ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും തുറന്നു; ഓരോ സെക്കന്റിലും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പെരിയാറിലേക്ക്
Recommended Video
ചെറുതോണി: ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കകുയാണ്. വൃഷ്ടിപ്രദേശത്ത് അത് ശക്തമായ മഴയും തുടരുന്നു. ഈ സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കി വിടുക മാത്രമാണ് അധികൃതര്‍ക്ക് മുന്നിലുള്ള പോംവഴി.
ഇതിന്റെ ഭാഗമായാണ് ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നത്. ആദ്യം ഒരു ഷട്ടര്‍ മാത്രം ആയിരുന്നു തുറന്നിരുന്നത്. ഷട്ടര്‍ നാൽപത് സെന്റീമീറ്റര്‍ മാത്രമേ ഉയര്‍ത്തിയിരുന്നുള്ളു. മൂന്ന് ഷട്ടറുകള്‍ തുറന്നപ്പോള്‍ സെക്കന്റില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളം ആയിരുന്നു പുറത്തേക്ക് ഒഴുകിയിരുന്നത്.
നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍, ഷട്ടറുകള്‍ പിന്നേയും ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഒരു മീറ്റര്‍ വീതം ആണ് ഓരോ ഷട്ടറും ഉയര്‍ത്തിയിട്ടുള്ളത്. നീരൊഴുക്ക് വീണ്ടും കൂടിയതിനെ തുടർന്ന് നാലാമത്തേയും അഞ്ചാമത്തേയും ഷട്ടറുകൾ കൂടി ഉച്ചയ്ക്ക് തുറന്നു. വന്‍ ജല പ്രവാഹം ആണ് അണക്കെട്ടില്‍ നിന്നുള്ളത്. ചെറുതോണി ടൗണ്‍ ഏതാണ്ട് വെള്ളത്തിലായിക്കഴിഞ്ഞു.
ലക്ഷക്കണക്കിന് ലിറ്റർ
ഇപ്പോള്‍ ചെറുതോണി അണക്കെട്ടില്‍ നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ആണ് ഓരോ സെക്കന്റിലും പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. രാവിലെ ഇത് ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ആയിരുന്നു. പിന്നീട് ഇത് മൂന്ന് ലക്ഷം ലിറ്റര്‍ ആയി ഉയര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ നാലാമത്തേയും അഞ്ചാമത്തേയും ഷട്ടറുകൾ കൂടി ഉയർത്തിയതോടെ പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂടി.
പെരിയാറിലേക്ക്
ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളം കുത്തിയൊലിച്ച് എത്തുക പെരിയാറിലേക്ക് ആണ്. പെരിയാറില്‍ അനിയന്ത്രിതമായി വെള്ളം ഉയര്‍ന്നാല്‍ അത് കൊച്ചിയിലും വെള്ളപ്പൊക്കത്തിന് ഇടയാക്കും. ആലുവ പുഴ ഇപ്പോള്‍ തന്നെ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
ചെറുതോണി മുങ്ങി
ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ ചെറുതോണി ടൗണ്‍ വെള്ളത്തിലായിക്കഴിഞ്ഞു. പലയിടങ്ങളിലും പോലീസും ദ്രുതകര്‍മ്മ സേനയും വടം കെട്ടി ആളുകളെ തടയുകയാണ്. വെള്ളപ്പാച്ചിലിന്റെ കാഴ്ച കാണാന്‍ ആളുകള്‍ എത്തുന്നതും പ്രശ്‌നമുണ്ടാക്കുന്നുണ്ട്.
എല്ലാം തുറന്നു
ഒരു ഷട്ടർ മാത്രം ആയിരുന്നു കഴിഞ്ഞ ദിവസം തുറന്നത്. ട്രയൽ റൺ എന്ന നിലയിൽ ആയിരുന്നു ഇത്. എന്നാൽ ഷട്ടർ പിന്നീട് അടയ്ക്കാൻ സാധിച്ചില്ല. ഓഗസ്റ്റ് 10 ന് രാവിലെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. എന്നിട്ടും നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് അഞ്ച് ഷട്ടറുകളും തുറന്നത്.
ഇടമലയാര്‍ അടച്ചേക്കും
ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നേരത്തെ തുറന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇടമലയാറില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇവിടെ നിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിച്ചുണ്ട്. ഇടമലയാറിലെ ഷട്ടര്‍ അടക്കാനും സാധ്യതയുണ്ട്.
മഴവെള്ളവും കൂടി
മലയോര മേഖലയില്‍ അതി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അണക്കെട്ട് തുറക്കുമ്പോള്‍ ഉള്ള വെള്ളത്തിന് പുറമേ, ശക്തമായ മഴയിലും വലിയ തോതില്‍ പുഴയിലേക്ക് വെള്ളം എത്തുന്നുണ്ട്. ഇതും കാര്യങ്ങള്‍ അനിയന്ത്രിതമാക്കിയേക്കും എന്ന് സംശയമുണ്ട്.
എണ്ണയിട്ട യന്ത്രം പോലെ
സംസ്ഥാന സര്‍ക്കാരും അധികൃതരും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ മുന്‍കരുതലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ എല്ലാം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
റെഡ് അലെര്‍ട്ട്
ജലസംഭരണിയിലേക്കുള്ള നീരൊഴുക്കിലെ വര്‍ദ്ധന കാരണം കഴിഞ്ഞ ദിവസം വൈകുന്നേരം തന്നെ കെഎസ്ഇബി അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. പെരിയാറിന്റെ കരയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. കെഎസ്ഇബി അധികൃതരും ഡാം സേഫ്റ്റി അധികൃതരും നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്.
മുഖ്യമന്ത്രി പരിപാടികള്‍ റദ്ദാക്കി
ഇടുക്കി ജലസംഭരണി തുറന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഴ് ദിവസത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. തലസ്ഥാനത്തിരുന്നായിരിക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഇടുക്കി ജില്ലക്കാരനായ മന്ത്രി എംഎം മണിയും സജീവമായി രംഗത്തുണ്ട്.
അണക്കെട്ട് തുറന്നാൽ എന്തുസംഭവിക്കും? അതിന് ആദ്യം അണക്കെട്ട് എന്തെന്നറിയണം, ഇടുക്കിയെ കുറിച്ചെങ്കിലും
മാപ്പിന്റെ കോപ്പി ഡാമിലെ വെള്ളത്തിനും അയക്കണം!!! പുഴയൊഴുകും വഴികാണിച്ച മനോരമയ്ക്ക് അണപൊട്ടും ട്രോൾ!!
ഇടുക്കി ഡാമിന് തുറക്കാൻ ഷട്ടറില്ല! ഡാം അല്ല സംഭരണി, രണ്ടായിരത്തിലധികം അടി ഉയരവും ഇല്ല? ഇതാണ് സത്യം