ദിലീപിന് ജയിലിൽ പോലീസിന്റെ പീഡനം.. ജനപ്രിയന് വേണ്ടി മനുഷ്യാവകാശ കമ്മീഷൻ.. പോലീസ് പെട്ടു!
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അറസ്റ്റിലായിട്ട് രണ്ട് മാസത്തിലധികമായിട്ടും ദിലീപിന് ഇതുവരെ ജാമ്യം നേടാന്‍ സാധിച്ചിട്ടില്ല.
ദിലീപിനെ ജാമ്യം നല്‍കാതെയും സന്ദര്‍ശകരെ വിലക്കിയും ജയിലിലിട്ട് മാനസികമായി പീഡിപ്പിക്കുകയാണ് എന്ന് താരത്തിന്റെ അനുകൂലികള്‍ ആരോപിക്കുന്നുണ്ട്. ഒടുവില്‍ പരാതി മനുഷ്യാവകാശ കമ്മീഷന് മുന്നിലുമെത്തി. ദിലീപ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്.

ദിലീപിന് വേണ്ടി പരാതി
ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയനാകുന്നുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്. പരാതിയിന്മേല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആലുവ സബ് ജയില്‍ സൂപ്രണ്ടിനോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

പോലീസ് വിശദീകരണം നൽകണം
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് എതിരായ അന്വേഷണം നീളുകയാണ് എന്ന പരാതിയില്‍ ആലുവ റൂറല്‍ എസ്പിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടും. യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ടായ സലിം ഇന്ത്യയാണ് ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

പോലീസ് മാനസികമായി പീഡിപ്പിക്കുന്നു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പോലീസ് അനന്തമായി നീട്ടുന്നത് ദിലീപിനെ ജയിലില്‍ ഇടാന്‍ വേണ്ടി മാത്രമാണ് എന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നൽകിയ പരാതി.നടി പീഡിപ്പിക്കപ്പെട്ടു എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ദിലീപിനെ പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

നടിക്ക് വൈരാഗ്യമില്ലെന്ന്
ദിലീപിനോട് തനിക്ക് മുന്‍വൈരാഗ്യം ഇല്ലെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിട്ടുള്ളതും കണക്കിലെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നു. സലി ഇന്ത്യ ഉന്നയിച്ച മറ്റൊരു വാദം പിസി ജോര്‍ജ് നേരത്തെ ഉന്നയിച്ച് വിവാദത്തിലായതാണ്.

നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ
പിസി ജോര്‍ജ് പലതവണയായി ചോദിച്ചിട്ടുള്ളത് പോലെ, ആക്രമണത്തിന് ഇരയായ നടി പിറ്റേന്ന് സിനിമയില്‍ അഭിനയിച്ചു എന്നാണ് സലിം ഇന്ത്യയും പരാതിപ്പെടുന്നത്.ദിലീപിനെ നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന വന്‍ ശക്തികള്‍ അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതായും പരാതിയില്‍ പറയുന്നു.

ഡി സിനിമാസിന് വേണ്ടി സമരം
ദിലീപിന്റെ തിയറ്റർ സമുച്ചയമായ ഡി സിനിമാസ് പൂട്ടിയതില്‍ പ്രതിഷേധിച്ച് സലിം ഇന്ത്യ നടത്തിയ നിരാഹാര സമരം വാർത്തകളിലിടം നേടിയിരുന്നു. ഡി സിനിമാസ് തുറക്കുന്നത് വരെ ചാലക്കുടി മുന്‍സിപ്പല്‍ ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരമാണ് സലിം പ്രഖ്യാപിച്ചത്.

ജയിലിലേക്ക് ഒഴുക്ക്
ദിലീപിന് പിന്തുണയുമായി നിരവധി സിനിമാക്കാരാണ് ആലുവ ജയിലിലേക്ക് അടുത്തിടെ ഒഴുകിയത്. ജനപ്രതിനിധി കൂടിയായ ഗണേഷ് കുമാര്‍, ജയറാം, ഹരിശ്രീ അശോക, കലാഭവന്‍ ഷാജോണ്‍, രഞ്ജിത്ത്, ലാല്‍ ജോസ്, ജോഷി തുടങ്ങി ഏറ്റവും ഒടുവില്‍ കെപിഎസി ലളിത വരെ ജയിലില്‍ ചെന്നു.

പോലീസ് കോടതിയിൽ
പ്രമുഖര്‍ നിരന്തരം ദിലീപിനെ കണ്ട് കൂടിക്കാഴ്ച നടത്തുന്നത് കേസ് അട്ടിമറിക്കപ്പെടുന്നത് വരെ എത്തിക്കാം എന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ദിലീപിന് ജയിലിലേക്ക് സന്ദര്‍ശകര്‍ ഒഴുകുന്നതിനെതിരെ പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തു.

സന്ദർശകർക്ക് നിയന്ത്രണം
തുടര്‍ന്ന് ജയിലില്‍ ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ദിലീപിന്റെ കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ പുതിയ തീരുമാപ്രകാരം ജയിലില്‍ ദിലീപിനെ കാണാന്‍ സാധിക്കൂ.

നിയന്ത്രണത്തിലും പരാതി
സന്ദര്‍ശകരുടെ എണ്ണം വളരെ കൂടുതല്‍ ആയത് കൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ആലുവ സബ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതും മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതിയായി എത്തിയിരുന്നു.












Click it and Unblock the Notifications