ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രം! ഇസ്ലാം വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് പി മോഹനൻ
കോഴിക്കോട്: ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത് എന്ന പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. ഇസ്ലാം മതത്തിനെതിരെയാണ് പി മോഹനന്റെ പ്രസ്താവന എന്ന തരത്തിലാണ് പ്രസംഗത്തിലെ വിവാദ ഭാഗം വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്.
സിദ്ധരാമയ്യയ്ക്ക് എതിരെ കോൺഗ്രസിൽ കലാപം! നേരിട്ട് ഏറ്റുമുട്ടി ഡികെ ശിവകുമാർ, പുതിയ പ്രതിസന്ധി!
കോണ്‍ഗ്രസ് പി മോഹനനെയും സിപിഎമ്മിനേയും ശക്തമായി വിമര്‍ശിക്കുമ്പോള്‍ ബിജെപി അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. മുസ്ലീം തീവ്രവാദികള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്‍ഡിഎഫിനേയും പോപ്പുലര്‍ ഫ്രണ്ടിനേയുമാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മോഹനന് വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
വർഗീയ തീവ്രവാദികളും മാവോയിസ്റ്റുകളും
കെഎസ്കെടിയു ജില്ലാ സമ്മേളനത്തിൽ ഞാൻ നടത്തിയ പ്രസംഗത്തെ വിവാദമാക്കി വിദ്വേഷ പ്രചരണമഴിച്ചു വിടുന്ന എൻഡിഎഫ് - പോപ്പുലർ ഫ്രണ്ട്, മുസ്ലിം ലീഗുകാരുടെ ദുഷ്ട താല്പര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് നന്നായി മനസിലാവും. ഞാനൊരു തരത്തിലും ഇസ്ലാം വിരുദ്ധ പരാമർശവും ആ പ്രസംഗത്തിൽ നടത്തിയിട്ടില്ല. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ തന്നെ വർഗീയ തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടുകയാണ് ചെയ്തതെന്ന് കേൾക്കുന്നവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. തീവ്രവാദികൾ എന്നുള്ളത് കൊണ്ട് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചത്.
എങ്ങനെയാണ് ഇസ്ലാം വിരുദ്ധമാകുന്നത്?
മാവോയിസ്റ്റുകളുടെ രാഷ്ട്രീയം തൊഴിലാളികളുടെയും അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും മോചനത്തെയോ ക്ഷേമത്തെയോ ലക്ഷ്യം വെക്കുന്നതല്ലെന്നും അങ്ങേയറ്റം ഭീകരവാദ പരവും വർഗീയ തീവ്രവാദികളുമായി വരെ കൂട്ടുകൂടുന്നതുമാണെന്ന് വിശദീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവരുടെ എൻഡിഎഫ് തീവ്രവാദ ബന്ധത്തെ സൂചിപ്പിച്ചത്. ഇത്തരം ശക്തികളെ വിമർശിച്ച പ്രസംഗം എങ്ങനെയാണ് ഇസ്ലാം വിരുദ്ധമാകുന്നത്?
സിപിഐഎം വിരുദ്ധത
ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചില കേന്ദ്രങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. സിപിഐഎം വിരുദ്ധതയാണ് അത്തരം നുണപ്രചരണങ്ങളുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. എൻഡി എഫിനെപോലുള്ള തീവ്രവാദ സംഘടനകളെ വിമർശിക്കുന്നതിൽ അക്കൂട്ടർ പ്രകോപിതരാവുന്നത് മനസിലാക്കാം. എന്നാൽ മുസ്ലിം ലീഗുകാരെന്തിനാണ് എൻഡിഎഫുകാരെ പ്രതിരോധിക്കുന്നതെന്ന് മനസിലാവുന്നില്ല.
പോപ്പുലർ ഫ്രണ്ടുകാരെ വെള്ളപൂശുന്നവർ
തീവ്രവാദികൾക്കെതിരായ വിമർശനത്തെ മുസ്ലിം സമുദായത്തിനെതിരായ ആക്ഷേപമാണെന്ന് വരുത്തി തീർത്ത് എൻഡിഎഫ്, പോപ്പുലർ ഫ്രണ്ടുകാരെ വെള്ളപൂശുന്നവരുടെ താല്പര്യം എന്തായാലും മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടതല്ല. മുസ്ലിം സമുദായം എല്ലാ കാലത്തും തീവ്രവാദത്തെ എതിർത്തു പോന്നതാണെന്ന നല്ല ബോധ്യം എനിക്കും എന്റെ പാർടിക്കുമുണ്ട് . ദേശീയ തലത്തിലും കേരളത്തിലും സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധതക്കും മുസ്ലിം വേട്ടക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് എന്നും നിലകൊണ്ടതും സിപിഐഎം ഉം ഇടതുപക്ഷ ശക്തികളുമാണ്.
സിപിഐഎം വിരുദ്ധത പടർത്താൻ
മുസ്ലിം മത വിശ്വാസികളിൽ സിപിഐഎം വിരുദ്ധത പടർത്താനും തീവ്രവാദ വിധ്വംസക ഗ്രൂപ്പുകളെ സംരക്ഷിക്കാനുമുള്ള നീക്കങ്ങളെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമില്ല. ആഗോള ഇസ്ലാമികഭീകരവാദത്തെയും എൻ ഡി എഫ് പോലുള്ള തീവ്രവാദ സംഘടനകളെയും കേരളത്തിലെ എല്ലാ മുസ്ലിം സമുദായ നേതാക്കളും ഒരുപോലെ എതിർക്കുകയും ഇസ്ലാംവിശ്വാസികൾക്കിടയിൽ ഇത്തരം ഛിദ്ര ശക്തികൾ സ്വാധീനം ചെലുത്താൻ നടത്തുന്ന നീക്കങ്ങളെ ജാഗ്രതയോടെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.
ഇടതു പക്ഷത്തിന്റെ നിലപാട്
എന്നാൽ മുസ്ലിം ലീഗും യുഡിഎഫും തങ്ങളുടെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി പോപ്പുലർ ഫ്രണ്ടുകാരുമായി രഹസ്യവും പരസ്യവുമായ ബന്ധം പുലർത്തുന്നവരുമാണ്. യുഎപിഎ - മാവോയിസ്റ്റ് പ്രശ്നത്തിലേക്ക് വന്നാൽ ലീഗുകൂടി പങ്കാളിയായ ഉമ്മൻ ചാണ്ടി സർക്കാറാണ് കേരളത്തിൽ ചാർജ് ചെയ്ത 162 കേസുകളിൽ 134 എണ്ണവും എടുത്തത്. യുഎപിഎ വകുപ്പ് ഒരു വിധത്തിലും ദുരുപയോഗം ചെയ്യപ്പെടാൻ അനുവദിക്കരുത്, നിയമാനുസൃത വഴികളിലൂടെ ഒഴിവാക്കണമെന്നതാണ് ഇടതു പക്ഷത്തിന്റെ നിലപാട്. അത് വ്യക്തമാക്കിയതുമാണ്.
രാഷ്ടീയ വിമർശനം
മാവോയിസ്റ്റുകളുടെ പ്രഖ്യാപിത നിലപാടാണ് ആഗോള ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളുമായി വിപ്ലവ ലക്ഷ്യം പങ്കിടുക എന്നത്. അവരുടെ നേതാവ് മുൻപ് ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ അത്തരം തീവ്രവാദ സ്വത്വഗ്രൂപ്പുകളുമായി ഐക്യപ്പെടണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് . ഈയൊരു രാഷ്ടീയ വിമർശനമാണ് ഞാൻ നടത്തിയത്.
ഒരിക്കൽ കൂടി വ്യക്തമാക്കുന്നു
വ്യക്തിസ്വാതന്ത്ര്യത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയുമെല്ലാം നിഷേധിക്കുന്ന കടുത്ത സദാചാര പോലീസിംഗ് പ്രവർത്തന ശൈലിയാക്കിയ എൻഡിഎഫിന്റെ മുൻ കയ്യിൽ രൂപം കൊണ്ട മനുഷ്യാവകാശ പൗരാവകാശ സംഘടനകൾ പോലുള്ളവ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയാണെന്ന വസ്തുത ആർക്കാണ് അറിയാത്തത്. തീവ്രവാദ സംഘടനകൾ എന്ന പരാമർശം കൊണ്ട് ഉദ്ദേശിച്ചത് എൻ.ഡി.എഫ് - പോപ്പുലർ ഫ്രണ്ട് പോലുള്ള ഈ സംഘടനകളെയാണ് എന്നത് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
പി മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം