മറുപടി നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്, ചോദ്യം ചെയ്യുക തന്നെ ചെയ്യും; പാർവതി
തിരുവനന്തപുരം: സിനിമയിലെ നീതി നിഷേധങ്ങൾക്കെതിരെ തുറന്നടിച്ചതിന്റെ പേരിൽ തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് നടി പാർവതി തുറന്നടിച്ചിരുന്നു. എന്നാൽ ഡബ്ലൂസിസി മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്ക് എതിരെയാണെന്നുള്ള പ്രചാരണങ്ങളോട് കടുത്ത വിയോജിപ്പുണ്ടെന്ന് പാർവതി. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് പാർവതി മനസ് തുറന്നത്. ഇത്തരം സാഹചര്യങ്ങളോട് തനിക്ക് ദേഷ്യമല്ല മറിച്ച് താൻ അസ്വസ്ഥയാണെന്നും പാർവതി പറഞ്ഞു.
ഒരു സാധാരണ വ്യക്തിയോ , അഭിനേതാവോ എന്നതിലുപരി അധികാരത്തിലിരിക്കുന്ന വ്യക്തികൾക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അവർ അത് കൃത്യമായി നിർവഹിച്ചില്ലെങ്കിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അത് വ്യക്തിപരമായ വിരോധമല്ല, ഉത്തരവാദിത്തമാണ് പാർവതി പറയുന്നു.
അധികാരത്തിൽ ഇരിക്കുമ്പോൾ
എല്ലാവരും അടിസ്ഥാനപരമായി മനുഷ്യർ തന്നെയാണ്. എല്ലാവരുടെ കഴിവുകളെയും അവരുടെ അനുഭവങ്ങളെയും നമ്മൾ ബഹുമാനിക്കുന്നു. ഡബ്യൂസിസി അംഗങ്ങൾ ആരും ഒരിക്കലും അതിനെ കുറച്ച് കണ്ടിട്ടില്ല. പക്ഷേ ഇവർ ചില അധികാര പദവിയിലിരിക്കുമ്പോൾ നിർവഹിക്കേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്. അതിൽ വീഴ്ച വരുത്തുമ്പോഴാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഒരു എംഎൽഎയോ മന്ത്രിയോ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയാൽ നമ്മൾ ചോദ്യം ചെയ്യില്ലേ, അതു പോലെയാണിത്. ഡബ്ല്യൂസിസി സൂപ്പർ താരങ്ങൾക്കെതിരല്ല, ഉത്തരവാദിത്തപ്പെട്ടവരോട് ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന് മാത്രം.
അവസരങ്ങൾ കുറഞ്ഞു
പ്രതികരിക്കുന്നതിന്റെ പേരിൽ അവസരങ്ങൾ കുറഞ്ഞുവെന്നത് സത്യമാണ്. പക്ഷേ പിന്തിരിയാൻ തയാറല്ല. മുൻപ് സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് പലരും പെട്ടെന്ന് വെള്ളിത്തിരയിൽ നിന്നും അപ്രതീക്ഷിതരായിട്ടുണ്ട്. ഇതിന്റെ കാരണങ്ങൾ എന്താണെന്ന് നമുക്ക് അറിയില്ല. എനിക്കും അങ്ങനെ സംഭവിച്ചേക്കാം. പക്ഷെ കഴിവില്ലാത്തതിന്റെ പേരിലല്ല എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതെന്ന് മറ്റുള്ളവർ മനസിലാക്കണം.
പ്രശസ്തിക്ക് വേണ്ടിയല്ല
എനിക്കും റിമയ്ക്കും രമ്യയുക്കുമൊക്കെ ഇതിൽ നിന്നും എന്താണ് ലഭിക്കുന്നത്? പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞങ്ങൾ ഇത് ചെയ്യുന്നതെന്ന് പറയുന്നവരുണ്ട്. സൂപ്പർ ഹിറ്റുകളായ അഞ്ചാറ് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതൽ പ്രശസ്തി എനിക്ക് വേണ്ട. ഡബ്ല്യൂസിസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവരുടെ അവസരങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്- പാർവതി പറയുന്നു.
ബോളിവുഡിനോട് അസൂയ
ബോളിവുഡിനോട് തനിക്ക് അസൂയ തോന്നുകയാണെന്ന് പാർവതി പറയുന്നു. തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറത്ത് പറഞ്ഞവരെ ബോളിവുഡ് പിന്തുണയ്ക്കുന്നു. അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ ശ്രദ്ധിക്കുന്നു, അവസരങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നു. എന്നാൽ മലയാളത്തിൽ കാര്യങ്ങൾ നേരെ തിരിച്ചാണെന്ന് പാർവതി തുറന്നടിച്ചു.
സുരക്ഷിതമായ തൊഴിലിടം
സ്ത്രീകൾക്ക് സുരക്ഷിതമായൊരു തൊഴിലിടമായി സിനിമ മാറണം. പല സെറ്റുകളിലും വൃത്തിയുള്ള ശുചിമുറികൾ പോലും ഉണ്ടാവില്ല. പല സ്ത്രീകളും മുറിയിലെത്തുന്നതുവരെ അവരുടെ ആവശ്യങ്ങൾ അടക്കിപ്പിടിക്കേണ്ടി വരും. പണമില്ലാത്തതുകൊണ്ടല്ല ഇത്തരം ആവശ്യങ്ങൾ നടത്തിതരാത്തത്, മനപൂർവ്വം വേണ്ടെന്ന് വയ്ക്കുന്നതാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ് പാർവതി പറയുന്നു.
നാലു വയസ്സുള്ളപ്പോൾ
നാലുവയസുള്ളപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന പാർവതിയുടെ വെളിപ്പെടുത്തൽ ചർച്ചയായിരുന്നു. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് അന്നെന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായത്. വീണ്ടും പന്ത്രണ്ട് വർഷങ്ങളെടുത്തു സംഭവത്തെക്കുറിച്ച് പുറത്ത് പറയാൻ. മലയാള സിനിമയിലുൾപ്പടെ മീ ടു ക്യാംപെയിൻ സജീവമാകുന്ന സാഹചര്യത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.
"ഇന്നല്ലേങ്കില്‍ നാളെ ഞങ്ങള്‍ ഈ പതിനെട്ട് പടികളും ചവിട്ടും"! സുരേഷ് ഗോപിക്ക് മുഖമടച്ച മറുപടി
യൂബർ ഈറ്റ്സ് ഡെലിവറി ബോയ് അപമര്യാദയായി പെരുമാറി, ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി