ശ്രീജിത്തിന്റെ മരണം: കാരണക്കാരായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പോലീസിന് ശ്രീജിത്തിന്റെ കേസിലുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ശ്രീജിത്തിന് മെഡിക്കല്‍ പരിശോധന നടത്തിയിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. ഇത്തരം പോലീസുകാരെ സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനുതകുന്ന തരത്തില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ പൊളിച്ചെഴുതണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
ശ്രീജിത്തിനെ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പോലീസ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതായി കുടുംബാഗങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗത്തിന് പരാതി നല്‍കിയിരുന്നു. മര്‍ദ്ദനമേറ്റ് ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി ഡോക്ടര്‍മാരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ വിവരം ശേഖരിച്ചിരുന്നു. ശ്രീജിത്തിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരണം അന്വേഷിക്കുക. ദക്ഷിണ മേഖല ഐജി അനില്‍കാന്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ശ്രീജിത്തിനെ പിടികൂടിയപ്പോഴും സ്‌റ്റേഷനില്‍ വെച്ചും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതാണ് മരണകാരണം എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍ പോലീസ് ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും നേരത്തെ നാട്ടുകാരുമായുണ്ടായ അടിപിടിയിലാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് എന്നുമാണ് പോലീസ് പറയുന്നത്. വാരാപ്പുഴയില്‍ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications