ഇപ്പോള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് എത്ര സീറ്റ്: മാണി സി കാപ്പന്റെ പ്രവചനം ഇങ്ങനെ
പാലാ: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയം യു ഡി എഫിന് പുത്തന്‍ ആവേശമാണ് പകർന്നിരിക്കുന്നത്. വിജയം ഉറപ്പിച്ചിരുന്നുവെങ്കില്‍ 37000 ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം എന്നതാണ് യു ഡി എഫിനെ ആവേശം കൊള്ളിക്കുന്നത്. എല്‍ ഡി എഫ്, ബി ജെ പി വോട്ടുകളില്‍ വലിയ ചോർച്ച ഉണ്ടായതും ശ്രദ്ധേയമാണ്.
പുതുപ്പള്ളിയില്‍ കണ്ടത് ഭരണവിരുദ്ധ വികാരമാണെന്നാണ് യു ഡി എഫ് നേതൃത്വം അവകാശപ്പെടുന്നത്. പുതുപ്പള്ളി ഒരു തുടക്കമാണെന്നും, ഈ വിജയം കേരളത്തിലെ എല്‍ ഡി എഫ് സർക്കാറിന്റെ അന്ത്യം കുറിക്കുന്നതിലായിരിക്കും കലാശിക്കുകയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ യു ഡി എഫിന് എത്ര സീറ്റ് ലഭിക്കുമെന്ന പ്രവചനവുമായി പാലാ എം എല്‍ എ മാണി സി കാപ്പനും രംഗത്ത് വരുന്നത്.

'ഇത് യു ഡി എഫ് അനുകൂല തരംഗം. യു ഡി എഫിന് ശക്തിപകരാൻ ഉമ്മൻചാണ്ടി സാറിന്റെ യഥാർത്ഥ പിൻഗാമിക്ക് കേരള നിയമസഭയിലേക്ക് സ്വാഗതം. പുതുപ്പള്ളിയിലെ വിജയം ജനങ്ങളുടേതാണ്.' എന്നായിരുന്നു പുതുപ്പള്ളി വിജയത്തിന് പിന്നാലെയുള്ള മാണി സി കാപ്പന്റെ പ്രതികരണം.
പുതുപ്പള്ളിയില്‍ കണ്ടത് ഭരണവിരുദ്ധ വികാരമാണ്. ഉമ്മൻചാണ്ടി എന്ന അദൃശ്യനായ സ്ഥാനാർത്ഥി ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അതുപോലെ തന്നെ സമസ്തമേഖലകളിലും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സർക്കാർ നടപടിക്കെതിരെ കേരളത്തിലാകമാനമുള്ള ജനങ്ങൾക്കുവേണ്ടി പുതുപ്പള്ളിയിലെ ജനം ഏറ്റെടുത്ത് നടത്തിയ പ്രതികരണമാണ് ചാണ്ടി ഉമ്മൻ്റെ വൻ ഭൂരിപക്ഷത്തിൻ്റെ കാരണമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 30000-ല്‍ കൂടുതലായിരിക്കുമെന്നായിരുന്നു തുടക്കത്തില്‍ താന്‍ പറഞ്ഞത്. വോട്ടെടുപ്പിന് മുമ്പായി മണര്‍കാട് നടന്ന പൊതുസമ്മേളനത്തില്‍ 35,000-നും 40,000-നും ഇടയിലാകും ഭൂരിപക്ഷമെന്ന് പ്രവചിച്ചിരുന്നുവെന്നും മാണി സി കാപ്പന്‍ പറയുന്നു.
ഈ വിജയം പാർലെമെൻ്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇരുപതു സീറ്റിലും യു ഡി എഫ് ജയം നേടും. സർക്കാരിനെതിരെയുള്ള ജനവികാരം ശക്തമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യു ഡി എഫിന് സംസ്ഥാനത്ത് 105 സീറ്റുകള്‍ കിട്ടുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേർത്തു. നേരത്തെ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ഭൂരിപക്ഷം 15,000 വോട്ടെന്ന് മാണി സി കാപ്പന്‍ പ്രവചിച്ചത് ഫലിച്ചിരുന്നു. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 25000-ല്‍ കുറയാതെ എന്നും പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications