സരിതയുടെ വഴിവിട്ട ആഡംബര ജീവിതം ഇങ്ങനെ
തിരുവനന്തപുരം: കേരള സര്‍ക്കാരിനെ ഇപ്പോഴും മുള്‍മുനയില്‍ നിര്‍ത്തുന്ന സരിത എസ് നായരുടെ ആര്‍ഭാട ജീവിതം എങ്ങനെയെന്ന് പോലീസ് പറയുന്നു. സരിതയപ്പറ്റി ഇതുവരെ പോലീസ് പറഞ്ഞതിലേറെ മാധ്യമങ്ങള്‍ പറഞ്ഞാണ് പുറംലോകം അറിഞ്ഞിട്ടുള്ള്ത്. പോലീസിന്റെ അന്വേഷണത്തില്‍ ആറ് കോടിരൂപമാത്രമാണ് സരിതയും ബിജുവും ചേര്‍ന്ന് സോളാറിന്റെ പേരില്‍ തട്ടിയെടുത്തത്.
ആറ് കോടി രൂപയില്‍ അഞ്ച് കോടി 52 ലക്ഷം രൂപയും സരിതയും ബിജുവും ചേര്‍ന്ന് ആര്‍ഭാട ജീവിതം നയിച്ച് ചെലവാക്കിയെന്നാണ് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. സാരിവാങ്ങാന്‍ മാത്രം സരിത 13 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ടത്രെ.ശാലു മേനോന് വീട് വക്കാന്‍ ബിജു ഈ പണത്തില്‍ നിന്ന് ഒരു കോടി 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് വര്‍ഷംത്തെ വീട്ടു ചെലവ് കേട്ടാല്‍ പിന്നെയും ഞെട്ടും. 20 ലക്ഷം രൂപ. ഇത്രയും തുക എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
കേരളത്തിന്റെ ഏത് അറ്റത്ത് നിന്നും ഒന്ന് ഊട്ടി വരെ പോയിവരാന്‍ എത്ര രൂപവരെ ചിലവാകും...? സരിത ഊട്ടിക്ക് പോയപ്പോള്‍ ചെലവായത് അഞ്ച് ലക്ഷം രൂപയാണത്രെ.
പണം പോയ വഴികളെപ്പറ്റി പോലീസ് പിന്നേയും പറയുന്നുണ്ട്. ടീം സോളാറിന്റെ പരസ്യത്തിനായി ചെലവഴിച്ചത് 25 ലക്ഷം രൂപ മാത്രമാണ്. സ്റ്റാര്‍ ഹോട്ടലുകളിലെ താമസങ്ങള്‍ക്കായി വേറെ ഒരു ആറ് ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ടെന്ന് പറയുന്നു.
ടീം സോളാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പരിസ്ഥിതി അവാര്‍ഡിന് ചെലവായത് 10 ലക്ഷമാണ്. സിനിമാ താരങ്ങള്‍ക്ക് പലപ്പോഴായി കൊടുത്തത് വേറൊരു 20 ലക്ഷം രൂപയും . മാതൃഭൂമി ന്യൂസാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.
എന്നാല്‍ സോളാറിന്റെ പേരില്‍ സരിതയും ബിജുവും ചേര്‍ന്ന് തട്ടിയെടുത്തത് ആറ് കോടിയേക്കാള്‍ ഒരുപാട് അധികമാണെന്ന് ആരോപണം ഉണ്ട്. പലരും കള്ളപ്പണമാണ് ബിജുവിന്റേയും സരിതയുടേയും കമ്പനിയില്‍ നിക്ഷേപിച്ചിരുന്നതെന്നും ആരോപണം ഉണ്ട്.