'ഇനി പണം ചോദിച്ച് വരില്ല', ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപറമ്പില്‍!
Recommended Video
കോഴിക്കോട്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഫിറോസ് കുന്നംപറമ്പില്‍. തനിക്കെതിരെ അടിസ്ഥാനരഹിതമായ പല ആരോപണങ്ങലും ഉയര്‍ന്നു വരികയാണെന്നും മടുത്തുവെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
താന്‍ മതം നോക്കി ഇതുവരെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ചിലര്‍ തന്റെ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. ഇനി പണം ചോദിച്ച് വീഡിയോ ചെയ്യില്ലെന്നും രോഗികള്‍ ആരും സഹായത്തിനായി സമീപിക്കേണ്ട എന്നും ഫേസ്ബുക്ക് ലൈവില്‍ ഫിറോസ് പറഞ്ഞു.
ആ പരിപാടി ഇവിടെ വെച്ച് അവസാനിപ്പിക്കുന്നു
ഫേസ്ബുക്ക് ലൈവിലെ ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: '' ചാരിറ്റി പ്രവര്‍ത്തനം ഇന്ന് ഇവിടെ വെച്ച് ഞാന്‍ അവസാനിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ രോഗികള്‍ക്ക് പൈസ ഉണ്ടാക്കി കൊടുക്കുന്ന പരിപാടി ഫിറോസ് കുന്നംപറമ്പില്‍ ഇന്ന് ഇവിടെ വെച്ച് അവസാനിപ്പിക്കുന്നു. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഏകദേശം ഒന്നര വര്‍ഷമായി എനിക്കെതിരെ നടക്കുന്ന അനാവശ്യ ആരോപണങ്ങളും ചര്‍ച്ചകളും ഉണ്ടാക്കിയ മാനസിക പ്രയാസം വലുതാണ്.
ആരോപണങ്ങൾ തിരുവനന്തപുരത്ത് നിന്ന്
ഇത്തരം ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോള്‍ അത് മറക്കുന്നത് മുന്നിലേക്ക് വരുന്ന രോഗികള്‍ക്ക് സഹായം ചെയ്യുമ്പോള്‍ അവരുടെ മനസ്സിലും മുഖത്തിലും ഉണ്ടാകുന്ന സന്തോഷം കാണുമ്പോഴാണ്. എത്ര കാലമായി എനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍. തനിക്കെതിരെ ആരോപണങ്ങള്‍ വന്നത് തിരുവനന്തപുരം ഭാഗത്ത് നിന്നാണ്. ഇനി തിരുവനന്തപുരത്തേക്ക് വരില്ലെന്ന് അന്ന് താന്‍ പറഞ്ഞിരുന്നു.
7 ലക്ഷം തട്ടിയെടുത്തെന്ന് പ്രചാരണം
തിരുവനന്തപുരത്ത് തനിക്കുളളത് കുഴിയില്‍പ്പെടലുകള്‍ മാത്രമാണ്. ഒരു രോഗിയും കുഴിയില്‍പ്പെടുത്തില്ല. സഹായിക്കാന്‍ എന്ന് പറഞ്ഞ് കൂടെ കൂടുന്നവരാണ് പ്രശ്‌നമുണ്ടാക്കാറ്. തിരുവനന്തപുരത്ത് രോഗിയല്ലാത്ത ഒരു പെണ്‍കുട്ടിയുടെ സമീപത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ട് വെച്ച് വീഡിയോ എടുത്ത് ഫിറോസ് കുന്നുംപറമ്പില്‍ 7 ലക്ഷം തട്ടിയെടുത്തു എന്ന് പറയുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
7 ലക്ഷം ചാരിറ്റിക്ക് തന്നു
ആ സ്ത്രീയെ കാണുന്നത് നടക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. അവര്‍ക്ക് 5 ലക്ഷം വേണം എന്നാണ് ആവശ്യപ്പെട്ടത്. 38 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് വന്നു. അതില്‍ 7 ലക്ഷം രൂപ അവര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തന്നു. 5 ലക്ഷം ചികിത്സയ്ക്ക് ഉപയോഗിച്ച് ബാക്കി പണത്തിന് 5 സെന്റ് സ്ഥലം വാങ്ങി അവര്‍ വീട് നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് കുട്ടികളുമായി വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് അവര്‍.
കൊടുത്തതിന് തെളിവുണ്ട്
അവര്‍ക്ക് വന്ന പണത്തില്‍ നിന്ന് അവര്‍ സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതില്‍ എന്താണ് തെറ്റ്. രോഗികള്‍ക്ക് കൊടുക്കാന്‍ വേണ്ടി തനിക്ക് തന്ന 7 ലക്ഷം രൂപ ആര്‍ക്കൊക്കെ കൊടുത്തു എന്നതിന് തെളിവുണ്ട്. ഇത് ഇന്നോ ഇന്നലയോ നടന്നതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നാണ്. ആ വീഡിയോ ആണ് ആഷിഖ് തോന്നക്കല്‍ എന്നയാള്‍ പൊക്കിക്കൊണ്ട് വന്ന് തനിക്കെതിരെ വിവാദം ഉണ്ടാക്കിയത്.
കളളപ്രചരണം നടത്തി
കഴിഞ്ഞ ദിവസം സുശാന്ത് നിലമ്പൂര്‍ തിരുവനന്തപുരത്ത് ഒരു വീഡിയോ ചെയ്തു. 50 ലക്ഷമോ 60 ലക്ഷമോ അതില്‍ വന്നു എന്നാണ് ഞാനറിഞ്ഞത്. അതിന്റെ കണക്ക് ആവശ്യപ്പെട്ട് വിളയില്‍ ഷംനാദ് എന്ന യുവാവ് രംഗത്ത് വന്നിരുന്നു. അതിന് പിന്നില്‍ താനാണ് എന്നൊക്കെ ആഷിഖ് തോന്നക്കല്‍ കളളപ്രചരണം നടത്തി. അതുമായി തനിക്കൊരു ബന്ധമില്ല. കട്ടിട്ടുണ്ടെങ്കില്‍ അതിന് അവന്‍ മറുപടി പറയേണ്ടി വരും. സുശാന്തിനെ താന്‍ വിളിച്ചു,
16 ലക്ഷം കട്ട് കൊണ്ടുപോയി
എന്താണ് സത്യാവസ്ഥ എന്നും എന്തിനാണ് എന്നെ വലിച്ചിടുന്നത് എന്നും ചോദിച്ചു. സുശാന്ത് പറഞ്ഞ മറുപടി രോഗിക്ക് വന്ന 50 ലക്ഷത്തില്‍ 16 ലക്ഷം രൂപ ആഷിഖ് തോന്നക്കല്‍ കട്ടുകൊണ്ട് പോയി. ഇത് ചോദ്യം ചെയ്യുന്നതിന് എതിരെയാണ് ആഷിഖ് ഓരോന്ന് സംസാരിക്കുന്നത്. ഇത്ര ആഷിഖ് തോന്നക്കലിന് എന്ന രീതിയില്‍ രോഗിയുടെ കുടുംബവുമായി അണ്ടര്‍സ്റ്റാന്‍ഡിംഗ് ഉണ്ടാക്കിയിട്ടുണ്ട്. താനും ജുനൈദയും പരാതി കൊടുക്കും.
താൻ അറിഞ്ഞിട്ട് പോലുമില്ല
ഇത്തരം ആളുകള്‍ തിരുവനന്തപുരംകാര്‍ക്ക് അപമാനമാണ്. ഒരു ആഷിഖ് തോന്നക്കല്‍ അല്ലെങ്കില്‍ മറ്റൊരാള്‍. നിരന്തരം ഇത്തരം വിഷയങ്ങള്‍ തന്നെയാണ്. രാഷ്ട്രീയക്കാര്‍ അല്ലെങ്കില്‍ മതത്തിന്റെ ആളുകള്‍. എന്തിനാണ് താന്‍ ഇതൊക്കെ കേട്ട് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നത്. തിരുവനന്തപുരത്തെ ഒരു രോഗിയുടെ അക്കൗണ്ടില്‍ നിന്ന് ഫിറോസ് പൈസ എടുത്തു സാജന്‍ കേച്ചേരി ആരോപിച്ചു. താന്‍ അറിയുക പോലും ചെയ്യാത്ത സംഭവമാണ്.
ഒരു പൈസ പോലും എടുത്തിട്ടില്ല
ഇന്ന് വരെ നല്ലത് മാത്രമേ ചെയ്തിട്ടുളളൂ. രോഗികളുടെ അക്കൗണ്ടില്‍ നിന്ന് ഒരു രൂപ പോലും താനെടുത്തിട്ടില്ല. അതുകൊണ്ടാണ് ഇന്നും നിലനിന്ന് പോകുന്നത്. എന്നിട്ടും ഉണ്ടാകുന്ന ആരോപണങ്ങള്‍ താങ്ങാന്‍ കഴിയാത്തതാണ്. എനിക്ക് ഭാര്യയും മക്കളുമൊക്കെ ഉളളതാണ്. സമാധാനം വേണം. നല്ലകാര്യം ചെയ്യാനിറങ്ങിയതിന്റെ പേരില്‍ അനുഭവിക്കുന്ന വേദനകള്‍ താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്തേക്കാണ്. ഇനി അത് സഹിച്ച് മുന്നോട്ട് പോകാനാവില്ല.
ഇനിയൊരു വീഡിയോയുമായി താന്‍ വരില്ല
ഓണ്‍ലൈനിലൂടെ രോഗികള്‍ക്ക് വേണ്ടി ഇനിയൊരു വീഡിയോയുമായി താന്‍ വരില്ല. റോഡരികില്‍ കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണം കൊടുക്കല്‍ അടക്കമുളള പ്രവര്‍ത്തനങ്ങളുമായി ഇനിയുമുണ്ടാകും. അല്ലാതെ വീഡിയോ ഇട്ട് കൊണ്ട് നിങ്ങളുടെ മുന്നിലേക്ക് വരില്ല. അത്രത്തോളം കേട്ട് കഴിഞ്ഞു. സ്ത്രീകളെ വെച്ച് വരെ പലതും കേട്ടുകഴിഞ്ഞു. പോരാളി ഷാജി എന്ന പേജിലാണ് തനിക്കെതിരെ ആഷിഖ് തോന്നക്കലിന്റെ വീഡിയോ പ്രചരിപ്പിക്കുന്നത്.
ഉദ്ഘാടനത്തിലൂടെ വരുമാനം
ഒരു രോഗിയും ഇനി എന്റെ അടുത്തേക്ക് വരേണ്ടതില്ല. ഒരുപാട് പേരെ രക്ഷപ്പെടുത്താം എന്ന് വാക്ക് കൊടുത്തിട്ടുണ്ട്. അവരോടൊക്കെ മാപ്പ് ചോദിക്കുന്നു. ഒരുപാട് ആളുകള്‍ തനിക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. ഒന്നര വര്‍ഷമായി ഒന്നും തെളിയിക്കാനായിട്ടില്ല. ഉദ്ഘാടനത്തില്‍ നിന്നാണ് വരുമാനം കിട്ടുന്നത്. അതല്ലാതെ ഒരു രൂപ പോലും കട്ടെടുത്തിട്ടില്ല. നിരന്തരം കേട്ട് കേട്ട് മതിയായി.
രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ
പഴയ മൊബൈല്‍ ഷോപ്പിലേക്ക് കയറി ഇരുന്നിട്ട് കിട്ടുന്നതും കൊണ്ട് കുടുംബവും നോക്കി മുന്നോട്ട് പോകും. രാഷ്ട്രീയം പറഞ്ഞതിന്റെ പേരിലാണ് തനിക്കെതിരെ ആക്രമണം നടക്കുന്നത്. ഞാനില്ലെങ്കില്‍ മറ്റാരെങ്കിലും ഇതുമായി മുന്നോട്ട് പോകും. സകല കള്ളമ്മാരും തനിക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ട് വരുന്നു. മതപരമായും രാഷ്ട്രീയമായും തന്നെ ആക്രമിക്കുന്ന മനസ്സ് മരവിച്ച ആളുകളാണ് എതിര്‍പക്ഷത്ത്.
ഒരു ശതമാനം പോലും കളവ് കാണിച്ചിട്ടില്ല
അതുകൊണ്ട് തന്നെ ചാരിറ്റി അവസാനിപ്പിക്കുന്നു. കിട്ടിയതൊക്കെ ധാരാളമാണ്. ഒരിക്കലും ഒരു മനുഷ്യനോടും ഇത്രയും ക്രൂരത നിങ്ങള്‍ കാണിക്കരുത് എന്നാണ് തിരുവനന്തപുരംകാരോട് പറയാനുളളത്. ഇതിനപ്പുറത്തേക്ക് സത്യസന്ധമായി ചാരിറ്റി നടത്താന്‍ തന്നെക്കൊണ്ടാവില്ല. വ്യക്തിപരമായി ഫിറോസ് കുന്നംപറമ്പില്‍ ഒരു തോല്‍വി ആയിരിക്കാം. പക്ഷേ ചെയ്ത പ്രവര്‍ത്തികളില്‍ ഒരു ശതമാനം പോലും കളവ് കാണിച്ചിട്ടില്ല.
മതവും രാഷ്ട്രീയവും നോക്കാറില്ല
ചാരിറ്റിയുടെ പേരില്‍ പലരും ചെയ്യുന്ന കളളത്തരങ്ങള്‍ക്ക് ഫിറോസ് കുന്നംപറമ്പില്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഫിറോസിനെതിരെ വോയിസ് ക്ലിപ്പുണ്ടാക്കാന്‍ 50000 രൂപ വാഗ്ദാനം ലഭിച്ചതായി ഒരു സ്ത്രീ വന്ന് പറഞ്ഞു. എന്ത് ചെയ്തിട്ടാണ് എന്ന ഇങ്ങനെ ആക്രമിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ആളെ കൂട്ടുന്ന പണി താന്‍ ചെയ്‌തോ മതത്തിന്റെ പേരില്‍ ചെയ്‌തോ. മതവും രാഷ്ട്രീയവും താന്‍ നോക്കാറില്ല.
നന്മയ്ക്ക് ഒരു സ്ഥാനവും ഇല്ല
പണം ആവശ്യപ്പെട്ട് കൊടുത്തില്ലെങ്കില്‍ കുടുംബത്തില്‍ ഉളളവര്‍ പോലും തനിക്കെതിരെ തിരിയുന്ന സാഹചര്യമാണ്. നന്മമരം കളളനാണ്് പ്രചരിപ്പിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കേണ്ടത് എന്റെ ഭാര്യയും മക്കളും ഇത് കാണുന്നുണ്ട് എന്നാണ്. ഉമ്മ ഇത് കാണും. അവരൊക്കെ വിഷമിക്കും. തുടക്കം മുതല്‍ ഒപ്പം നിന്ന പ്രവാസി സുഹൃത്തുക്കളോട് നന്ദിയും കടപ്പാടുമുണ്ട്. ഈ ലോകത്ത് നന്മയ്ക്ക് ഒരു സ്ഥാനവും ഇല്ല.
വീട്, കാര്‍, വിദേശ യാത്ര
രാഷ്ട്രീയത്തിനും മതത്തിനുമൊക്കെയാണ് സ്ഥാനം. ഏറ്റെടുത്ത രണ്ട് കേസുകളില്‍ കൂടി പരിഹാരം കണ്ടെത്തിയ ശേഷം ഇത് അവസാനിപ്പിക്കും. താന്‍ കട്ടെടുത്തു എന്ന് പറയുന്നവര്‍ കേസുമായി മുന്നോട്ട് പോയി അത് തെളിയിക്കണം. കള്ളനെന്ന പേരോട് കൂടി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റെ ഭാഗം ക്ലീനാക്കണം. വീട്, കാര്‍, വിദേശ യാത്രയുടെ പേരില്‍ ഒരു മനുഷ്യന്‍ അനുഭവിക്കുന്നതിന്റെ അപ്പുറത്തേക്ക് അനുഭവിച്ച് കഴിഞ്ഞു.
കളളന്റെ മക്കളായി എന്റെ മക്കള്‍ ജീവിക്കേണ്ട
ആഷിഖ് തോന്നക്കല്‍ ഉന്നയിച്ച വിഷയം വിടില്ല. അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചാണ് ഈ പ്രവര്‍ത്തിക്ക് ഇറങ്ങിയത്. കണക്കുകളൊക്കെ കൃത്യമായി ഓഡിറ്റിംഗൊക്കെ നടത്തിയിട്ടുളളതാണ്. എന്റെ മക്കള്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ഈ സമൂഹത്തില്‍ ജീവിക്കണം. ഒരു നുണ നൂറാവര്‍ത്തിച്ച് മനുഷ്യനെ കളളനാക്കുന്ന ലോകത്ത് ഒരു കളളന്റെ മക്കളായി എന്റെ മക്കള്‍ ജീവിക്കേണ്ട'' എന്നാണ് ഫിറോസ് കുന്നംപറമ്പില്‍ പറയുന്നത്.
ഫേസ്ബുക്ക് ലൈവ് വീഡിയോ
ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ