സർക്കാരിന്റെ മകൾ, സർക്കാർ ഒപ്പമുണ്ട്... കൈവയ്ക്കാൻ കഴിയില്ല, ഒരു വെടിയുണ്ടപോലും നെറ്റിയിൽ പതിക്കില്ല
Recommended Video
തിരുവനന്തപുരം: അടുത്ത കാലത്തൊന്നും ഒരു പെണ്‍കുട്ടിയും ഇത്രയധികം സൈബര്‍ ലിഞ്ചിങ്ങിന് ഇരയായിട്ടുണ്ടാവില്ല. എടുത്തുയര്‍ത്തിയ സോഷ്യല്‍ മീഡിയ തന്നെ നിലത്തെറിഞ്ഞുടയ്ക്കുന്നത് പോലെ ആയിരുന്നു ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ അനുഭവം. ജീവിക്കാന്‍ വേണ്ടി യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി എന്ന പത്രവാര്‍ത്തയോടെ ആയിരുന്നു ഹനാന്‍ ശ്രദ്ധിക്കപ്പെട്ടത്.
സിനിമയുടെ പ്രമോഷന് വേണ്ടി കെട്ടിച്ചമച്ച ഒരു വാര്‍ത്ത എന്ന രീതിയില്‍ ആയിരുന്നു ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്തായാലും ഹനാന്റെ ജീവിതം കെട്ടിച്ചമയ്ക്കപ്പെട്ടതല്ലെന്ന് ലോകത്തിന് മുന്നില്‍ തെളിഞ്ഞു. ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഹനാനെ അധിക്ഷേപിച്ചവരെ പോലീസ് പിടികൂടിയിട്ടും ഉണ്ട്.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നന്ദി അറിയിക്കാന്‍ ഹനാന്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയെ കാണുകയും ചെയ്തു.
സര്‍ക്കാരിന്റെ മകള്‍
താന്‍ സര്‍ക്കാരിന്റെ മകളാണെന്നും ഒരു മകള്‍ക്ക് ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ തനിക്ക് തരും എന്നും ആണ് മുഖ്യമന്ത്രിയെ കണ്ടിറങ്ങിയതിന് ശേഷം ഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സോഷ്യല്‍ മീഡിയുടെ ആക്രമണത്തില്‍ നിന്ന് ഹനാനെ സംരക്ഷിക്കാന്‍ രംഗത്ത് വന്ന മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നന്ദി അറിയിക്കാന്‍ എത്തിയതായിരുന്നു ഹനാന്‍.
ഒന്നും ചെയ്യാന്‍ ആവില്ല
അച്ഛന്റേയും അമ്മയുടേയും സംരക്ഷണം ആണ് ഒരു മകളെന്ന രീതിയില്‍ എപ്പോഴും ആഗ്രഹിക്കുക. അത്തരത്തിലൊരു സംരക്ഷണം തനിക്ക് സര്‍ക്കാര്‍ തരുമെന്നും ഹനാന്‍ പറഞ്ഞു. ഒരാള്‍ക്ക് പോലും തന്നെ കൈവയ്ക്കാന്‍ കഴിയില്ലെന്നും ഒരു വെടിയുണ്ട പോലും തന്റെ നെറ്റിയില്‍ പതിക്കില്ലെന്ന വിശ്വാസമുണ്ടെന്നും ഹനാന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഗ്ദാനം
എല്ലാ രീതിയിലും ഉള്ള സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. തനിക്ക് ഏറെ ആത്മവിശ്വാസം ഉണ്ടെന്നും ഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഖാദിബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജിനൊപ്പം ആയിരുന്നു ഹനാന്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.
ഹനാന്റെ ചിരി കണ്ടപ്പോള്‍
ഹനാന്‍ സന്ദര്‍ശിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ
ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്.
സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു.