വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുത്... അടക്കം ചെയ്യാം, ബിജെപിയുടെ പരാതിയിന്മേൽ ഉത്തരവ്!
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ബിജെപി നൽകിയ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വന്നിരിക്കുന്നത്. മൃതദേഹം അടക്കം ചെയ്യാനെ പാടുള്ളൂവെന്നാണ് ഉത്തരിൽ പറയുന്നത്. വ്യാഴാഴ്ച മൃതദേഹം സംസ്ക്കരിക്കാനിരിക്കെയാണ് ഉത്തരവ് വന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് പരാതി നൽകിയത്.
ലാത്വിയ സ്വദേശിനി കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണഅ പരാതിക്കാരന്റെ ആവശ്യം. അന്വേഷണം മുന്നോട്ട് പോകുമ്പോൾ ചിലപ്പോൾ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യേണ്ടതായി വരുമെന്നും പരാതിയിൽ പറയുന്നു. അത് മാത്രമല്ല പോലീസ് പിടിയിലായവർ യഥാർത്ഥ പ്രതികളല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
സർക്കാർ തിടുക്കം കാട്ടുന്നു
ഇത്തരം സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിക്കാൻ സർക്കാർ കാട്ടുന്ന തിടുക്കം സംശയാസ്പദമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ലാത്വിയന്‍ വനിതയുടെ മൃതദേഹം ദഹിപ്പാന്‍ തൈക്കാട് ശാന്തികവാടത്തില്‍ ഒരുക്കങ്ങള്‍ നടന്നതിനിടെയാണ് പുതിയ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്. അതേസമയം കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്,ഉദയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഏറെ വെല്ലുവിളി
ഏറെ വെല്ലുവിളികൾക്കിടയിലാണ് ഒരുമാസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് കൃത്യമായ ശാസത്രീയ തെളിവുകളുടേയും സാഹചര്യതെളിവുകലുടേയും അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ പിടികൂടിയതെന്നാണ് പോലീസിന്റെ വാദം. കൊലപാതകം ബലാത്സംഗം എന്നീവകുപ്പുകളാണ് ഇവർക്കതിരെ ചുമത്തിയിട്ടുള്ളത്. കൃത്യത്തിൽ കൂടുതൽപേരുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഇത്രവേഗം പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തെ അഭിനന്ദിക്കുന്നുവെന്നും ഡി ജി പി ലേക്നാഥ് ബഹ്റ പറഞ്ഞിരുന്നു.
സംസ്ക്കരിച്ചു
എന്നാല്‍ വൈകുന്നേരം 4:45 ഓടെ ഇവരുടെ മൃതദേഹം ശാന്തികവാടത്തില്‍ തന്നെ സംസ്കരിച്ചു. വിദേശ വനിത പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ്ങ് നടത്താനെന്ന പേരിലാണു വിദേശ വനിതയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചിരുന്നു. കണ്ടല്‍ക്കാട്ടിലെത്തിയ ശേഷം വിദേശ വനിതയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ മരിച്ചതെന്നും പോലീസ് വെളിപ്പെടുത്തി.
പേര് മാധ്യമങ്ങൾ ഉപയോഗിക്കരുത്
അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണം വേഗത്തില്‍ തന്നെയാണ് പുരോഗമിച്ചത്. ഇനിയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുണ്ട്. ശാസ്ത്രീയതെളിവുകള്‍ കണ്ടത്താന്‍ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. അന്വേഷണ സംഘത്തേയും ഡിജിപി പ്രശംസിച്ചു.
ബാഡ്ജ് ഓഫ് ഓണര്‍
അന്വേഷണ സംഘത്തിലള്ളവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലുള്ള പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോർത്തിണക്കിയാണ് വിദേശ വനിത എങ്ങിനെ കൊല്ലപ്പെട്ടുവെന്നതിന്റെ പൂര്‍ണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചത്.
അന്വേഷണം തൃപ്തികരം
അന്വേഷണം തുടക്കംമുതല്‍ ശരിയായ ദിശയിലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികളെ പിടികൂടാനായത് അന്വേഷണ സംഘത്തിന്റെ മികവാണെന്നാണ് ഡിജിപി വ്യക്തമാക്കിയത്. കൊലയ്ക്കുപിന്നില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഇതേസമയം കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി അന്വേഷണം തൃപ്തികരമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. അവർ മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു.