സംസ്ഥാനത്ത് അടുത്തയാഴ്ച വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ജലനിരപ്പ് 2396.24 അടിയിലെത്തി
Recommended Video

ചെറുതോണി: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ആശങ്ക ഒഴിയുന്നില്ല. അടുത്തയാഴ്ച മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച നേരിയ തോതിൽ മാത്രമാണ് മഴയുണ്ടായിരുന്നത്. കൊല്ലത്ത് കടലാക്രമണം രൂക്ഷമാണ്.
മഴയ്ക്ക് ശമനമുണ്ടെങ്കിലും നദികളിലും മറ്റ് ജലാശയങ്ങളിലും ക്രമാതീതമായി ഉയർന്ന ജലനിരപ്പ് താഴ്ന്നിട്ടില്ല. ഒഡിഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ദുർബലമായതോടെയാണ് കേരളത്തിലും മഴയ്ക്ക് ശമനമായി തുടങ്ങിയത്. എന്നാൽ വടക്കൻ മേഖലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരാനാണ് സാധ്യത.

ഇടുക്കിയിൽ ആശ്വാസം
വെള്ളിയാഴ്ച രാവിലെ ഏഴ് മണിയിലെ റീഡിംഗ് അനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2396.24 അടിയാണ്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. 10.6 മില്ലി മീറ്റർ വരെയാണ് മഴ. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. മൂലമറ്റം വൈദ്യുതി നിലയത്തിലെ വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം തുടർന്നാൽ 2398 അടിയിലെത്താൻ എട്ട് ദിവസം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷ. ജലനിരപ്പ് 2398 അടിയിലെത്തിയാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി ട്രയൽ റൺ നടത്താനാണ് തീരുമാനം. അഞ്ച് ഷട്ടറുകളിൽ നടുവിലത്തെ ഷട്ടർ നാല് മണിക്കൂർ ഉയർത്തിയാണ് ട്രയൽ റൺ. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി താഴ്ന്നിട്ടുണ്ട്.

40 ലക്ഷം നഷ്ടം
ചെറുതോണി അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടർ നാലു മണിക്കൂർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. 50 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തുന്നത്. 40 ലക്ഷം രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമാണ് ട്രയൽ റൺ നടത്തുമ്പോൾ പുറത്തേയ്ക്ക് പോകുന്നത്. അതായത് 1.58 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ജലം പാഴായിപ്പോകും.

മലമ്പുഴയിൽ മഴ
വൃഷ്ടി പ്രദേശത്ത് മഴ കൂടിയതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഒമ്പത് സെന്റീമീറ്റർ കൂടിയാണ് ഷട്ടർ ഉയർത്തിയത്. ഡാമിന്റെ നാലു ഷട്ടറുകളും ഉയർത്തി. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ ഭാരതപ്പുഴയിലും കല്ലാത്തിപ്പുഴയിലും ജലനിരപ്പ് ഉയരും. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

20 ശതമാനം അധികം
ജൂൺ ഒന്ന് മുതൽ ജൂലൈ 25 വരെ സംസ്ഥാനത്ത് ഇരുപത് ശതമാനം അധികം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 1255.2 മില്ലി മീറ്റർ മഴ ലഭിക്കുന്നിടത്ത് 1507.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കിയിൽ 49 ശതമാനം അധികം മഴയാണ് ലഭിച്ചത്. കോട്ടയത്ത് 43 ശതമാനവും അധികം മഴ ലഭിച്ചു. കാസർഗോഡും തൃശ്ശൂരും സാധാരണയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. കാസർഗോഡ് 12 ശതമാനവും തൃശ്ശൂരിൽ 5 ശതമാനവും കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. കേരളത്തിൽ ശക്തമായ മഴ ലഭിച്ചപ്പോഴും ലക്ഷദ്വീപിൽ 40 ശതമാനം കുറവ് മഴയാണ് ലഭിച്ചത്.












Click it and Unblock the Notifications