ആത്മഹത്യയെ കുറിച്ച് 3 തവണ ചിന്തിച്ചു; 24 നില കെട്ടിടത്തില്‍ നിന്ന് ചാടുമോയെന്ന് ഭയം: ഷമി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന് ജഹാനുമായുള്ള കുടുംബ പ്രശ്നങ്ങള്‍ക്ക് ഒരു കാലത്ത് വന്‍ വാര്‍ത്താ പ്രാധാന്യമായിരുന്നു ലഭിച്ചിരുന്നത്. ഗാര്‍ഹിക പീഡനം ആരോപിച്ച് ഷമിക്കും കുടുംബത്തിനുമെതിരെ 2018 ലാണ് ഹസിന് ജഹാന് പോലീസില്‍ പരാതി നല്‍കുന്നത്. ഭാര്യയുടെ പരാതിയില്‍ ഷമിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഷമിക്കെതിരെ പേലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഷമിക്കെതിരെ കോഴ ആരോപണവും ഹസിന് ജഹാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഷമിയുടെ വീടിന് മുന്നിലെത്തി ബഹളമുണ്ടാക്കിയന് ഹസിന് ജഹാനെതിരേയും പോലീസ് കേസെടുത്തിരുന്നു. അക്കാലത്ത് താന്‍ നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ഷമിയിപ്പോള്‍...
2018 മാര്‍ച്ച് 7
ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2018 മാര്‍ച്ച് ഏഴിനാണ് ഹസിന് ജഹാന് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. ചില ചിത്രങ്ങളും അവര്‍ അന്ന് പുറത്തു വിട്ടിരുന്നു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും ഷമി ചിലവിന് തരണമെന്ന് ആവശ്യപ്പെട്ടി ഹസന് ജഹാന് പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്തു.
പ്രതിമാസം ഏഴു ലക്ഷം രൂപ
പ്രതിമാസം ഏഴു ലക്ഷം രൂപ ഷമി ചിലവിന് തരണമെന്നായിരുന്നു ഹസിന് ജഹാന്റെ ആവശ്യമെങ്കിലും കോടതി വിധിച്ചത് പ്രതിമാസം 80000 രൂപ വീതം ഇവര്‍ക്ക് നല്‍കാനായിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ടിൽ വ്യവസായിയായ മുഹമ്മദ് ഭായ് എന്നയാള്‍ നല്കിയ പണം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ ഷമി സ്വീകരിച്ചതായുള്ള ആരോപണവും ഉയര്‍ന്നു വന്നത്.
തുടര്‍ നടപടികള്‍ ആവശ്യമില്ല
എന്നാല്‍ ദില്ലി മുന്‍ പോലീസ് കമ്മീഷ്ണറായ നീരജ് കുമാര്‍ നല്കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. പ്രശ്നങ്ങളെല്ലാം അതിശക്തമായി മറികടന്ന് ടീമിലേക്ക് തിരിച്ചെത്തിയ ഷമി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്നതാണ് പീന്നീട് കാണാന്‍ കഴിഞ്ഞത്.
പ്രതിസന്ധി ഘട്ടങ്ങളില്‍
പ്രതിസന്ധി ഘട്ടങ്ങളില്‍ താന്‍ കടന്നു പോയ അവസ്ഥകളെ കുറിച്ചാണ് സഹതാരമായ രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റില്‍ ഷമി ഇപ്പോള്‍ മനസ്സ് തുറന്നിരിക്കുന്നത്. അക്കാലത്ത് ക്രിക്കറ്റ് എന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നാണ് ഷമി രോഹിത്തിനോട് വെളിപ്പെടുത്തുന്നത്.
മറികടക്കാന്‍ സാധിക്കില്ലായിരുന്നു
കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ അതിനെ മറികടക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. അക്കാലത്ത് മൂന്ന് തവണയാണ് ആത്മഹത്യയെ കുറിച്ച് ഞാന്‍ ചിന്തിച്ചത്. ആ സമയത്ത് കുടുംബവും സുഹൃത്തുക്കളും നല്കിയ ഉറച്ച പിന്തുണയാണ് തന്നെ സംരക്ഷിച്ച് നിര്‍ത്തിയതെന്നും മുഹമ്മദ് ഷമി പറയുന്നു.
ആത്മഹത്യ ചെയ്യുമോ
ഞങ്ങള്‍ താമസിച്ചിരുന്നു 24 നിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഞാന്‍ ചാടുമോയെന്നായിരുന്നു അവരുടെ ഭയം. എന്റെ ജീവിതം വലിയൊരു ദുരന്തത്തിൽ അവസാനിക്കുമെന്ന് അന്ന് എന്റെ കുടുംബം ഭയന്നിരുന്നു. ഞാന്‍ എന്തെങ്കിലം കടുംകൈയ്ക്ക് മുതിര്‍ന്നാലോ എന്ന ഭയത്താല്‍ എന്റെ 2-3 സുഹൃത്തുക്കൾ 24 മണിക്കൂറും എനിക്കു കാവലിരുന്നു. ന്റെ സഹോദരനെല്ലാം എന്റെ കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ടി.
ക്രിക്കറ്റിലേക്ക്
മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ കൊണ്ടാണ് ക്രിക്കറ്റിലേക്ക് തിരിച്ചു വന്നത്. ക്രിക്കറ്റിലേക്ക് പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ എന്നെ ഉപദേശിച്ചത് മാതാപിതാക്കളാണ്. അന്ന് മുതല്‍ ക്രിക്കറ്റ് അല്ലാതെ മറ്റൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. വളരെ ബുദ്ധിമുട്ടിയേറിയ ദിനങ്ങളായിരുന്നു അത്. ഡെറാഡൂണിലെ ക്രിക്കറ്റ് അക്കാദമിയിൽ വളരെയധികം കഷ്ടപ്പെട്ടാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.