'കേരള സ്റ്റോറി' പള്ളികളിൽ പ്രദർശിപ്പിച്ച് ഇടുക്കി രൂപത; കേരളത്തിൽ ഇപ്പോഴും ലൗ ജിഹാദ് ഉണ്ടെന്ന്
തൊടുപുഴ: വിവാദ സിനിമയായ 'കേരളാ സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിച്ചത്. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലാണ് സിനിമ പ്രദർശനം.
ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം 'പ്രണയം' എന്നതായിരുന്നുവെന്നും കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിൻ്റെ ഭാഗമായിട്ടാണ് സിനിമ പ്രദർശിപ്പിച്ചതെന്നുമാണ് രൂപതയുടെ വിശദീകരണം. 'അവധിക്കാലത്ത് പ്രത്യേക ട്രെയിനിങ് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇതിനായി തയ്യാറാക്കിയ ടെക്സ്റ്റ് ബുക്കിന്റെ പ്രമേയം പ്രണയമായിരുന്നു. നിരവധി കുട്ടികൾ പ്രണയക്കൂരുക്കിൽ അകപ്പെടുകയും പല അപകടങ്ങളിൽ ചെന്ന് പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനും ജാഗ്രത നൽകാനുമാണ് പരിശീലനം. ട്രെയിനിങ്ങിന്റെ ഭാഗമായി നൽകിയ ആക്റ്റിവിറ്റിയിൽ സിനിമ റിവ്യൂ ചെയ്യാൻ നൽകുകയാണ് ചെയ്തത്',ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.

അതേസമയം പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ ദിവസം 'ദ കേരള സ്റ്റോറി' ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് സിനിമയും ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നും ദൂരദർശൻ പിൻമാറണമെന്നുമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്.
ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശനെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നത് ചട്ടലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
വിപുൽ ഷായുടെ നിർമാണത്തിൽ സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമാണ് 'ദ കേരള സ്റ്റോറി'. ഐഎസിൽ ചേരാൻ ഇസ്ലാം മതം സ്വീകരിച്ച കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയതാണ് സിനിമയെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. അതേസമയം സിനിമ സംഘപരിവാര്‍ ഗൂഡാലോചനയാണെന്നാണ് പ്രധാനമായും ഉയർന്ന വിമർശനം.












Click it and Unblock the Notifications