വേഷം മാറിയാല്‍ തുല്യത വരുമോ: ഔട്ട് ഓഫ് ഫോക്കസിനെതിരെ വിമർശനം: അഭിലാഷ് ഇല്ലാത്തതും ചർച്ചാ വിഷയം
മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു പോരുന്ന ഒരു പരിപാടിയാണ് മീഡിയ വണ്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഔട്ട് ഓഫ് ഫോക്കസിന്. ഒരു വർഷം പിന്നിട്ട ഈ പരിപാടി പതിവ് വാർത്താ അവതരണ, ചർച്ചകള്‍ക്കപ്പുറം ഒരു വിഷയത്തെ കുറിച്ച് വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായപ്രകടനങ്ങളും വിശകലനങ്ങളുമാണ് ഓരേ സമയം നടത്തുന്നത്. ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകരായ അഭിലാഷ് മോഹന്‍, നിഷാദ് റാവുത്തർ, രാജീവ്, ദാവൂദ്, അജിംസ് തുടങ്ങിയവരില്‍ നിന്നും ഏതെങ്കിലും മൂന്ന് പേരായിരുന്നു ഈ ചർച്ചയില്‍ പങ്കെടുത്തിരുന്നത്.
ചാനലിന്റെ എഡിറ്റോറിയല്‍ അഭിപ്രായം എന്നതിനപ്പുറം മാധ്യമപ്രവർത്തകർ അവരുടെ അഭിപ്രായം പറയുന്നു എന്നതായിരുന്നു ഈ പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്ന കാര്യമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഔട്ട് ഓഫ് ഫോക്കസ് ചർച്ചയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ഏത് പാനൽ എന്ത് പാനൽ? മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, തുറന്നടിച്ച് നടൻ നാസർ ലത്തീഫ്
സ്ഥിരമായി മൂന്ന് വിഷയങ്ങളാണ് ഔട്ട് ഓഫ് ഫോക്കസ് ചർച്ച ചെയ്യുന്നത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പരിപാട് ചർച്ചയ്ക്ക് എടുത്ത വിഷയങ്ങളിലൊന്ന് ജെന്‍ഡറല്‍ ന്യൂട്രല്‍ യൂണിഫോമായിരുന്നു. വേഷം മാറിയാല്‍ തുല്യത വരുമോ എന്ന പേരിലായിരുന്നു ചർച്ച. ബാലുശ്ശേരി ജെന്‍ഡറല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കി പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ചർച്ച.
ജെന്‍ഡറല്‍ ഇക്വാളിറ്റിക്ക് വേണ്ടി എന്ന് പറഞ്ഞുകൊണ്ട് കുട്ടികളിലേക്ക് മുതിർന്നവർ, അതായത് ഭരണകൂടം ഒരു വസ്ത്രം അടിച്ചേല്‍പ്പിക്കുകയാണെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അജിംസ് അഭിപ്രായപ്പെട്ടത്. അത്തരത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന വസ്ത്രം ഏതാണ് എന്നതാണ് ഇവിടുത്തെ പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മഞ്ജു വാര്യർ ഇതെന്ത് ഉദ്ദേശിച്ചാണ്: തരംഗമായി പുതിയ ചിത്രവും
അടിച്ചേല്‍പ്പിക്കപ്പെടുന്ന വസ്ത്രം ജെന്‍ഡറല്‍ ബോധത്തില്‍ കൂടുതല്‍ കണ്‍ഫ്യൂഷനാണോ ഉണ്ടാക്കുക, അല്ലെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാക്കുമോ എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങള്‍ വേണ്ടതുണ്ട്. എന്നാല്‍ ഒരു പഠനമോ സർവേയോ, കൃത്യമായ കൂടിയാലോചനകളോ ഇല്ലാതെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. യൂണിഫോം തന്നെ അശാസ്ത്രീയമാണെന്ന വാദം ശക്തമാണ്. അമേരിക്കയില്‍ സ്കൂള്‍ യൂണിഫോമില്ല. യൂണിഫോം ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെ ഹനിക്കുന്ന ഒന്നാണ് എന്നതാണ് അതിന്റെ കാരണം.
വിശ്വാസം, വസ്ത്രം, ഭക്ഷണം തുടങ്ങിയവയുടെ കാര്യത്തില്‍ എന്തിനാണ് ഒരു ഏകാധിപത്യം എന്നൊരു ചോദ്യമുണ്ട്. വ്യക്തിപരമായി ഞാന്‍ യൂണിഫോമിന് എതിരാണ്. അത് സ്വാതന്ത്രത്തെ ഹനിക്കുന്നതാണ്. മതപരമായ വസ്ത്രങ്ങള്‍ യൂണിഫോമിനൊപ്പം അണിയാന്‍ അനവദിക്കുന്നില്ല എന്നൊരു പ്രശ്നം ചില സ്കൂളുകളിലുണ്ട്. അതിനെ അഡ്രസ് ചെയ്യാതെയാണ് ജെന്‍ഡർ വിഷയത്തിലേക്ക് വരുന്നത്. ഏതെങ്കിലും ഒരു വസ്ത്രം അടിച്ചേല്‍പ്പിക്കുകയല്ല, ജെന്‍ഡറല്‍ തുല്യതയ്ക്ക് വേണ്ടി വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവർക്കും തുറന്ന് കൊടുക്കുകയാണ് വേണ്ടതെന്നും അജിംസ് പറയുന്നു.
സ്വന്തം ലിംഗബോധത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കണ്‍ഫ്യൂസ് ചെയ്യിക്കുന്നതാണ് ഇന്ന വസ്ത്രം ധരിക്കൂ എന്ന നിയമം കൊണ്ടുവരുന്നതിലൂടെ സംഭവിക്കുന്നതെന്നായിരുന്നു നിഷാദ് റാവുത്തർ അഭിപ്രായപ്പെട്ടത്. സ്ത്രീ പുരുഷ തുല്യത വസ്ത്രം മാറ്റുന്നതിലൂടെ കൊണ്ടുവരേണ്ട ഒന്നാണോ എന്ന ചോദ്യമുണ്ട്. സ്ത്രീയും പുരുഷനും ശരീരപരമായി തന്നെ വ്യത്യസ്തകള്‍ നിലനില്‍ക്കുന്ന ജീവികളാണ്. അവരെ ഒരേ കാഴ്ച്ചപാടില്‍ നോക്കിക്കാണുകയും അംഗീകരിക്കുകയും ചെയ്യുക എന്നിടത്തേക്കാണ് വരേണ്ടത്. അല്ലാതെ വസ്ത്രത്തിലൂടെ കൂട്ടിച്ചേർത്ത് ഒന്നാക്കി ഇത് രണ്ടും ഒന്നാണെന്ന് പ്രഖ്യാപിക്കുന്നത് അബദ്ധമായിപ്പോകും എന്നാണ് എനിക്ക് തോന്നുന്നതെന്നും നിഷാദ് റാവുത്തർ പറയുന്നു.
പുരുഷന് സ്ത്രീയേക്കാള്‍ എന്തൊക്കെയോ അധികാരങ്ങളുണ്ടെന്ന് ഇതിനോടകം തന്നെ സൃഷ്ടിക്കപ്പെട്ട ഒരു സ്ഥലത്ത് നമ്മള്‍ അതിനെ പൊളിക്കാനാണ് കൂടുതല്‍ സമയം എടുക്കേണ്ടത്. പെണ്കുട്ടികള്‍ പാന്റ് ധരിക്കുക എന്നുള്ളിടത്താണ് ഒരേ വസ്ത്രം ധരിക്കുക എന്ന് പറയുമ്പോള്‍ എത്തിപ്പെടുന്നത്. അല്ലാതെ ആണ്‍കുട്ടികള്‍ കൂടി എല്ലാവരും പാവട ധരിക്കുന്നിടത്ത് കാര്യം എത്തുന്നില്ലാലോ. വിദ്യാഭ്യാസ മന്ത്രി സാരി ധരിച്ചും അവിടുത്തെ എംഎല്‍എ സാരിയിടുത്തുമാണ് പരിപാടിയില്‍ പങ്കെടുത്തത്.
പാവാടയും ബ്ലാസും അല്ലെങ്കില്‍ സാരിയോ ചുരിദാറോ ആണ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നത് വിചാരിക്കുന്ന ഒരാള്‍ ഞാനൊരു പെണ്ണാണ് എന്ന അഭിമാന ബോധമൊക്കെയുള്ള മനുഷ്യരല്ലേ. അവരോട് നമ്മള്‍ അത് ധരിക്കേണ്ട എന്ന് പറയുന്നതില്‍ ഒരു പ്രശ്നമില്ല. അവരുടെ സ്വത്വ ബോധത്തെ അത് ചോദ്യം ചെയ്യുകയാണെന്നും നിഷാദ് റാവുത്തർ കൂട്ടിച്ചേർത്തപ്പോള്‍ പാട്രിയാർക്കിയെ പൊളിക്കാനാണങ്കില്‍ എല്ലാവരും ആദ്യം ചെയ്യേണ്ടത് പാവാട ധരിക്കലാണെന്നായിരുന്നു അജിംസ് പറഞ്ഞത്. പുരുഷന്‍ ഇടുന്ന പാന്റ് സ്ത്രീയെ ഇടീച്ചുകൊണ്ടല്ലാലോ ജെന്‍ഡറല്‍ ഇക്വാളിറ്റി കൊണ്ട് വരേണ്ടതെന്നും അജിംസ് പറയുന്നു. വൈവിധ്യങ്ങളെ അംഗീകരിക്കാനാണ് നോക്കേണ്ടത്. അല്ലാതെ എല്ലാവരേയും ഒരു പോലെ ആക്കുന്നതിന് ജനാധിപത്യം എന്നല്ല, ഫാസിസം എന്നാണ് പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അവതാരകരുടെ ഇത്തരം വാദങ്ങള്‍ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് നിരവധി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. പരിപാടിയുടെ സ്ഥിരം പ്രേക്ഷകർ വരെ ഇക്കൂട്ടത്തിലുണ്ട്. എത്ര പിന്തിരിപ്പന്‍ ബോധത്തോടെയാണ് മാധ്യമപ്രവർത്തകർ ഈ വിഷയത്തെ അഡ്രസ് ചെയ്യുന്നതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ആദ്യമായാണ് കേരളത്തിലെ ഒരു ടെലിവിഷന്റെ ചാനലിന്റെ ഭാഗത്ത് നിന്നും ജെന്‍ഡറല്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ ഇത്രയം നിരാശജനകമായ അഭിപ്രായ പ്രകടനം കാണുന്നതെന്നും പ്രേക്ഷകർ വിമർശിക്കുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ചാനലായ മീഡിയ വണ്ണിലെ പരിപാടിയാണെങ്കിലും ഔട്ട് ഓഫ് ഫോക്കസ് ശ്രദ്ധേയമായിരുന്നത് എഡിറ്റോറിയല്‍ നിയന്ത്രണങ്ങള്ക്ക് അപ്പുറത്തുള്ള മാധ്യമപ്രവർത്തകരുടെ അഭിപ്രായ പ്രകടനം എന്ന നിലയിലായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട കൂടി അവതാരകർ ഒളിച്ചു കടത്തിയെന്നും ചിലർ വിമർശിക്കുന്നു. എന്നാല്‍ മാധ്യമപ്രവർത്തകർക്ക് തന്നെ ഇത്തരം ഒരു അഭിപ്രായം ഉണ്ടായിക്കൂടെ അവർ അത് തുറന്ന് പറയുന്നതില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരുണ്ട്. അതേസമയം, പരിപാടിയില്‍ അഭിലാഷ് മോഹന്‍ ഇല്ലാതിരുന്നതും സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയമായിട്ടുണ്ട്.
Recommended Video