തെറ്റ് മനസിലാക്കിയതിൽ സന്തോഷം; അലൻസിയറിന്റെ പരസ്യമാപ്പ് സ്വീകരിക്കുന്നുവെന്ന് ദിവ്യാ ഗോപിനാഥ്
കൊച്ചി: തന്നോട് മോശമായി പെരുമാറിയതിൽ അലൻസിയർ മാപ്പ് ചോദിച്ചതിൽ സന്തോഷമുണ്ടെന്ന് നടി ദിവ്യ ഗോപിനാഥ്. അലൻസിയറിന്റെ ക്ഷമാപണത്തെ താൻ വിശ്വാസത്തിലെടുക്കുന്നുവെന്നും അദ്ദേഹം തെറ്റ് സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യ പറയുന്നു. മീടു ആരോപണം ഉയർന്നതിന് ശേഷം ദിവ്യയോട് അലൻസിയർ വ്യക്തിപരമായി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ പരസ്യമായി മാപ്പ് പറയണമെന്ന് ദിവ്യാ ഗോപിനാഥ് ആവശ്യപ്പെടുകയായിരുന്നു.
തെറ്റുപറ്റിപ്പോയി; മീ ടു ആരോപണത്തിൽ നടി ദിവ്യാ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലൻസിയർ
ദിവ്യയുടെ ആവശ്യപ്രകാരം ഒരു ദേശീയ മാധ്യമത്തിലൂടെ അലൻസിയർ പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. തന്റെ പ്രവർത്തി മൂലം മുറിവേറ്റ ദിവ്യയോടും മറ്റ് സഹപ്രവർത്തകരോടും മാപ്പ് പറയുന്നതായി അദ്ദേഹം വ്യക്തമാക്കി. 2018 ഒക്ടോബറിലാണ് ദിവ്യാ ഗോപിനാഥ് അലൻസിയറിനെതിരെ മീടു ആരോപണം ഉന്നയിക്കുന്നത്.
ദിവ്യയുടെ വെളിപ്പെടുത്തൽ
പേര് വെളിപ്പെടുത്താതെ പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റിലൂടെയാണ് നടി ആദ്യം ആരോപണം ഉന്നയിച്ചത്. ലൈംഗീകവൈകൃതങ്ങൾ മറച്ചുവയ്ക്കാനുള്ള മുഖം മൂടി മാത്രമാണ് അലൻസിയറിന്റെ പുരോഗമന വാദമെന്ന് ദിവ്യ ആരോപിച്ചിരുന്നു. ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഏഴോളം തവണ ദുരനുഭവം നേരിടേണ്ടി വന്നതായി ദിവ്യ ആരോപിച്ചു.
ഗുരുതര ആരോപണങ്ങൾ
തന്റെ ബെഡിൽ അനുവാദമില്ലാതെ അലൻസിയർ വന്നു കിടക്കാൻ ശ്രമിച്ചെന്നും ചിത്രീകരണത്തിനിടെ പല തവണ അശ്ലീല ചുവയോടെ സംസാരിച്ചെന്നും അസ്യസ്ഥതയുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് തന്നെ അലൻസിയറിനെതിരെ മറ്റ് ചില ആരോപണങ്ങളും ഉയർന്നിരുന്നു.
പരസ്യമായി മാപ്പ്
ടൈംസ് ഓഫ് ഇന്ത്യയ്ക് അനുവദിച്ച അഭിമുഖത്തിൽ അലൻസിയർ പരസ്യമായി മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നു. തന്നോട് മാപ്പ് പറഞ്ഞ ശേഷം മറ്റ് സ്ത്രീകളോട് മോശം പെരുമാറ്റം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി മാപ്പ് ചോദിച്ചതെന്ന് ദിവ്യ വ്യക്തമാക്കി.
അലൻസിയർ മാപ്പ് പറഞ്ഞു
ദിവ്യയോട് മാത്രമല്ല തന്റെ പ്രവർത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നതായി അലൻസിയർ പറയുന്നു. താനൊരു വിശുദ്ധനല്ല. തെറ്റുകൾ സംഭവിക്കുന്ന സാധാരണ മനുഷ്യനാണ്. തെറ്റുകൾ അംഗീകരിക്കാനും ചെയ്തുപോയ പ്രവർത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും ഒരു ദേശീയ മാധ്യമത്തിലൂടെ അലൻസിയർ വ്യക്തമാക്കി.
സന്തോഷമെന്ന് ദിവ്യ
അദ്ദേഹത്തിന്റെ ക്ഷമാപണത്തെ വിശ്വാസത്തിലെടുക്കുന്നു. അദ്ദേഹം മൂലം മറ്റുള്ളവർക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കിയെന്ന് കരുതുന്നു. ക്ഷമാപണം താൻ അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കി, കേസുമായി ഇനി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ദിവ്യ വ്യക്തമാക്കി. ബുദ്ധിമുട്ടേറിയ സമയത്ത് ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.