മുനമ്പം ഹാർബർ വഴി മനുഷ്യക്കടത്ത്, സ്ത്രീകളും കുട്ടികളും അടക്കം 40 പേരുടെ സംഘം ഓസ്ട്രേലിയയിലേക്ക്
കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കം നാല്‍പ്പതോളം പേര്‍ അടങ്ങുന്ന സംഘത്തെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതായാണ് വിവരം. ചില ബാഗുകള്‍ തീരത്ത് നിന്നും കണ്ടെടുത്തതോടെയാണ് മനുഷ്യക്കടത്ത് നടന്നതായി പോലീസ് സ്ഥിരീകരിച്ചത്. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ ബോട്ട് ജെട്ടിയോട് ചേര്‍ന്നുളള ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെടുത്തത്.
നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ബാഗുകള്‍ക്കകത്ത് വസ്ത്രങ്ങളും ഉണക്കിയ പഴവര്‍ഗങ്ങളും ദില്ലിയില്‍ നിന്നും കൊച്ചിയിലേക്കുളള വിമാന ടിക്കറ്റുകളും കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു സംഘം ഓസ്‌ട്രേലിയയിലേക്ക് പോയതായി വിവരം ലഭിച്ചത്.

ബോട്ടിന് വേണ്ടി കോസ്റ്റ് ഗാര്‍ഡ് കടലില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയുടേതാണ് ബോട്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. മുനമ്പം വഴി കടന്നവരെല്ലാം തമിഴ്‌നാട് സ്വദേശികളോ ശ്രീലങ്കയില്‍ നിന്നുളളവരോ ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ബാഗുകളില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നും ഇവര്‍ കൊച്ചിയിലെ റിസോര്‍ട്ടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ബന്ധങ്ങളുളള മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഈ സംഘം ബോട്ടില്‍ ഓസ്‌ട്രേലിയയില്‍ എത്താന്‍ 27 ദിവസം എടുത്തേക്കും. അത് വരേയ്ക്കുളള ഭക്ഷണവും വെള്ളവും അടക്കമുളളവ ഫീഡര്‍ ബോട്ടുകളില്‍ മനുഷ്യക്കടത്തുകാര്‍ എത്തിക്കും. അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കണക്കാക്കുന്ന നിയമമാണ് ഓസ്‌ട്രേലിയയില്‍ ഉളളത് എന്നാണ് ഈ രാജ്യത്തേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.












Click it and Unblock the Notifications