'യുഡിഎഫ് അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി', കോൺഗ്രസ് തല്ലിപ്പിരിയുമെന്ന് ജോയ് മാത്യു
കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് കേരളത്തില്‍ അധികാരത്തില്‍ വരുമെന്നത് ഇന്നത്തെ അവസ്ഥയില്‍ പ്രവചനാതീതമാണ്. ഒരു മുന്നണിക്കും രണ്ട് തവണ ഇതുവരെ കേരളം അവസരം നല്‍കിയിട്ടില്ല.
എല്‍ഡിഎഫ് ഇക്കുറി ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ പിണറായി വിജയന് തന്നെയാവും മുഖ്യമന്ത്രി. അതേസമയം യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല പേരുകളുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ അല്ല, പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകാനാണ് സാധ്യത എന്നാണ് നടന് ജോയ് മാത്യു പറയുന്നത്.
യുഡിഎഫ് അധികാരത്തില്‍ എത്തിയാൽ
ഇക്കുറി അധികാരത്തിലെത്തുമെന്ന വന്‍ പ്രതീക്ഷയാണ് യുഡിഎഫിനുളളത്. കോണ്‍ഗ്രസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രി സ്ഥാനത്ത് എത്തും. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ എത്തുകയാണ് എങ്കില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടായാവും മുഖ്യമന്ത്രിയാവുകയെന്ന് നടന് ജോയ് മാത്യു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി പരിപാടിയിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
ലീഗിനെ വലിയ തോതില്‍ നാണം കെടുത്തി
കമറുദ്ദീന് വിഷയം ഇല്ലായിരുന്നുവെങ്കില്‍ മുസ്ലീം ലീഗിന് വലിയ സാധ്യതയുണ്ടായിരുന്നു. കമറുദ്ദീന് വിവാദം മുസ്ലീം ലീഗിനെ വലിയ തോതില്‍ നാണം കെടുത്തിയെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. കമറുദ്ദീനെ പിടിച്ച് പുറത്താക്കുകയും പണം തിരിച്ച് കൊടുക്കാമെന്ന് ലീഗ് ഏല്‍ക്കുകയുമായിരുന്നു വേണ്ടത്. പാലാരിവട്ടം കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ജോയ് മാത്യു പറഞ്ഞു.
പ്രതിപക്ഷത്തെ ഒതുക്കാന്‍
ഇബ്രാഹിംകുഞ്ഞിനെതിരായ നടപടി പകരം വീട്ടലിന്റെ ഭാഗമാണ്. പ്രതിപക്ഷത്തെ ഒതുക്കാന്‍ ഭരണപക്ഷത്തിന് എന്തെങ്കിലും വേണം. അറസ്റ്റ് എന്താണിത്ര വൈകിച്ചതെന്ന് ജോയ് മാത്യു ചോദിച്ചു. ടിഒ സൂരജ് അകത്ത് കിടന്നു. ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റില്‍ പോയതാണെന്നും നടന് കുറ്റപ്പെടുത്തി. ഇപ്പോള്‍ മുഖം രക്ഷിക്കാനാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് എന്നും ജോയ് മാത്യു പറഞ്ഞു.
വെറുതെ ആരോപണം ഉന്നയിക്കുകയല്ലായിരുന്നു
സ്പ്രിംഗ്ളറും ലൈഫ് മിഷനും അടക്കം പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് വരികയാണ്. ആദ്യം പ്രതിപക്ഷ നേതാവ് പരിഹസിക്കപ്പെടുകയും തളളപ്പെടുകയും ചെയ്തിരുന്നു. പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുകയല്ലായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവര്‍ക്ക് അടിത്തറ ഉണ്ടെന്ന് മനസ്സിലായി. പ്രതിപക്ഷം പോസിറ്റീവായാണ് പെരുമാറിയിട്ടുളളതെന്നും ജോയ് മാത്യു പറഞ്ഞു.
ഉപമുഖ്യമന്ത്രിയെങ്കിലുമാകും
യുഡിഎഫ് അധികാരത്തില്‍ വരികയാണ് എങ്കില്‍ മുസ്ലീം ലീഗ് ശക്തമായ അവകാശ വാദങ്ങള്‍ ഉന്നയിക്കും. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയെങ്കിലുമാകുമെന്നും ജോയ് മാത്യു പറഞ്ഞു. മുഖ്യമന്ത്രിമാര്‍ക്ക് ക്ഷാമം ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ജോയ് മാത്യു പറഞ്ഞു. നിരവധി ആളുകള്‍ കാത്ത് നില്ക്കുന്നു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മാത്രമല്ല കെ മുരളീധരനും മുല്ലപ്പളളി രാമചന്ദ്രനും താല്പര്യം ഉണ്ട്.
അവര്‍ തമ്മില്‍ തല്ലിപ്പിരിയും
ആര്‍ക്കാണ് അധികാര കസേര ഇഷ്ടമില്ലാത്തത് എന്നും ജോയ് മാത്യു ചോദിച്ചു. അതാണ് കോണ്‍ഗ്രസിന്റെ ദുരന്തവും. അവര്‍ തമ്മില്‍ തല്ലിപ്പിരിയുമെന്നും ജോയ് മാത്യു പറഞ്ഞു. പിണറായി വിജയന് നല്ല ഭരണനൈപുണ്യമുളള ആള് തന്നെയാണ്. പക്ഷേ അദ്ദെഹത്തെ ഉപദേശക സംഘം വഴി തെറ്റിച്ചു. അതാണ് ഇപ്പോഴുളള എല്ലാ സംഭവങ്ങളുടേയും കാരണം എന്നും ജോയ് മാത്യു പറഞ്ഞു.
കേരളത്തില്‍ ആരും വിശ്വസിക്കില്ല
പിണറായി വിജയന് സ്വര്‍ണ്ണക്കളളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരും വിശ്വസിക്കില്ല. അദ്ദേഹം കഠിന ഹൃദയനാണെന്നും ധിക്കാരിയെന്നും ധാര്‍ഷ്ട്യമുണ്ടെന്നും തോന്നും. അതൊക്കെ ഉണ്ട്. എന്നാല്‍ സ്വര്‍ണ്ണം കളളക്കടത്ത് നടത്തിയ ജീവിക്കേണ്ട ഒരാളായി തോന്നില്ല. എന്നാല്‍ അദ്ദേഹത്തെ പല കുഴികളിലും ചാടിച്ചിരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.
താന്‍ ബുദ്ധിമാനാണ് എന്ന് സ്വയം വിശ്വസിക്കുന്നു
അല്ലെങ്കില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുമോ എന്നും ജോയ് മാത്യു ചോദിച്ചു. ഇഡി വന്ന് കേസ് അന്വേഷിക്കാനുളള കാരണം താന്‍ ബുദ്ധിമാനാണ് എന്ന് അദ്ദേഹം സ്വയം വിശ്വസിക്കുന്നത് കൊണ്ട് ആണ്. വന്ന് നോക്കുമ്പോള്‍ പിണറായി തന്നെ ഞെട്ടിപ്പോയി. സ്വപ്ന സുരേഷ് ഫ്രോഡ്. ശിവശങ്കരന് അതിലും വലിയ ഫ്രോഡ്. സെക്രട്ടറിയും ഫ്രോഡെന്നും ജോയ് മാത്യു പറഞ്ഞു.
കെണിയില്‍ പെട്ടുപോയി
പിണറായി ശരിക്കും കെണിയില്‍ പെട്ടുപോയി എന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. പിണറായി വിജയനെ വ്യക്തിപരമായി അറിയില്ല. തനിക്ക് വിരോധങ്ങളും ഇല്ല. അനാവശ്യമായി 8 മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് വിളിക്കാനാവില്ല. ഇപ്പോഴത്തെ ഉപദേശക സമിതിയെ പിരിച്ച് വിട്ടാല്‍ പിണറായി ഇതിനേക്കാള്‍ പത്തരമാറ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും ജോയ് മാത്യു പറഞ്ഞു.
വിഎസ് സജീവമായി ഉണ്ടായിരുന്നുവെങ്കില്‍
മുന്‍ മുഖ്യമന്ത്രി കൂടിയായ മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന് ഇപ്പോള്‍ സജീവമായി ഉണ്ടായിരുന്നുവെങ്കില്‍ സ്വപ്ന സുരേഷ് എന്തായാലും ഉണ്ടാകുമായിരുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. അത്തരം കാര്യങ്ങളിലൊക്കെ വിഎസ് ശ്രദ്ധാലു ആയിരുന്നു. അദ്ദേഹത്തിനൊപ്പം ഭരിച്ചവരൊന്നും അഴിമതിയുടെ കറപുരണ്ടവരായിട്ട് നമുക്ക് അറിയില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി.
Recommended Video