ഇടുക്കി ഡാം വീണ്ടും തുറന്നു.. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ, 50 ഘനമീറ്റർ വെള്ളം പുറത്തേക്ക്
Recommended Video
ഇടുക്കി: കേരളത്തെ മുക്കിയ പ്രളയകാലത്ത് അഞ്ച് ഷട്ടറുകളും തുറന്ന് സംസ്ഥാനത്തെ ഭയപ്പെടുത്തിയ ഇടുക്കി ഡാം വീണ്ടും തുറന്നു. മുന്‍കരുതലിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ട് തുറക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്.
വരുന്ന ദിവസങ്ങളിലെല്ലാം ഇടുക്കിയില്‍ അതിതീവ്രമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ തുടരുന്നത് കാരണം ഡാമിലേക്ക് ജലനിരപ്പ് കൂടിയതോടെയാണ് ആദ്യത്തെ ഷട്ടര്‍ തുറന്നിരിക്കുന്നത്.
ആക്ഷേപം തടയാൻ
പ്രളയകാലത്ത് സര്‍ക്കാര്‍ ഏറ്റവും അധികം പഴി കേട്ടത് ഡാം മിസ് മാനേജ്‌മെന്റിന്റെ പേരിലായിരുന്നു. ഇടുക്കി ഡാം അടക്കം നേരത്തെ തുറക്കാത്തത് കൊണ്ടാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടിയത് എന്നാണ് പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചത്. ഇത്തവണ മഴ കനക്കുന്നതിന് കാത്ത് നില്‍ക്കാതെ തന്നെ ഡാം തുറക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിക്കായിരുന്നു ഡാം തുറക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്.
മൂന്നാമത്തെ ഷട്ടർ തുറന്നു
എന്നാല്‍ പകല്‍ മഴ കുറഞ്ഞതോടെ തീരുമാനം നീട്ടി. പിന്നീട് കെഎസ്ഇബി യോഗം ചേര്‍ന്നാണ് 11 മണിയോടെ ഡാം തുറക്കാന്‍ തീരുമാനമെടുത്തത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. നിലവിലെ ഡാമിലെ ജലനിരപ്പ് പരമാവധിയില്‍ നിന്ന് 16 അടി താഴെയാണ്.
ജാഗ്രതാ നിർദേശം
മഴ കനക്കുന്നതിന് മുന്‍പ് ജലനിരപ്പ് നിയന്ത്രിക്കാമെന്ന കണക്ക് കൂട്ടലിലാണ് ഡാം തുറന്നിരിക്കുന്നത്. ഒരു ഷട്ടര്‍ മാത്രമേ തുറക്കുന്നുള്ളൂ എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണ ഡാം തുറന്നപ്പോള്‍ പെരിയാര്‍ തീരം മുങ്ങിപ്പോയിരുന്നു.
ശക്തമായ മഴയ്ക്ക് സാധ്യത
അതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 132 അടിയോളമുള്ള വെള്ളം 139 അടിയിലേക്ക് എത്തിയാല്‍ ചിലപ്പോള്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ തുറന്നേക്കാം. ഇത് കൂടി മുന്നില്‍ കണ്ടാണ് ഇടുക്കി തുറന്നിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മാട്ടുപ്പെട്ടി, പൊന്‍മുടി, മലങ്കര അണക്കെട്ടുകളിലെ ജലമൊഴുക്ക് കൂട്ടിയിട്ടുണ്ട്.
റെഡ് അലേർട്ട് പിൻവലിച്ചു
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അത് ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ന്യൂനമര്‍ദം വടക്ക്-പടിഞ്ഞാറേക്ക് നീങ്ങുന്ന സാഹചര്യത്തിലാണിത്.
ബാലു എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞു.. ഞാൻ കരഞ്ഞ് കൊണ്ട് ഐസിയു വിട്ടിറങ്ങി.. തകർന്ന് സ്റ്റീഫൻ
ദിലീപിന്റെ പേരിൽ അമ്മയും വിമത നടിമാരും വീണ്ടും നേർക്ക് നേർ, നിർണായക ചർച്ച കൊച്ചിയിൽ