കടൽക്ഷോഭം: കടലിൽ കാറ്റിൽപ്പെട്ട് ഫൈബർ വള്ളം തകർന്നു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
വടകര: കടൽക്ഷോഭം രൂക്ഷമായതിനിടയിൽ കടലിൽ കാറ്റിൽപ്പെട്ട് ഫൈബർ വള്ളം തകർന്നു. വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.കുരിയാടി കടലിൽ കാറ്റിൽപ്പെട്ട് ഫൈബർ വള്ളം തകർന്നത്. ഇതിലുണ്ടായ മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.. ചൊവ്വാഴ്ച്ച ഉച്ച രണ്ടര മണിയോടെയാണ് അപകടം നടന്നത്. നിറയെ മീനുമായി ചോമ്പാൽ തുറമുഖത്തേക്ക് വരുന്നതിനിടയിൽ ശക്തമായ കാറ്റിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
ഇതിലുണ്ടായിരുന്ന നാലുപേർ മറിഞ്ഞ തോണിയിൽ പിടിച്ചുനിൽക്കുകയായിരുന്നു. അതിനിടയിൽ ഇതുവഴി വന്ന മറ്റു വള്ളങ്ങളിലെ മൽസ്യത്തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി സാൻഡ്ബാങ്ക്സിന് അടുത്ത് കരയ്ക്കെത്തിക്കുകയായിരുന്നു. വള്ളത്തിലുള്ള ആർക്കും കാര്യമായ പരുക്കുകളുണ്ടായിരുന്നില്ല. വള്ളത്തിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൽസ്യം നഷ്ടപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. എൻജിനും, വലയ്ക്കും കേടുപാടുകൾ സംഭവിച്ചു.
നഗര പരിധിയിലെ താഴെ അങ്ങാടി കൊയിലാണ്ടി വളപ്പ്,അനാടി ഭാഗം,പുറങ്കര,മുകച്ചേരി ഭാഗം,കുരിയാടി എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി.ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരമാലകൾ സമീപത്തെ മദ്റസയിലേക്കും,വീടുകളിലേക്കും അടിച്ചു കയറിയത്.പതിനെട്ടോളം വീടുകൾ ഭീഷണിയിലാണ്.കാലം തെറ്റി വേനലിലുണ്ടായ ചുഴലി കാറ്റും,മഴയ്ക്കും
പുറമെ കടൽ ക്ഷോഭവും ഉണ്ടായത് തീരദേശ മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.
ഈ പ്രദേശത്ത് കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.മാറി,മാറി വരുന്ന ജന പ്രതിനിധികൾ തെരഞ്ഞെടുപ്പിന് മുൻപായി പല വാഗ്ദാനങ്ങളും നൽകുമെങ്കിലും ഇവിടെ കടൽ ഭിത്തി നിർമ്മിക്കുന്ന കാര്യത്തിൽ ഇതേ വരെ ആരും തന്നെ താല്പര്യം കാണിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.