കൊച്ചിയിൽ പട്ടാപ്പകൽ ഞെട്ടിക്കുന്ന ക്രൂരത.. ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടി യുവാവിന്റെ ആത്മഹത്യ
കൊച്ചി: എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ ഭാര്യയെയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇരുവരേയും ആക്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ മനോജാണ് തൂങ്ങി മരിച്ചത്.
മനോജിന്റെ ഭാര്യ സന്ധ്യ, അമ്മയായ ശാരദ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി നഗരത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെയാണ്.
വേർപിരിഞ്ഞ് കഴിഞ്ഞവർ
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായവരാണ് മനോജും സന്ധ്യയും. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വളരെ നാളുകളായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സന്ധ്യ. മനോജില്‍ നിന്നും അകന്ന് ആശുപത്രിക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സിലാണ് അമ്മയ്ക്കും മകള്‍ക്കുമൊപ്പം സന്ധ്യ താമസിച്ചിരുന്നത്.
ഭാര്യയേയും അമ്മയേയും വെട്ടി
രാവിലെ ഏഴരയോടെയാണ് സന്ധ്യയും അമ്മയും ആക്രമിക്കപ്പെട്ടത്. മകളെ സ്‌കൂളില്‍ വിട്ട ശേഷം തിരികെ വരികയായിരുന്നു സന്ധ്യ. വഴിയില്‍ പതിയിരുന്ന മനോജ് സന്ധ്യ ക്വാര്‍ട്ടേഴ്‌സിന് അകത്ത് കയറി ആദ്യം സന്ധ്യയേയും തുടര്‍ന്ന് ശാരദയേയും വെട്ടുകയായിരുന്നു. കോതമംഗലത്തുകാരനായ ഇയാള്‍ സന്ധ്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെ എത്തിയതാണെന്നാണ് കരുതുന്നത്.
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
മുഖത്തും കൈക്കും വെട്ടേറ്റ സന്ധ്യ രക്ഷപ്പെട്ടോടി റോഡിലേക്ക് വീഴുകയായിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ഉടനെ തന്നെ സന്ധ്യയേയും അമ്മയേയും ആശുപത്രിയിലെത്തിച്ചു. ഇരുവരേയും വെട്ടിയ ശേഷം മമനോജ് വീടിനകത്ത് കയറി കതക് അടച്ചു.
തൂങ്ങി മരിച്ചു
ഓടിക്കൂടിയ നാട്ടുകാര്‍ വീടിന്റെ കതക് തകര്‍ത്ത് അകത്ത് കടന്നപ്പോഴെക്കും മനോജ് തൂങ്ങി മരിച്ചിരുന്നു. സന്ധ്യയുടേയും അമ്മയുടേയും നില ഗുരുതരമാണ്. ഇരുവേയും ഇടപ്പള്ളി അമൃത ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ധ്യ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി നേരത്തെ മനോജും ജോലി ചെയ്തിരുന്നു.
ആയുധം കണ്ടെടുത്തു
നാട്ടുകാര്‍ ആക്രമണ വിവരം അറിയിച്ചിട്ടും സംഭവ സ്ഥലത്തേക്ക് പോലീസ് എത്താന്‍ വൈകിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. മനോജ് ആക്രമണത്തിന് ഉപയോഗിച്ച ആയുധം സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു.
ദൃശ്യങ്ങൾ കാണാം
നടുക്കുന്ന ദൃശ്യങ്ങൾ കാണാം