ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പൂർണസംഭരണ ശേഷിയിലേക്ക്; കൂടുതൽ ജലം പുറത്തേയ്ക്കൊഴുക്കില്ല
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്. വൃഷ്ടി പ്രദേശത്ത് ഇപ്പോഴും കനത്ത മഴ പെയ്യുകയാണ്. ഡാമിന്റെ പരിസരത്ത് ഹൈ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ തന്നെ അണക്കെട്ടിലെ ജലനിരപ്പ് 2402.2 അടിയിലെത്തിയിരുന്നു. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
തൃശൂരില്‍ വെള്ളപ്പൊക്കവും ദുരിതവും തുടരുന്നു: ഒറ്റപ്പെട്ട് ചാലക്കുടി, പാലിയേക്കര ടോള്‍ പ്ലാസ മുങ്ങി!
20 ലക്ഷം ലിറ്റർ ജലമാണ് അണക്കെട്ടിലേക്ക് സെക്കന്റിൽ ഒഴുകിയെത്തുന്നത്. നിലവിൽ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന നിലയിലാണ്. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായതോടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കിവിടില്ലെന്ന് കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 100 സെന്റീ മീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇടുക്കിയിലെ മലയോര മേഖല പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഇടുക്കിയിലേക്കുള്ള റോഡുകളിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. വാർത്താ വിനിമയ സംവിധാനങ്ങളും താറുമാറായിരിക്കുകയാണ്.