'ഇരുട്ടിന്റെ മറവിൽ' അല്ല ബിന്ദുവും കനകദുർഗയും അയ്യപ്പ ദർശനം നടത്തിയത്; ചരിത്രവിധി നടപ്പായതിങ്ങനെ...
Recommended Video
സന്നിധാനം: ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും സര്‍ക്കാര്‍ ഇരുട്ടിന്റെ മറവില്‍ സന്നിധാനത്ത് എത്തിച്ചു എന്നാണ് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആക്ഷേപിക്കുന്നത്. സ്ത്രീ പ്രവേശനത്തില്‍ ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമതിയുടെ ഹര്‍ത്താലും പുരോഗമിക്കുകയാണ്.
സത്യത്തില്‍ ഇരുട്ടിന്റെ മറവില്‍ ആയിരുന്നോ രണ്ട് സ്ത്രീകളെ ശബരിമലയില്‍ എത്തിച്ചത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ശബരിമലയെ സംബന്ധിച്ച് ആ സമയം ഇരുട്ടിന്റെ മറവല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അസംഖ്യം ഭക്തര്‍ ദര്‍ശനത്തിനുള്ള സമയത്ത് തന്നെ ആയിരുന്നു ബിന്ദുവും കനകദുര്‍ഗയും അയ്യപ്പദര്‍ശനം നടത്തിയത്.
എങ്ങനെയാണ് ഇരുവരേയും ശബരിമലയില്‍ എത്തിച്ചത് എന്നത് സംബന്ധിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. ഏഴ് ദിവസം നീണ്ട ഒരുക്കത്തിന് ശേഷം ആണ് പോലീസ് രണ്ട് പേരേയും ശബരിമലയില്‍ എത്തിച്ചത് എന്നാണ് പുറത്ത് പ്രചരിക്കുന്ന വിവരം. അത് ഇങ്ങനെയാണ്...
പ്രതിഷേധം, മടങ്ങിപ്പോക്ക്
ഡിസംബര്‍ 24 ന് ആയിരുന്നു കനകദുര്‍ഗയും ബിന്ദുവും ആദ്യമായി ശബരിമല ദര്‍ശനത്തിന് എത്തുന്നത്. അന്ന് കടുത്ത പ്രതിഷേധം ആയിരുന്നു ഉയര്‍ന്നത്. തുടര്‍ന്ന് പോലീസിന്റെ കൂടി ഇടപെടലിന്റെ ഭാഗമായാണ് ഇവര്‍ മടങ്ങിയത്. എന്നാല്‍ മണ്ഡലകാലം കഴിയും മുമ്പ് ശബരിമല ദര്‍ശനം നടത്തും എന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.
പോലീസ് ഒളിപ്പിച്ചു
ഇനി പ്രചരിക്കുന്ന കഥകളെ കുറിച്ച് പറയാം. ഡിസംബര്‍ 24 ന് ശബരിമലയില്‍ നിന്ന് ഇറങ്ങിയ ബിന്ദുവിനേയും കനകദുര്‍ഗയേയും പോലീസ് രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ച് താമസിപ്പിക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന വിവരം. കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം ജില്ലകളിലായിട്ടാണ് ഇവരെ ഇത്രയും ദിവസങ്ങളില്‍ ഒളിപ്പിച്ചത് എന്നാണ് പറയുന്നത്.
കാത്തിരുന്നത് ഡിസംബര്‍ 30ന്
ഡിസംബര്‍ 30 ന് ഇരുവരേയും ശബരിമലയില്‍ എത്തിക്കാന്‍ ആയിരുന്നു പോലീസിന്റെ പദ്ധതി എന്നും പറയുന്നുണ്ട്. എന്നാല്‍ അന്ന് ശബരിമലയില്‍ വലിയ തിരക്കായിരുന്നതിനാല്‍ നടന്നില്ലത്രെ. തുടര്‍ന്ന് അടുത്ത ദിവസം തന്നെ എത്തിക്കാനുള്ള തീരുമാനത്തിലും പോലീസ് എത്തിയെന്നാണ് കഥ.
വനിതാമതിലും സര്‍ക്കാരും
എന്നാല്‍ വനിത മതിലിന് തൊട്ട് തലേന്ന് രണ്ട് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ അത് പരിപാടിയെ ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍ സംശയിച്ചു എന്നാണ് പ്രചരിക്കുന്ന മറ്റൊരു കാര്യം. ഇതേ തുടര്‍ന്നാണത്രെ ശബരിമല ദര്‍ശനം അടുത്ത ദിവസത്തേക്ക് മാറ്റിയത്.
തലേന്നേ യാത്ര തിരിച്ചു
ജനുവരി 1 ന് തന്നെ കനകദുര്‍ഗയും ബിന്ദുവും ശബരിമലയിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ഇവര്‍ പമ്പയിലേക്കെത്തുന്നു എന്ന വിവരം രാത്രി പത്തരയോടെ ആണ് പമ്പ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയുന്നത്. അതുവരെ ഇവരുടെ സന്ദര്‍ശനം രഹസ്യമായി വച്ചിരിക്കുകയായിരുന്നു.
ആംബുലന്‍സില്‍ സന്നിധാനത്തേക്ക്
പമ്പയില്‍ എത്തിയ യുവതികളെ വനം വകുപ്പിന്റെ ആംബുലന്‍സില്‍ ആണ് സന്നിധാനത്തിന് അടുത്ത് വരെ എത്തിച്ചത്. അവിടെ നിന്ന് മഫ്തിയില്‍ ഉള്ള ആറ് പോലീസുകാരുടെ സംരക്ഷണത്തില്‍ ഇവര്‍ സന്നിധാനത്തേക്ക് കയറി.
ഐജിയുടെ ഗസ്റ്റ്!!!
സ്ത്രീകള്‍ സന്നിധാനത്തേക്ക് നീങ്ങുന്നതിനിടെ പോലീസുകാരും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും സംശയവുമായി രംഗത്തെത്തിയിരുന്നത്രെ. എന്നാല്‍ ഐജിയുടെ ഗസ്റ്റുകള്‍ ആണെന്ന് പറഞ്ഞാണ് ഇവര്‍ മുന്നോട്ട് നീങ്ങിയത് എന്നും പറയുന്നുണ്ട്.
ജീവനക്കാരുടെ വഴിയിലൂടെ
സാധാരണ ഭക്തര്‍ പ്രവേശിക്കുന്ന വഴിയിലൂടെ അല്ല ഇവര്‍ സന്നിധാനത്ത് എത്തിയത് എന്നാണ് പറയുന്നത്. ജീവനക്കാര്‍ക്കുള്ള വഴിയിലൂടെ ആണ് സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് കൊടിമരത്തിന്റെ അടുത്ത് നിന്ന് ബലിക്കല്‍പുരയുടെ വാതില്‍ വഴി കടത്തി വട്ടു.
ഇരുട്ടിന്റെ മറവില്‍ അല്ല
സന്നിധാനത്ത് നിര്‍മാല്യ പൂജയ്ക്കായി നട തുറന്നപ്പോള്‍ ആണ് യുവതികള്‍ അവിടെ എത്തിയത്. ഏറെ തിരക്കുള്ള സമയവും ആയിരുന്നു അത്. യുവതികള്‍ ക്ഷേത്രദര്‍ശനം നടത്തുന്ന സമയത്ത് ഗണപതിഹോമം നടക്കുകയായിരുന്നു. ആ വസമയത്ത് അവിടെയുണ്ടായിരുന്ന ഭക്തര്‍ ആരും തന്നെ പ്രശ്‌നം ഉണ്ടാക്കുകയും ചെയ്തില്ല. തുടര്‍ന്ന് ഇവര്‍ പടിഞ്ഞാറേ നട വഴി പുറത്തിറങ്ങുകയും ചെയ്തു.