ബിജെപിയെ 'ചതിച്ചത്' കർണാടക നേതാക്കൾ? കുഴൽപണത്തിൽ ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ... കുടത്തിൽ നിന്ന് ചാടിയ ഭൂതം
തൃശൂര്‍: കുടത്തില്‍ നിന്ന് പുറത്ത് ചാടിയ ഭൂതം എന്നൊരു പ്രയോഗമുണ്ട്- അതുപോലെയാണ് കേരളത്തിലെ ബിജെപിയില്‍ കുഴല്‍പണ വിവാദം ഇപ്പോള്‍. പുറത്തിറങ്ങിയ ഭൂതം, ബിജെപിയെ അടിമുടി വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കര്‍ണാടകത്തില്‍ നിന്നാണ് കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കുഴല്‍പണം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പണം കവര്‍ച്ച ചെയ്ത സംഭവം പുറത്തറിയാന്‍ കാരണമായത് കര്‍ണാടകത്തിലെ ചില ബിജെപി നേതാക്കളാണെന്നും ആണ് പുറത്ത് വരുന്ന സൂചനകള്‍. വിശദാംശങ്ങളും വിലയിരുത്തലുകളും...

തിരഞ്ഞെടുപ്പിലെ കര്‍ണാടക സ്വാധീനം
ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പദ്ധതികളും ഏകോപിപ്പിച്ചിരുന്നത് കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപിയുടെ ഉന്നത നേതാക്കള്‍ ആയിരുന്നു. കര്‍ണാടകത്തില്‍ എങ്ങനെയാണോ ഭരണം പിടിക്കുന്ന രീതിയിലേക്ക് ബിജെപി വളര്‍ന്നത്, അത്തരത്തില്‍ കേരളത്തിലും മാറ്റം സൃഷ്ടിക്കാമെന്ന പ്രതീക്ഷയില്‍ ആയിരുന്നു കേന്ദ്ര നേതൃത്വം ഇത്തരമൊരു തന്ത്രം സ്വീകരിച്ചത്.

പണമെത്തിയതും കര്‍ണാടകത്തില്‍ നിന്ന്
കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട പണം കര്‍ണാടകത്തില്‍ നിന്നാണ് എത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണ് പണം കേരളത്തില്‍ എത്തിച്ചത്. ധര്‍മരാജന് ആയിരുന്നു ഇത് ആലപ്പുഴയില്‍ എത്തിക്കാനുള്ള ചുമതല.

എന്തുകൊണ്ട് പരാതി വൈകി
2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ നാലരയോടെ ആയിരുന്നു തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വച്ച് രഹസ്യ അറയില്‍ പണം സൂക്ഷിച്ചിരുന്ന കാര്‍ കവര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഈ സംഭവം ഒരു പരാതിയായി പോലീസിന് മുന്നില്‍ എത്തുന്നത് ഏപ്രില്‍ ഏഴിന് രാത്രിയില്‍ ആണ്. വൈകിയെ വേളയില്‍ പോലും അതൊരു പരാതിയായി എത്താന്‍ ഉള്ള കാരണങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വിളിച്ചത് ബിജെപി നേതാക്കളെ
പണം നഷ്ടപ്പെട്ട ഉടന്‍ ധര്‍മരാജന്‍ വിളിച്ചത് ബിജെപിയുടെ പ്രമുഖ നേതാക്കളെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ ഫോണിലേക്കും ഈ സമയം ധര്‍മരാജന്‍ വിളിച്ചിട്ടുണ്ട്. ഒരു ജില്ലാ നേതാവ് ഉടനടി സംഭവ സ്ഥലത്ത് ഓടിയെത്തുകയും ചെയ്തു.

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍
പണം തിരികെ പിടിക്കാന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങളായിരുന്നു ആദ്യം നടന്നത്. ഇതിന് നേതൃത്വം നല്‍കിയതും ഒരു ബിജെപി നേതാവ് തന്നെയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഈ ശ്രമങ്ങള്‍ നടക്കുന്നതിനിടെ കാര്യങ്ങള്‍ ധര്‍മരാജന്റേയും കേരളത്തിലെ ബിജെപി നേതാക്കളുടേയും കൈവിട്ടുപോവുകയായിരുന്നു എന്നാണ് വിവരം.

കര്‍ണാടക ഇടപെടല്‍
കേരളത്തില്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടുവെന്നും അതില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നു എന്നും കേരളത്തില്‍ നിന്ന് തന്നെയുള്ള ഒരു ബിജെപി നേതാവാണ് കര്‍ണാടത്തിലെ നേതാക്കളെ അറിയിച്ചത് എന്നാണ് വിവരം. ഇതോടെയാണ് കര്‍ശന ഇടപെടലുകള്‍ തുടങ്ങുന്നത്. സംഭവത്തില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും, അക്കാര്യം ഉറപ്പാക്കാന്‍ ഒരു മുതിര്‍ന്ന നേതാവിനെ ചുമതലപ്പെടുത്തുകയും ചെയ്തു എന്നാണ് വിവരം.

ആദ്യമായല്ല
കേരളത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെത്തിച്ച കണക്കില്‍ പെടുന്ന പണം ഇത്തരത്തില്‍ തട്ടിയെടുക്കുന്നത് ആദ്യ സംഭവം അല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2016 ലെ തിരഞ്ഞെടുപ്പ് കാലത്തും എറണാകുളത്ത് സമാനമായ സംഭവം ഉണ്ടായതായും കര്‍ണാടകത്തിലെ നേതാക്കളെ കേരളത്തില്‍ നിന്നുള്ള നേതാവ് അറിയിച്ചിരുന്നത്രെ.

പണം തിരിച്ചുപിടിക്കാന്‍
ഭൂമി ഇടപാടിനായുള്ള 25 ലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടത് എന്നായിരുന്നു ധര്‍മരാജന്‍ ആദ്യം നല്‍കിയ പരാതി. പോലീസില്‍ പരാതി എത്തുന്നതോടെ, പണം കവര്‍ന്നവര്‍ അത് തിരികെ നല്‍കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഇത്. എന്നാല്‍ അന്വേഷണം കടുത്തതോടെ ധര്‍മരാജന് തന്നെ സത്യം വെളിപ്പെടുത്തേണ്ട സാഹചര്യവും ഉണ്ടായി.

കേന്ദ്രത്തിലും പ്രശ്‌നം
കേരളത്തില്‍ ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകളെ സംബന്ധിച്ച് കര്‍ണാടകത്തിലെ ബിജെപി നേതൃത്വത്തിനും കടുത്ത അമര്‍ഷമുണ്ട്. അവര്‍ ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. കേന്ദ്ര നേതൃത്വം കടുത്ത നടപടികളിലേക്ക് കടക്കാനുള്ള സാധ്യത കൂട്ടുന്നതും ഇത് തന്നെയാണ്.

പ്രതിച്ഛായാ നഷ്ടം
കൊടകര കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ കേരളത്തില്‍ ബിജെപിയ്ക്ക് കടുത്ത പ്രതിച്ഛായാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പോലും ആകാത്ത സ്ഥിതിയില്‍ ആണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം.












Click it and Unblock the Notifications