ലക്ഷങ്ങൾ ധൂർത്തടിച്ച് മന്ത്രിമന്ദിരങ്ങളിൽ മിനുക്കുപണി.. മുന്നിൽ ഇപി ജയരാജൻ.. പിണറായിക്ക് ഒൻപതര ലക്ഷം
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി തോമസ് ഐസക് തുറന്ന് പറഞ്ഞത് ഖജനാവ് കാലിയാണ് എന്നാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുമ്പോള്‍ ധൂര്‍ത്ത് ഒഴിവാക്കേണ്ട ആവശ്യകതയെക്കുറിച്ചും ധനമന്ത്രി വാചാലനായി. എന്നാല്‍ മന്ത്രിമാരുടെ ധൂര്‍ത്തിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് തലസ്ഥാനത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്.
പെന്ഷന് ലഭിക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നത്. വിവരാവകാശ രേഖകളാണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്ത് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
ലക്ഷങ്ങൾ പൊടിച്ച് മന്ത്രിമാർ
പിണറായി വിജയന് മന്ത്രിസഭയിലെ പത്തിലധികം മന്ത്രിമാരാണ് ലക്ഷങ്ങള്‍ ഖജനാവില്‍ നിന്നും പൊടിച്ച് താമസിക്കുന്ന ബംഗ്ലാവുകള്‍ നവീകരിച്ചിരിക്കുന്നത്. മന്ത്രിമന്ദിരങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ആകെ ചെലവായ തുക 82, 35,743 രൂപയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും അധികം തുക ചെലവഴിച്ചിരിക്കുന്നത് മുന്‍മന്ത്രി ഇപി ജയരാജനാണ്. കായിക മന്ത്രിയായി വെറും അഞ്ച് മാസം മാത്രം കസേരയിലിരുന്ന വ്യക്തിയാണ് ജയരാജന്. 13,18,937 രൂപയാണ് ജയരാജന്റെ സാനഡു ബംഗ്ലാവിന് വേണ്ടി ചെലവഴിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ആഢംബരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസ് നവീകരിച്ചിരിക്കുന്നത് ഒന്‍പതര ലക്ഷത്തോളം രൂപ പൊടിച്ചിട്ടാണ്.
ഇതാണ് മുണ്ട് മുറുക്കൽ
പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് ബംഗ്ലാവ് നവീകരിച്ച മന്ത്രിമാരില്‍ രണ്ടാം സ്ഥാനത്തുള്ളത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. സുരേന്ദ്രന് താമസിക്കുന്ന തൈക്കാട് ഹൗസ് പുതുക്കിയതിന് ചെലവായത് 12, 42,671 രൂപയാണ്. തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് താമസിക്കുന്ന റോസ് ഹൗസിന് ചെലവായത് 6 ലക്ഷത്തിലധികം രൂപ. ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്റെ അശോക ബംഗ്ലാവിന് നാലര ലക്ഷത്തിലധികവും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് താമസിക്കുന്ന ലിന്റ റസ്റ്റ് ബംഗ്ലാവിന് 4 ലക്ഷത്തിലധികവുമാണ് നവീകരണത്തിന് വേണ്ടി വന്ന ചിലവെന്ന് വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
ധനമന്ത്രിക്ക് മൂന്ന് ലക്ഷം
മുണ്ട് മുറുക്കി ഉടുക്കുന്നതിനെക്കുറിച്ച് പ്രസംഗിച്ച ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ മന്മോഹന് ബംഗ്ലാവ് പുതുക്കിയതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കിയത് മൂന്ന് ലക്ഷം രൂപ. കണ്ണട വിവാദത്തിലൂടെ തന്നെ ധൂര്‍ത്തിന്റെ പേരില്‍ നാണക്കേടിലായ ആരോഗ്യമന്ത്രി കെകെ ശൈലജ താമസിക്കുന്ന നിള ബംഗ്ലാവിന് വേണ്ടി വന്നത് രണ്ട് ലക്ഷത്തിനടുത്ത് രൂപയാണ്. വനംമന്ത്രി കെ രാജു അജന്ത ബംഗ്ലാവ് മോടി പിടിപ്പിച്ചത് മൂന്നര ലക്ഷത്തിലധികം രൂപ ചെലവാക്കിയാണെന്ന വിവരവും പുറത്ത് വന്നിരിക്കുന്നു.ഫിഷറീസ് മന്ത്രി കെ മേഴ്സിക്കുട്ടിയമ്മയും പിറകോട്ടല്ല. ഉഷസ്സ് ബംഗ്ലാവ് നവീകരിക്കാന്‍ വേണ്ടി വന്നത് മൂന്നര ലക്ഷത്തിലധികമാണെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
ലക്ഷത്തിലേക്ക് എത്താത്തവർ
തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന് താമസിക്കുന്ന എസെന്‍ഡീന്‍ ബംഗ്ലാവ് രണ്ട് ലക്ഷത്തിലധികവും, കെടി ജലീലിന്റെ ഗംഗ ബംഗ്ലാവ് മൂന്ന് ലക്ഷത്തിലധികവും കൃഷിമന്ത്രി സുനില്‍ കുമാറിന്റെ ഗ്രേസ് ബംഗ്ലാവ് രണ്ടര ലക്ഷത്തിലധികവും ചെലവഴിച്ചാണ് മോഡി പിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ മന്ത്രി മന്ദിരത്തിന് വേണ്ടി ചെലവാക്കാത്തവരും സംസ്ഥാന മന്ത്രിസഭയിലുണ്ട്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് അക്കൂട്ടത്തിലൊരാള്‍. സുധാകരന്റെ നെസ്റ്റ് ബംഗ്ലാവിന് വേണ്ടി വന്നത് മൂപ്പത്തി മൂവായിരം രൂപ മാത്രമാണ്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പൗര്‍ണമി ബംഗ്ലാവിന് വേണ്ടി വന്നത് മൂന്നര ലക്ഷത്തിലധികമാണ്. മന്ത്രി എകെ ബാലന് പമ്പ ബംഗ്ലാവ് നവീകരിച്ചിരിക്കുന്നത് ഒരു ലക്ഷത്തിനടുത്ത് തുക ചെലവഴിച്ചാണ്.
വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ രാജൻ കത്തി കുത്തിയിറക്കി! മലപ്പുറത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല
ബൽറാമിന്റെ വങ്കൻ പ്രസ്താവന നിസ്സാരമായ ഒച്ചപ്പാട്.. എകെജി അധിക്ഷേപത്തിൽ പ്രതികരിച്ച് എംടി