അപ്രതീക്ഷിത കടലേറ്റം: തൃശൂരിൽ കടലാമ സംരക്ഷണം ദുരിതത്തിലായി
തൃശൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ കേരള തീരത്തുണ്ടായ കടലേറ്റം കടലാമ സംരക്ഷണ പ്രവര്‍ത്തകരെ ദുരിതത്തിലാക്കി. കടലാമ സംരക്ഷണ കേന്ദ്രങ്ങളിലെ കടലേറ്റം അപ്രതീക്ഷിതമായിരുന്നു. ഇതുവരെ കടല്‍ കവരാത്ത തീരത്തായിരുന്നു ഹാച്ചറി നിര്‍മിക്കാനായി തെരഞ്ഞെടുത്തത്. പക്ഷെ ഇത്തവണത്തെ കടലേറ്റം എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ചു. ഓഖി ചുഴലിക്കാറ്റുമൂലം ഇത്തവണ കടലാമകള്‍ വൈകിയാണ് മുട്ടയിടാനെത്തിയത്. ഓഖിയുടെ സ്വാധീനം ക്ഷയിച്ചതോടെ നൂറോളം കടലാമകളാണ് ചാവക്കാട്ടെ പഞ്ചാര മണലില്‍ കൂടുവയ്ക്കാനെത്തിയത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടലാമകള്‍ മുട്ടയിടാനെത്തിയത് ചാവക്കാടാണെന്ന് കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ് പറഞ്ഞു. സൂര്യ പുത്തന്‍ കടപ്പുറം, ഗ്രീന്‍ ഹാബിറ്റാറ്റ് പുന്നയൂര്‍, മഹാന്മ ബ്ലാങ്ങാട്, ഫൈറ്റേഴ്‌സ് ഇരട്ടപ്പുഴ എന്നിവരുടെ നേതൃത്തിലാണ് കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചാവക്കാട് മേഖലയില്‍ നടക്കുന്നത്.
ഇത്തവണ പുന്നയൂര്‍ പ്രദേശത്ത് വ്യാപകമായി കടലാമ കൂടുകള്‍ തകര്‍ക്കപ്പെട്ടിരുന്നതായി പരാതിയുണ്ടായിരുന്നു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിണ്ടന്റ് ഷഹര്‍ബാന്റെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷക സംഘം തീരത്തുണ്ടായിരുന്നു. സോഷ്യല്‍ ഫോറസ്റ്റുകാരുടെ പ്രത്യേക നിരീക്ഷണവും ബോധവല്‍ക്കരണവും ഈ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ്. ജയമാധവന്‍ , സെയ്തുമുഹമ്മത്, സലിം ഐഫോക്കസ്, ഫഹദ്, സജിന്‍, ഫോറസ്റ്റര്‍ സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.