'സംഘപരിവാർ മനസ്സുളള രേവന്ത് റെഡ്ഡിയിൽ നിന്ന് ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ല'; വി ശിവൻകുട്ടി
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രേവന്ത് റെഡ്ഡി നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക ലെറ്റർപാഡിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടത്തിയ പ്രയോഗം ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു. എബിവിപിയിൽ നിന്ന് സംഘപരിവാർ മനസ്സുമായി കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡിയിൽ നിന്ന് ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ലെന്നും ശിവൻകുട്ടി തുറന്നടിച്ചു.
വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' രേവന്ത് റെഡ്ഡി അപമാനിച്ചത് കേരള ജനതയെ കൂടി. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി അപമാനിച്ചത് പിണറായി വിജയൻ എന്ന വ്യക്തിയെ മാത്രമല്ല, മറിച്ച് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയും ഈ നാടിന്റെ അഭിമാനകരമായ പാരമ്പര്യത്തെയുമാണ്.

രേവന്ത് റെഡ്ഡിയ്ക്ക് ഇക്കാര്യത്തിൽ വഴി കാട്ടുന്നത് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക ലെറ്റർപാഡിൽ ഇത്തരം ഭാഷാപ്രയോഗം നടത്തുന്നത്. ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലാംഘനമാണിത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായവും. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം.
എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് സംഘപരിവാർ മനസ്സുമായി കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡിയിൽ നിന്ന് ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ മാന്യമായ ഭാഷ അറിയാത്ത ഒരാൾ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് ആ പദവിക്ക് തന്നെ അവഹേളനമാണ്.
ബിജെപിയെ വിമർശിക്കുന്നില്ല എന്നാരോപിക്കുന്ന രേവന്ത് റെഡ്ഡി, കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാനും സുപ്രീം കോടതിയിൽ ഭരണഘടനാപരമായ പോരാട്ടം നടത്തുന്ന ഏക സംസ്ഥാനം കേരളമാണെന്ന വസ്തുത തിരിച്ചറിയണം. സംഘപരിവാറിനോട് മൃദുസമീപനം പുലർത്തുന്നവർക്ക് മാത്രമേ ഇത്തരത്തിൽ വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയൂ''.












Click it and Unblock the Notifications