എന്തൊരു ദുരന്തം: ഗർഭിണിയായ ആദിവാസി യുവതിയെ കമ്പിൽ കെട്ടിത്തൂക്കി എടുക്കേണ്ടി വന്നു; ആംബുലൻസും ഇല്ല
പാലക്കാട്: അട്ടപ്പാടിയിലെ ജനങ്ങളുടെ ഗതികേടുകള്‍ക്ക് അറുതിയാകുന്നില്ല. ഇപ്പോഴും ആവശ്യത്തിന് യാത്രാ സൗകര്യങ്ങളില്ലാതെ പാടുപെടുകയാണ് പല ഊരുകളിലും ഉള്ളവര്‍. മഴക്കാലം തുടങ്ങുന്നതോടെ പല ഊരുകളും ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ് ഉള്ളത്.
ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടി വന്ന കഷ്ടപ്പാടിനെ കുറിച്ചാണ് വാര്‍ത്ത. മഴക്കാലമായതിനാല്‍ പുഴയില്‍ വെള്ളം കയറിയിരിക്കുകയായിരുന്നു. തുടര്‍ന്ന് കമ്പില്‍ തുണി കെട്ടി അതില്‍ കിടത്തിയാണ് ഗര്‍ഭിണിയെ മറുകരയില്‍ എത്തിച്ചത്.
അട്ടപ്പാടിയിലെ ഇടവാണി ഊരിലാണ് സംഭവം. 27 കാരിയായ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ബന്ധുക്കള്‍ ഏറെ ബുദ്ധിമുട്ടിയത്. പുഴയ്ക്കക്കരെ എത്തിച്ചിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യവും ഇവര്‍ക്ക് ലഭിച്ചില്ല. പുതൂര്‍ പ്രാഥമിതകാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാത്തതിനാല്‍ ആംബുലന്‍സ് പുറത്തിറക്കാന്‍ പറ്റില്ല എന്നാണ് ന്യായീകരണം.
പഞ്ചായത്തും ആരോഗ്യവകുപ്പും തമ്മിലുള്ള പ്രശ്നത്തില്‍ പെട്ടാണ് ആംബുലന്‍സ് ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്നത്. എന്തായാലും പുഴയ്ക്കക്കരെ എത്തിച്ച യുവതിയെ കുടുംബശ്രീയുടെ ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചു. കോട്ടത്തറ ആശുപത്രിയില്‍ വച്ച് യുവതി കഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് ഡോക്ടര്‍ അറിയിച്ചിട്ടുള്ളത്.