പ്രവാസിയായ ഭർത്താവിന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടി; ഭാര്യക്കെതിരെ ഭർത്താവ്
വെഞ്ഞാറമൂട് :പ്രവാസിയായ ഭർത്താവിന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയതായി പരാതി.ബാങ്ക് മാനേജരുടെ പങ്ക് കൂടി അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി.യ്ക്കും പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.ഒപ്പിന്റെ സാധുത പരിശോധിയ്ക്കാൻ എഫ്.എസ് സെല്ലിന്റെ സഹായം തേടിയിരിയ്ക്കുകയാണ് വെഞ്ഞാറമൂട് പൊലീസ്.
പുല്ലംമ്പാറ തെക്കുംകര പുത്തൻവീട്ടിൽ ശ്രീനി(45 ) വാമനപുരം സ്വദേശിനിയായ ഭാര്യയെ പ്രതിയാക്കി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്.രണ്ടായിരത്തി പതിനേഴ് ജനുവരി മൂന്ന് മുതൽ ഡിസംബർ മൂന്ന് വരെയുള്ള കാലയളവിൽ എസ്.ബി.ഐ യുടെ വെഞ്ഞാറമൂട് ബ്രാഞ്ചിൽ നിന്നും നാല് ലക്ഷത്തി മുപ്പത്തി ഏഴായിരം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.20 വർഷമായി ഗൾഫിലുള്ളതും രണ്ടുവർഷത്തിൽ ഒരിയ്ക്കൽ നാട്ടിൽ എത്തുന്ന ആളുമാണ് പരാതിക്കാരൻ.
ദമ്പതികളുടെ പേരിലുള്ള ലോക്കർ അകൗണ്ടിൽ വെച്ചിരുന്ന 49 പവൻ സ്വർണ്ണത്തെ ചൊല്ലിയുള്ള തർക്കവും പിണക്കവുമാണ് ഭർത്താവിൽ സംശയം ഉണ്ടാക്കിയത്.തുടർന്ന് വെഞ്ഞാറമൂട് പൊലീസിൽ പരാതിനൽകി.എസ്.ഐ ശാം,എ.എസ്.ഐ രാജയ്യൻ എന്നിവർ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്ത് ഒപ്പിന്റെ സാധുത പരിശോധിയ്ക്കാൻ അയച്ചു.ഇതിനിടെയാണ് ബാങ്ക് മാനേജർക്കെതിരെ പരാതി നൽകിയത്.