'കോൺഗ്രസിൽ ഉറച്ച് നിൽക്കാനാകുന്നില്ലെങ്കിൽ പാർട്ടി വിട്ട് പോകാം', കെവി തോമസിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: കെവി തോമസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കോണ്‍ഗ്രസിനകത്ത് ഉറച്ച് നില്‍ക്കാന്‍ കെവി തോമസിന് സാധിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുളള സെമിനാറില്‍ പങ്കെടുക്കുമെന്നുളള കെവി തോമസിന്റെ നിലപാടിനെതിരെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത് വന്നത്.
കോണ്‍ഗ്രസില്‍ നിന്ന് നേടാവുന്നതെല്ലാം കെവി തോമസ് നേടിയിട്ടുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്ന സിപിഎമ്മിന്റെ പരിപാടിയില്‍ പോകണം എന്നുളള വാശി കെവി തോമസിന് എന്തിനാണ് എന്നും ഉണ്ണിത്താന്‍ ചോദിച്ചു. കെവി തോമസിന്റെ ശരീരം ഇപ്പോള്‍ കോണ്‍ഗ്രസിലും മനസ്സ് മറ്റ് പലയിടത്തുമാണ്. ഒന്നുകില്‍ കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കുക, അല്ലെങ്കില്‍ അനില്‍കുമാറിനെ പോലെ ഒരു തീരുമാനമെടുത്ത് പാര്‍ട്ടിക്ക് പുറത്ത് പോകുക, ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്യണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

അതേസമയം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണങ്ങളോട് കെവി തോമസ് പ്രതികരിച്ചില്ല. ഉണ്ണിത്താന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് കെവി തോമസ് പറഞ്ഞു. താന്‍ സോണിയാ ഗാന്ധിക്ക് കത്ത് എഴുതിയത് സിപിഎം പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ച് കൊണ്ടല്ല. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ അതിന്റെ എല്ലാ വശങ്ങളും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്ത് എഴുതി. അതിന് ശേഷം കെസി വേണുഗോപാല്‍ തന്നെ വിളിച്ചു. അക്കാര്യം സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. നാളെ കണ്ണൂരിലെത്തുന്ന സീതാറാം യെച്ചൂരി അടക്കമുളളവരോട് ഇക്കാര്യം ആലോചിക്കുമെന്നും കെവി തോമസ് പറഞ്ഞു.
തന്നെ വിളിച്ചത് സ്റ്റാലിന്റെ പരിപാടിയിലേക്കാണ്. ദില്ലിയില്‍ യെച്ചൂരിയും സോണിയാ ഗാന്ധിയും സ്റ്റാലിന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നും കെവി തോമസ് ചൂണ്ടിക്കാട്ടി. അതേസമയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ കെവി തോമസിന് കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കിയിട്ടില്ല. സിപിഎമ്മിന്റെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കെപിസിസിയുടെ തീരുമാനം. നേരത്തെ ശശി തരൂരിനേയും സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അനുമതി നിഷേധിച്ചു. സെമിനാറില്‍ പങ്കെടുക്കേണ്ടതില്ല എന്നുളള കെപിസിസിയുടെ തീരുമാനം മാറ്റാനുളള സാഹചര്യം ഇപ്പോഴുണ്ടായിട്ടില്ല എന്നതാണ് കെവി തോമസിന്റെ കാര്യത്തിലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രതികരണം.












Click it and Unblock the Notifications