മുനമ്പം മനുഷ്യക്കടത്ത്; സംഘം കടന്നത് ക്രിസ്മത് ദ്വീപിലേക്കെന്ന് സൂചന, ഒന്നിൽ കൂടുതൽ ബോട്ടുകൾ?
Recommended Video
കൊച്ചി: മുനമ്പം ഫിഷിംഗ് ഹാർബർ വഴിയുള്ള മനുഷ്യക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ക്രിസ്മസ് ദ്വീപിലേക്കാണ് ഇവർ പോയതെന്നാണ് സംശയിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം മുനമ്പത്ത് നിന്നും മത്സ്യബന്ധന ബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്ത് നിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയതിനെ തുടർന്നാണ് മനുഷ്യക്കടത്തിനെകുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്.
സംഘത്തിലുണ്ടായിരുന്ന രണ്ട് ശ്രീലങ്കൻ അഭയാർത്ഥികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ എൽടിടിഇ അനുഭാവ മേഖലകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവർ തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കും പിന്നിലെന്നാണ് നിഗമനം.
യുഎഇ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി കഴിച്ചത് 1.5 ലക്ഷത്തിന്റെ പ്രഭാത ഭക്ഷണം; സത്യമിതാണ്
ജയമാതാ ബോട്ടിൽ
തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവരാണ് കൂടുതലായി ജയമാതാ എന്ന മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയിലേക്ക് കടന്നതെന്നാണ് സംശയിക്കുന്നുണ്ട്. ഇത്തരം ക്യാമ്പുകളിൽ നിന്നും നിരവധി പേർ ഇതിന് മുമ്പും ഓസ്ട്രേലിയയിലേക്ക് കടന്നതായി സൂചനയുണ്ട്.
സംശയം ഒഴിവാക്കാൻ
ഏകദേശം 15,000 ലിറ്റർ പെട്രോൾ മനുഷ്യക്കടത്ത് സംഘം മുനമ്പത്ത് നിന്ന് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 42 പേരും മുനമ്പത്ത് നിന്നല്ല ബോട്ടിൽ കയറിയതെന്നാണ് സൂചന. സംശയം ഒഴിവാക്കാനായി വിവിധ തീരങ്ങളിൽ ബോട്ട് അടുപ്പിച്ച് സംഘത്തിലുള്ളവർ കയറുകയായിരുന്നുവെന്നാണ് സൂചന.
13 കുടുംബങ്ങൾ
13 കുടുംബഗങ്ങളിലെ 42 പേരാണ് സംഘത്തിലുള്ളതെന്നാണ് സൂചന. ഇവരിൽ നാല് പേർ ഗർഭിണികളും ഒരു കൈക്കുഞ്ഞുമുണ്ടെന്നാണ് വിവരം. ജനുവരി അഞ്ചാം തീയതിയാണ് ഇവർ കൊച്ചിയിൽ എത്തുന്നത്. ചെറായി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ഏകദേശം 80 പേർ തങ്ങിയിരുന്നതായി സൂചനയുണ്ട്. വിദേശത്തേയ്ക്ക് കടക്കാൻ സാധിക്കാത്തവർ കേരളത്തിലെ രഹസ്യ കേന്ദ്രങ്ങളിൽ തുടരാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
ദുരൂഹമായി ബാഗുകൾ
കൊച്ചിയിൽ നിന്ന് യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ഇവർ യാത്രയ്ക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും ശേഖരിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ദീർഘനാളത്തെ യാത്രയ്ക്കായി ശേഖരിച്ച വസ്തുക്കൾ എന്തിനാണ് ഇവർ ഉപേക്ഷിത്തതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം തേടേണ്ടതുണ്ട്. ഉപേക്ഷിക്കപ്പെട്ട ബാഗുകളിൽ രണ്ട് സ്വർണവളകളും കണ്ടെത്തിയിട്ടുണ്ട്. ബാഗുകൾ ഉപേക്ഷിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യക്തത തേടുകയാണ് അന്വേഷണ സംഘം.
യാത്രാ രേഖകൾ
ഇവർ ഉപേക്ഷിച്ച ബാഗുകളിൽ നിന്നും സിംഗള, ഹിന്ദി ഭാഷകളിലുള്ള രേഖകൾ കണ്ടെത്തി. കൊടുങ്ങല്ലൂർ ക്ഷേത്ര മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട രണ്ട് ബാഗുകളുടെ ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊളംബോ സ്വദേശികളാണ് ഇവർ. 52 ബാഗുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അതേസമയം സംഘത്തിലുള്ള ദില്ലി സ്വദേശിനി പൂജ എന്ന യുവതി ഡിസംബർ 31ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ജനുവരി ഒന്നിന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ജനുവരി 3ന് ഇവർ ആശുപത്രി വിട്ടതായും വിവരം ലഭിച്ചിട്ടുണ്ട്.
രണ്ട് പേരെ തിരിച്ചറിഞ്ഞു
മുനമ്പം മനുഷ്യക്കടത്തിന് പിന്നിലെ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീകാന്തൻ, സെൽവം എന്നിവരെയാണ് തിരിച്ചറിഞ്ഞിരുക്കുന്നത്. തിരുവനന്തപുരം സ്വദേശി അനിൽ കുമാറിൽ നിന്നാണ് ഇവർ ബോട്ട് വാങ്ങിയതെന്ന് കണ്ടെത്തി. ഒരു കോടി രണ്ട് ലക്ഷം രൂപ വിലയുള്ള ബോട്ടിലാണ് സംഘം കടന്നത്.