്കുന്ന താങ്കളോട് പറയുന്നു, ദയവ് ചെയ്ത് ഇങ്ങനെ "പുകമറ" സൃഷ്ടിക്കരുത് എന്നാണു. ആ "പുക" സമൂഹത്തിനു ദോഷം ചെയ്യുന്നുണ്ട്, ടി സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു.
കൊവിഡിനിടെ സി പി എം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നത് സംബന്ധിച്ച വിമർശനങ്ങളോട് സിപിഎമ്മിന്റെ ആളുകൾക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സിപിഎമ്മിനുണ്ടാകുമോ എന്നായിരുന്നു കോടിയേരി ചോദിച്ചത്. എത്രയോ പേർക്ക് രോഗം വന്നു. അതെല്ലാം സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ?. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് എന്നായിരുന്നു കോടിയേരി ചോദിച്ചത്.












Click it and Unblock the Notifications