കോണ്‍ഗ്രസ്സ് വയനാട്ടുകാരെ പറ്റിച്ചോ? ദക്ഷിണേന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വാദം ഇനിയുണ്ടാവില്ല?
Recommended Video
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം മൂത്തതിന് ഒടുവില്‍ ആയിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും എന്ന രീതിയില്‍ ചര്‍ച്ചകള്‍ വന്നത്. അത് ഒടുവില്‍ നീട്ടിനീട്ടി കൊണ്ടുപോയി ഒടുക്കം പ്രയോഗത്തില്‍ വരികയും ചെയ്തു. അതിനിടെ പല നാടകങ്ങളും കാണുകയും ചെയ്തു.
'modilie'ഇംഗ്ലീഷ് ഡിക്ഷണറിയില്‍ പുതിയ വാക്കെന്ന് രാഹുല്‍ ഗാന്ധി!! വിവാദം
രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകും എന്ന പ്രഖ്യാപനം വന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നായിരുന്നു പിന്നീടുള്ള പ്രധാന പ്രചാരണം.
അമേഠിയില്‍ വിജയസാധ്യത കുറഞ്ഞതുകൊണ്ടാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായത് എന്ന രീതിയില്‍ മറുപ്രചാരണവും വ്യാപകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാട്, പ്രധാനമന്ത്രി പദവി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നതാണ്. അപ്പോള്‍ പിന്നെ വയനാട്ടുകാരോട് പറഞ്ഞത് എന്തായിരുന്നു എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായി രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. സ്ഥിരം മണ്ഡലം ആയ അമേഠിയെ കൂടാതെ കേരളത്തിലെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നു. രണ്ട് മണ്ഡലങ്ങളിലും വലി വിജയ പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്. വയനാട് മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം അത് കോണ്‍ഗ്രസിന് നഷ്ടമായിട്ടും ഇല്ല.
വയനാട്ടിലെ പ്രചാരണം
കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റുകളില്‍ ഒന്നാണ് വയനാട്. എന്നിരുന്നാലും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുമ്പോള്‍ ഒരു തരത്തിലും ഉള്ള സംശയങ്ങള്‍ക്കും ഇടനല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളമെമ്പാടും കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജം നല്‍കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി പദവി നിര്‍ബന്ധമില്ലെന്ന്
എന്തായാലും കേരളത്തിലെ തിരഞ്ഞെടുപ്പ് അവസാനിച്ചു. ഇനി ഒരു ഘട്ടം മാത്രമേ തിരഞ്ഞെടുപ്പ് ബാക്കിയുള്ളു. അപ്പോഴാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവന വരുന്നത്.
പ്രധാനമന്ത്രി പദവി കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിന് ഒരു കുഴപ്പവും ഇല്ലെന്നാണ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരിക്കുന്നത്. എന്‍ഡിഎ അധികാരത്തിലെത്തുന്നത് തടയുക മാത്രമാണ് ലക്ഷ്യം എന്നാണ് ഗുലാം നബി ആസാദ് പറയുന്നത്. ഇത് തന്നെയാണ് ഇപ്പോള്‍ വയനാട്ടിലേയും ചര്‍ച്ച.
പറഞ്ഞുപറ്റിച്ചോ
വോട്ടെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് പറയുകയും വോട്ടെടുപ്പിന് ശേഷം അക്കാര്യത്തില്‍ നിര്‍ബന്ധമില്ലെന്ന് പറയുകയും ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇത്തരത്തില്‍ പ്രചാരണങ്ങള്‍ക്കൊന്നും മുതിര്‍ന്നിരുന്നില്ല എന്നത് വേറെ കാര്യം.
ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും രാഹുല്‍ ഗാന്ധി തന്നെ ആയിരുന്നു.
വയനാട്ടില്‍ ഉറപ്പ്
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെങ്കിലും അല്ലെങ്കിലും വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വിജയം ഏറെക്കുറേ സുനിശ്ചിതം ആണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എംഐ ഷാനവാസ് രണ്ടാമതും മത്സരിക്കാനിറങ്ങിയപ്പോള്‍ വലിയ എതിര്‍പ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉണ്ടായിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് ഷാനവാസ് തന്നെയാണ് വയനാട്ടില്‍ നിന്ന് ജയിച്ച് ലോക്‌സഭയില്‍ എത്തിയത്.
അസ്തമിച്ച പ്രതീക്ഷകള്‍
ഇത്തവണ വയനാട്ടില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഇടതുപക്ഷം. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും ആയിരുന്നു. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ വയനാട് പിടിക്കാം എന്ന ചെറിയ പ്രതീക്ഷയും ഇടതുമുന്നണിയ്ക്കുണ്ടായിരുന്നു.
എന്നാല്‍ അപ്പോഴാണ് അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നത്. വീടുകയറിയോ, നാട്ടിലിറങ്ങിയോ രാഹുല്‍ ഗാന്ധി പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ തന്നെ വിജയിക്കും എന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ് കോണ്‍ഗ്രസും യുഡിഎഫും.