ഐഎഫ്എഫ്കെ; ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകൻ, സുവർണ ചകോരം 'ഡാർക്ക് റൂമിന്'
തിരുവനന്തപുരം: ഏഴ് ദിവസത്തെ ചലച്ചിത്ര ഉത്സവത്തിന് ഇന്ന് കൊടിയിറക്കം. 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മോണിക്ക ലൈരാനയുടെ ദി ഡാർക്ക് റൂം സുവർണ്ണ ചകോരം സ്വന്തമാക്കി. 15 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണവാർഡ്. മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് മലയാളി ലിജോ ജോസ് പല്ലിശ്ശേരിയെ. ഈ.മ.യൗവാണ് അവാർഡിനർഹമാക്കിയ ചിത്രം.
5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ നേടി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കര്‍ നേടി. ചിത്രം ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള പ്രഥമ കെ.ആര്‍. മോഹനന്‍ എന്‍ഡോവ്മെന്റ് അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്റ് ഐ കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്.