'വന്നത് എംപിയാകാൻ,5 വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടു';സുരേഷ് ഗോപി
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തൃശൂരിൽ ജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് നടനും എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പിന് ശേഷം ആത്മവിശ്വാസം ഇരട്ടിയായെന്നും പാര്‍ട്ടിയുടെ വിലയിരുത്തലും അങ്ങനെയാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനവിധിയെന്നത് വളരെ പ്രധാനമാണ്. ജൂണ്‍ നാലുവരെ കാത്തിരിക്കാം. ഞാനൊരു ഈശ്വര വിശ്വാസിയാണ്. മുകളിലൊരു ദൈവം ഉണ്ട്. ആ ദൈവം എന്നെ കാക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ക്രോസ് വോട്ടിംഗിനെ സംബന്ധിച്ച് 2019 ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ജനങ്ങൾക്ക് ഒരു തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.

ഞാൻ ഒരു എംപിയാവാനാണ് വന്നിരിക്കുന്നത്. എംപിയായാൽ കേന്ദ്രമന്ത്രിയേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ളൊരു എക്കോസിസ്റ്റം എന്റെ പാർട്ടിക്കുണ്ട്. എൻറെ സമ്പാദ്യം എന്റെ തൊഴിലിൽ നിന്നാണ്. രാഷ്ട്രീയത്തിൽ നിന്ന് ഇല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മന്ത്രിയാകണമെന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്ന് ആഭ്യന്തരമന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയും ചെയ്യണം, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചില പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കണം. പകരം ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്, ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തിൽ എനിക്ക് എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നോ അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്നാണ്. ചൊൽപ്പടി എന്നത് ജനങ്ങളുടെ ചൊൽപ്പടിയാണ്. എന്റെ വോട്ടർമാരുടെ ചൊൽപ്പടിയാണ്. തൃശൂരിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടെന്നല്ല, കേരളത്തിന് വേണ്ടി വേണ്ടി വർത്തിക്കുന്ന ഒരു തിരഞ്ഞെടുക്കപ്പെട്ട ആളായിരിക്കും ഞാൻ', സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ അതിശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മണ്ഡലമാണ് തൃശൂർ. കനത്ത പോളിംഗ് ആണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 72.20 ശതമാനം ആയിരുന്നു പോളിംഗ്. ഇത്തവണ എന്തൊക്കെ സംഭവിച്ചാലും തൃശൂർ എടുക്കും എന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. എന്നാൽ യാതൊരു അട്ടിമറിയും സംഭവിക്കില്ലെന്ന് യു ഡി എഫും എൽ ഡി എഫും ഒരേ സ്വരത്തിൽ വാദിക്കുന്നു. അതേസമയം അവസാന നിമിഷം ക്രോസ് വോട്ട് നടത്തിയെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. ബി ജെ പിക്ക് സി പി എം ക്രോസ് വോട്ട് നടത്തിയെന്നാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ മുരളീധരൻ ആരോപിച്ചത്. സമാന ആരോപണമാണ് സി പി എമ്മും നടത്തുന്നത്. വിധിയറിയാൻ ജൂൺ 4 വരെ കാത്തിരിക്കാം












Click it and Unblock the Notifications