കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി; പിണാറിയുടേത് മോദിയുടെ പാതയെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പോലീസ് മേധാവിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തില്‍ ഇതുവരെ തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. കൂടുതല്‍ പരസ്യപ്രസ്താവനക്ക് ഇല്ലെന്നും തന്‍റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ബെഹ്റയ്ക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ലോക്‌നാഥ് ബെഹ്‌റയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. അപകീർത്തിക്കേസ് ഫയൽചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരെ പോലെയാണ് ഡിജിപി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളി കുറ്റപ്പെടുത്തിയത്. മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാനുള്ള നീക്കത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ഡിജിപിയും അനുമതി നൽകിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ആരോപിച്ചത്.
നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയന്‍ സഞ്ചരിക്കുന്നത്. പൊലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള മോദി സർക്കാർ പിന്തുടരുന്ന ഫാസിസവും അസഹിഷ്‌ണുതയും തന്നെയാണ് സി പി എം നേതൃത്വം നൽകുന്ന പിണറായി സർക്കാരും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.












Click it and Unblock the Notifications