കാണാതായെന്ന പ്രചാരണം തെറ്റ്; ജീവന് ഭീഷണിയുള്ളതിനാൽ മാറി നിൽക്കുകയാണെന്ന് കനകദുർഗ
മലപ്പുറം: ശബരിമല ദർശനത്തിനെത്തിയ തന്നെ കാണാനില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ. 24 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് വ്യാജ പ്രചാരണത്തിനെതിരെ കനകദുർഗ വിശദീകരണവുമായി എത്തിയത്. ജീവന് ഭീഷണിയുളളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറി നിൽക്കുന്നതെന്ന് കനകദുർഗ വ്യക്തമാക്കി.
കനകദുർഗയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. കനക ദുർഗയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കൃഷ്ണനുണ്ണി പെരിന്തൽമണ്ണ പോലീസിലാണ് പരാതി നൽകിയിരുന്നത്.
" ഞാനും ബിന്ദുവും സുരക്ഷിതമായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഉള്ളത്. പോലീസ് കസ്റ്റഡിയിൽ അല്ല. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതുപോലെ ജീവന് ഭീഷണിയുള്ളതുകൊണ്ട് വീട്ടിലേക്ക് പെട്ടെന്ന് മടങ്ങിപ്പോകാൻ സാധ്യമല്ലാത്തതിനാൽ കുറച്ച് നാളുകൾക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നതാണ്. അതുവരെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കും''. സ്വന്തം ഇഷ്ടപ്രകാരമാണ് സുഹൃത്തിന്റെ വീട്ടിൽ താമസിക്കുന്നതെന്നും കനകദുർഗ പറയുന്നു.
കഴിഞ്ഞ 24നാണ് കനകദുർഗയും സുഹൃത്ത് ബിന്ദുവും ശബരിമല ദർശനത്തിനെത്തിയത്. പോലീസ് സംരക്ഷണയിൽ ഇവർ സന്നിധാനത്തിന് ഒരു കിലോമീറ്റർ മാത്രം അകലെ വരെയെത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുർഗയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
തന്റെ അറിവോടെയല്ല കനകദുർഗ ശബരിമലയിലേക്ക് പോയതെന്ന് ഭർത്താവ് കൃഷ്ണനുള്ളി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ യോഗത്തിനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്, മാധ്യമങ്ങളിലൂടെയാണ് ശബരിമലയിലെത്തിയ വിവരം അറിഞ്ഞതെന്നാണ് കുടുംബം അറിയിച്ചത്.
അവിടെ തലാഖ്, ഇവിടെ നിക്കാഹ്; കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിൽ അണികളുടെ പൊങ്കാല