ചലച്ചിത്രോത്സവ വേദിയിലും തട്ടമിട്ട പെൺകുട്ടികളുടെ പ്രതിഷേധ ഫ്ലാഷ് മോബ്! മതമൗലികവാദികൾക്ക് താക്കീത്..
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് ടാഗോർ ഹാളിൽ പ്രതിഷേധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.
തിരുവനന്തപുരം: 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിഷേധങ്ങളുടെയും വേദിയാകുന്നു. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികളെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ചലച്ചിത്രോത്സവ വേദിയിലും ഫ്ലാഷ് മോബ് അരങ്ങേറി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളാണ് ടാഗോർ ഹാളിൽ പ്രതിഷേധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളായ ഗൗരിശങ്കരി, പാർവതി പ്രസാദ്, ചാരു, വിഷ്ണു, ആതിര, നമിത ഫർസാന, സജിത്, മിലി പ്രതീഷ് തോമസ് എന്നിവരാണ് പ്രതിഷേധ ഫ്ലാഷ് മോബിൽ നൃത്തം ചെയ്തത്. നല്ലകാര്യത്തിന് വേണ്ടിയാണ് മലപ്പുറത്തെ വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് നടത്തിയത്, അതിനെ അവഹേളിക്കുന്നത് തീർത്തും സങ്കടകരമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

പൊതുസ്ഥലത്ത് പുകവലിക്കുന്നതിനോ മദ്യപിക്കുന്നതിനോ പ്രശ്നമില്ലാത്തവർ ഈ വിഷയത്തിൽ മാത്രം എന്തിനാണ് പ്രകോപിതരാകുന്നതെന്നും അവർ ചോദിച്ചു. ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും മനുഷ്യരായി കാണണം. ഇത്തരത്തിലുള്ള സമീപനങ്ങൾ കണ്ടു വളരുന്ന തലമുറ നാളെ തെരുവിൽ തല്ലുന്ന സ്ഥിതിയുണ്ടാകുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയാണ് വിദ്യാർത്ഥി സംഘം ചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയിൽ നിന്നും മടങ്ങിയത്.












Click it and Unblock the Notifications