താൻ മോദി വിരുദ്ധന്‍, അമിത് ഷാ വിരുദ്ധന്‍.. മോദിയും അമിത് ഷായും ഹിന്ദുവല്ല! ആഞ്ഞടിച്ച് പ്രകാശ് രാജ്
ദില്ലി: സംഘപരിവാറിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിക്കാന്‍ എല്ലാക്കാലത്തും ധൈര്യം കാണിച്ചിട്ടുള്ള നടനാണ് പ്രകാശ് രാജ്. കര്‍ണാടകയില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതടക്കം രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ഇന്ത്യ ടുഡെ ചാനലിന്റെ സൗത്ത് കോൺക്ലേവ് ചര്‍ച്ചയിലും ബിജെപിക്കും മോദിക്കും അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് പ്രകാശ് രാജ് ഉന്നയിച്ചത്.

ബിജെപിക്കെതിരെ പ്രകാശ് രാജ്
ബോളിവുഡ് ചിത്രമായ പത്മാവതിനും മലയാള ചിത്രം സെക്സി ദുർഗയ്ക്കും അടക്കം സംഘപരിവാറിൽ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പ്രകാശ് രാജും നടൻ വിശാലും സംവിധായകൻ സനൽ കുമാർ ശശിധരനും കാഞ്ച ഐലയ്യയും പങ്കെടുത്ത ചർച്ച ഇന്ത്യ ടുഡേ സംഘടിപ്പിച്ചത്. സെൻസർ ബോർഡ് അനുമതി നൽകിയ പത്മാവതിന് എതിരെ നടക്കുന്ന ഭീഷണികളെ പ്രകാശ് രാജ് വിമർശിച്ചു. മാത്രമല്ല സെക്സി ദുർഗയ്കക്കും പ്രകാശ് രാജ് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.

സെക്സി ദുർഗയ്ക്ക് പിന്തുണ
സെക്‌സി ദുര്‍ഗ ഹിന്ദുവിരുദ്ധമാണ് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സിനിമയ്ക്ക് ഹിന്ദു മതവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സംവിധായകന്‍ തന്നെ പറയുന്നു. പിന്നെന്താണ് അവരുടെ പ്രശ്‌നമെന്നും പ്രകാശ് രാജ് ചോദിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താനൊരു കേന്ദ്രമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ഭരണഘടന തിരുത്തും എന്നാണ് ആ മന്ത്രി പറഞ്ഞത്.

ഗോമൂത്രം തളിച്ചവരോട്
ആ പരിപാടി കഴിഞ്ഞപ്പോള്‍ ബിജെപിയുടെ ആളുകള്‍ സ്റ്റേജില്‍ ഗോമൂത്രം തളിച്ചു. താന്‍ പോയി സംസാരിക്കുന്ന ഇടത്തൊക്കെ അവരിത് ചെയ്യുമോ എന്നും പ്രകാശ് രാജ് ചോദിക്കുന്നു. ബീഫ് കഴിക്കുന്നത് കൊണ്ടും ബീഫ് കഴിക്കുന്നവരെ പിന്തുണയ്ക്കുന്നത് കൊണ്ടുമാണ് ഗോമൂത്രം തളിച്ചത് എന്നാണവര്‍ പറയുന്നത് എന്നും പ്രകാശ് രാജ് പരിഹസിച്ചു.

ഹിന്ദു വിരുദ്ധനല്ല, മോദി വിരുദ്ധൻ
താന്‍ ഹിന്ദുവിരുദ്ധനാണ് എന്നാണ് സംഘപരിവാര്‍ പറയുന്നത്. താന്‍ ഹിന്ദു വിരുദ്ധനല്ല. അതേസമയം മോദി വിരുദ്ധനാണ്. അമിത് ഷാ വിരുദ്ധനാണ്. ഹെഗ്‌ഡേ വിരുദ്ധനാണ്. തന്നെ സംബന്ധിച്ചിടത്തോളം ഇവരൊന്നും ഹിന്ദുക്കളല്ലെന്നും പ്രകാശ് രാജ് തുറന്നടിച്ചു. ലോകത്ത് നിന്നും ഒരു മറ്റൊരു മതത്തെ തുടച്ച് നീക്കണം എന്ന് പറയുന്ന അനന്ത് കുമാര്‍ ഹെഗ്ഡയെ പോലുള്ളവര്‍ തനിക്ക് ഹിന്ദുവല്ല.

ഹിന്ദുവിരുദ്ധനെന്ന് വിളിക്കുന്നവർക്ക് മറുപടി
പരിപാടിക്കിടെ ബിജെപി വക്താവായ കൃഷ്ണസാഗര്‍ റാവു ആരാണ് ഹിന്ദുവെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രകാശ് രാജിന് തന്നതെന്ന ചോദ്യം ഉന്നയിച്ചു. തന്നെ ഹിന്ദുവിരുദ്ധനെന്ന് വിളിക്കുന്നവരെ ഹിന്ദുവല്ലെന്ന് പറയാനുള്ള അവകാശം തനിക്കുണ്ടെന്ന് പ്രകാശ് രാജ് മറുപടി നല്‍കി. പത്മാവത് സിനിമ നിരോധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ക്കുകയാണ്.

മോദിയുടെ മൗനം നിശബ്ദതയല്ല
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ ആ മരണത്തെ ആഘോഷിക്കുന്നവരുണ്ടായി. അതിനെ താന്‍ വിമര്‍ശിച്ചു. അത്തരക്കാരെ മോദി സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന ആളുകളാണ് അവര്‍. മോദിയുടെ മൗനം നിശബ്ദതയല്ല. ആമൗനം എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അതേക്കുറിച്ചാണ് തന്റെ ആശങ്കയെന്നും പ്രകാശ് രാജ് പറഞ്ഞു.

ചോദ്യം ചോദിക്കാന്‍ തനിക്ക് അവകാശം ഉണ്ട്
ഒരു യഥാര്‍ത്ഥ ഹിന്ദു അത്തരം പ്രവര്‍ത്തികളെ പിന്തുണയ്ക്കില്ല. മറ്റൊരു മതത്തെ തുടച്ച് നീക്കണം എന്ന് പറയുന്ന മന്ത്രിയോട് മിണ്ടാതിരിക്കാന്‍ പറയാത്ത പ്രധാനമന്ത്രി ഹിന്ദുവല്ല എന്ന് തന്നെയാണ് താന്‍ പറയുന്നത് എന്നും പ്രകാശ് രാജ് തുറന്നടിച്ചു. താന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും മോദി തന്റെ കൂടി പ്രധാനമന്ത്രിയാണ്. ചോദ്യം ചോദിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.
സൗത്ത് കോന്‍ക്ലേവ്
ഇന്ത്യ ടുഡെ ചാനലിന്റെ സൗത്ത് കോന്‍ക്ലേവ് ചര്‍ച്ച












Click it and Unblock the Notifications