തന്നെയും സുരേഷ് ഗോപിയേയും മാത്രം ട്രോളുന്നു, മമ്മൂട്ടിയെ എന്തുകൊണ്ട് വിമർശിക്കുന്നില്ലെന്ന് കൃഷ്ണകുമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ജില്ലകളില്‍ പ്രധാനപ്പെട്ടതാണ് തിരുവനന്തപുരം. ഒരു സീറ്റ് എന്നുളളത് ഇക്കുറി ഉയര്‍ത്താനാവും എന്നുളള പ്രതീക്ഷയിലാണ് ബിജെപി.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പേര് നടന് കൃഷ്ണകുമാറിന്റെതാണ്. ബിജെപി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്നാണ് കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബിജെപിയിൽ സജീവം
സമീപകാലത്തായാണ് ബിജെപി വേദികളില്‍ നടന് കൃഷ്ണകുമാര്‍ സജീവമായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരുവനന്തത്തെ പ്രചാരണത്തിലും കൃഷ്ണകുമാര്‍ നിറഞ്ഞ് നിന്നിരുന്നു. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കൊപ്പം കൃഷ്ണകുമാറിനേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തിരുവനന്തപുരം സെന്‍ട്രലില്‍
തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ കൃഷ്ണകുമാറിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ വിഎസ് ശിവകുമാര്‍ എംഎല്‍എ ആയിരിക്കുന്ന തിരുവനന്തപുരം സെന്‍ട്രലില്‍ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച ആദ്യ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൃഷ്ണകുമാറിന്റെ പേരുണ്ട്.
രാഷ്ട്രീയത്തില്‍ സജീവമാകും
ബിജെപി ആവശ്യപ്പെടുകയാണ് എങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കൃഷ്ണകുമാര്‍ 24 ന്യൂസിനോട് പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തന്റെ തീരുമാനം എന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതിന്റെ ഭാഗമായുളള വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.
മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ല
ബിജെപിയെ അനുകൂലിക്കുന്ന തന്നെയും സുരേഷ് ഗോപിയേയും സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നതിനെതിരെയും കൃഷ്ണകുമാര്‍ പ്രതികരിച്ചു. രാഷ്ട്രീയ നിലപാടിന്റെ പേരില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണ കുമാര്‍ ചോദിച്ചു. തന്റെ നിലപാടുകളെ കുറിച്ച് കുടുംബത്തിന് വ്യക്തമായ ധാരണ ഉണ്ടെന്നും അവരുടെ പിന്തുണയാണ് ശക്തിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
കൃഷ്ണകുമാറിന് ജയസാധ്യത ഇല്ല
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാറിനെ മത്സര രംഗത്തേക്ക് ഇറക്കുന്നതിനോട് ബിജെപിയില്‍ ഒരു വിഭാഗത്തിന് താല്പര്യമില്ല എന്നും സൂചനകളുണ്ട്. കൃഷ്ണകുമാറിന് ജയസാധ്യത ഇല്ലെന്നാണ് ബിജെപിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. കൃഷ്ണകുമാറിനെ പരിഗണിക്കുന്ന മണ്ഡലങ്ങള്‍ രണ്ടും എ ക്ലാസ് മണ്ഡലങ്ങളാണ്.
തിരുവനന്തപുരം സെന്‍ട്രലും വട്ടിയൂര്‍ക്കാവും
ബിജെപി വിജയസാധ്യത കാണുന്ന മണ്ഡലങ്ങളാണ് എ ക്ലാസ് മണ്ഡലങ്ങള്‍. അതില്‍ കൃഷ്ണകുമാറിനെ പരിഗണിക്കുന്ന തിരുവനന്തപുരം സെന്‍ട്രലും വട്ടിയൂര്‍ക്കാവും ഉള്‍പ്പെടുന്നുണ്ട്. ബിജെപിക്ക് സാധ്യതയുളള ഈ സീറ്റുകളില്‍ കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയായി ഇറക്കിയാല്‍ വിജയസാധ്യത ഇല്ലെന്നാണ് ബിജെപിയിലെ ഒരു വിഭാഗം കരുതുന്നത്.
കൃഷ്ണകുമാറിന് സാധ്യതയേറും
തിരുവനന്തപുരം സെന്‍ട്രലിലേക്ക് നടനും എംപിയുമായ സുരേഷ് ഗോപിയേയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ സുരേഷ് ഗോപി മത്സരിക്കാന്‍ തയ്യാറല്ലെന്നും താരപ്രചാരകനാകാന്‍ മാത്രമാണ് താല്പര്യം എന്നുമാണ് സൂചനകള്‍. സുരേഷ് ഗോപി മത്സരിക്കുന്നില്ലെങ്കിലോ വട്ടിയൂര്‍ക്കാവിലേക്ക് മാറുകയോ ചെയ്യുകയാണെങ്കില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ കൃഷ്ണകുമാറിന് സാധ്യതയേറും.