മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമെന്ത്? നിര്‍ണായകമായത് ഒരു ഫോണ്‍കോള്‍!!
Recommended Video
തിരുവനന്തപുരം: കെ മുരളീധരന് വടകരയില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ അദ്ദേഹം പരിഗണനയില്‍ പോലുമില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയായി വടകരയില്‍ അദ്ദേഹം മത്സരിക്കാനൊരുങ്ങുകയാണ്. ഇതിന് പിന്നില്‍ എന്തൊക്കെയാണ് നടന്നത്. ഇക്കാര്യം അദ്ഭുതപ്പെടുത്തുന്നതാണ്.
വടകരയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിച്ച മൂന്ന് പേരില്‍ ഒന്ന് പോലും മുരളീധരന്റെ പേരില്ലായിരുന്നു. രാഹുല്‍ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹത്തിന്റെ പേര് ആദ്യമായി ഉയര്‍ന്ന് വരുന്നത്. ഇതിനിടയില്‍ നടന്ന കാര്യം സസ്പെന്‍സായി കൊണ്ടുനടക്കുകയാണ് കോണ്‍ഗ്രസ്. ഒരു ഫോണ്‍കോളാണ് എല്ലാം മാറ്റിമറിച്ചത്.
പൊതുവായ ചോദ്യം
മുരളീധരന്റെ പേര് എങ്ങനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എത്തി എന്നാണ് കോണ്‍ഗ്രസിനുള്ളിലുള്ള നേതാക്കള്‍ തന്നെ ചോദിക്കുന്നുണ്ട്. ആദ്യം ഉയര്‍ന്ന ചോദ്യം മുല്ലപ്പള്ളിയില്ലെങ്കില്‍ പിന്നെയാര് മത്സരിക്കുമെന്നായിരുന്നു. ഈ അവസരത്തില്‍ മുല്ലപ്പള്ളി തന്നെയാണ് മുരളീധരന്റെ പേര് ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിക്കുന്നതെന്നും, മത്സരിക്കാന്‍ സമ്മതമാണെന്ന് അദ്ദേഹം അറിയിച്ചതോടെ കോണ്‍ഗ്രസ് ഇക്കാര്യം തീരുമാനിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.
രാഹുല്‍ നിര്‍ദേശിച്ചു
രാഹുല്‍ ഗാന്ധിയാണ് മുരളീധരന്റെ പേര് നിര്‍ദേശിച്ചത്. ആദ്യം മുല്ലപ്പള്ളിയോട് രാഹുല്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും പറ്റില്ലെന്ന് അദ്ദേഹം ഉറച്ച് നിലപാടെടുത്തു. സംഘടനാ ചുമതലയുള്ളതിനാല്‍ ഒരു മണ്ഡലത്തില്‍ മാത്രമായി കേന്ദ്രീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം. പിന്നീട് നിരന്തരം യോഗം ചേര്‍ന്നിട്ടും, പകരക്കാരനെ കണ്ടെത്താന്‍ സാധിച്ചില്ല. സിദ്ദിഖിന്റെ പേരും ഈ വേളയില്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഒടുവില്‍ ഇത് മുരളീധരനിലെത്തുകയായിരുന്നു.
അവസാന വട്ട സസ്പെന്‍സ്
അവസാന വട്ടം വടകരയില്‍ മാത്രമായി സസ്പെന്‍സ് ഒളിച്ച വെച്ചിരിക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. പൊതു സ്വതന്ത്രരുടെ കാര്യവും പരിഗണിച്ചിരുന്നു. ഇതിനിടെയാണ് വിഎം സുധീരന്റെ പേര് പരിഗണിക്കുന്നത്. സുധീരന്റെ ആദര് രാഷ്ട്രീയം ജയരാജനെതിരെയുള്ള പോരാട്ടത്തിന് ഗുണമാകുമെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മുല്ലപ്പള്ളി തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നിലപാട്.
മുല്ലപ്പള്ളിയുടെ ഫോണ്‍വിളി
മുതിര്‍ന്ന നേതാക്കളുടെ തീരുമാനത്തെ തുടര്‍ന്ന് മുല്ലപ്പള്ളി സുധീരനെ ഫോണില്‍ വിളിച്ചു. വടകരയില്‍ മത്സരിക്കുന്നതില്‍ സുധീരനും എതിര്‍പ്പ് അറിയിച്ചില്ല, എന്നാല്‍ ജയരാജന് തക്ക എതിരാളിയല്ലെന്ന തോന്നല്‍ അപ്പോഴും മുല്ലപ്പള്ളിക്കുണ്ടായിരുന്നു. തുടര്‍ന്ന് കെ മുരളീധരനെ വിളിക്കുകയും അദ്ദേഹത്തിനെ മത്സരിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. കോഴിക്കോട് മത്സരിച്ച് വിജയിച്ച മുരളീധരന്, വടകരയില്‍ വിജയസാധ്യത കൂടുതലാണെന്ന് മുല്ലപ്പള്ളി വിലയിരുത്തുന്നു.
മൂന്ന് പേരുടെ ലിസ്റ്റ്
വടകരയില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് മുല്ലപ്പള്ളി നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത് ആരൊക്കെയാണെന്ന കാര്യം അപ്പോഴും സസ്പെന്‍സ്. പട്ടികയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാവാരാണെന്ന അപ്പോഴും പറഞ്ഞില്ല. മുരളീധരന് ഈ പട്ടികയില്‍ ഉണ്ടെന്നും ആര്‍ക്കും അറിയില്ലായിരുന്നു. ഇത് രാഹുല്‍ അംഗീകരിക്കുന്നത് വരെ കാര്യങ്ങള്‍ രഹസ്യസ്വഭാവത്തോടെയാണ് മുല്ലപ്പള്ളി നീക്കിയത്.
മുരളീധരന്റെ വിശ്വസ്തനും
മുരളീധരന്റെ വിശ്വസ്തനും കെപിസിസി സെക്രട്ടറിയുമായ പ്രവീണ്‍കുമാറിന്റെ പേരും അവസാന നിമിഷം വടകരയ്ക്ക് വേണ്ടി സജീവമായി ഉയര്‍ന്നിരുന്നു. കണ്ണൂര്‍ നാദാപുരം സ്വദേശിയായ പ്രവീണ്‍കുമാര്‍ ദീര്‍ഘകാലമായി മുരളീധരന് പരിചയമുണ്ട്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും പരിചയമില്ലാത്ത പ്രവീണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പുറത്ത് പ്രചരിച്ചതോടെ വന്‍ പ്രതിഷേധവും പ്രവര്‍ത്തകരില്‍ നിന്നുണ്ടായിരുന്നു. ആത്മഹത്യാപരമാണ് ഈ തീരുമാനമെന്നായിരുന്നു സംസ്ഥാന സമിതിയുടെ അഭിപ്രായം.
പ്രശ്നം പരിഹരിക്കാന്‍
പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് മുരളീധരന്റെ പേര് തന്നെ വടകരയില്‍ നിര്‍ദേശിച്ചത്. ആദ്യമേ ഇക്കാര്യം ഹൈക്കമാന്‍ഡിന് മുന്നിലുണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. അതേസമയം വടകരയില്‍ മുരളീധരന്റെ വിജയത്തിനായി മുല്ലപ്പള്ളി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹം മികച്ച വിജയം നേടുമെന്ന് മുല്ലപ്പള്ളി പറയുന്നു. ഈ സീറ്റ് ഉറപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആര്‍എസ്എസ്... പത്തനംതിട്ട സീറ്റ് തന്നെ നല്‍കണമെന്ന് ആവശ്യം!