ചലച്ചിത്ര മേളയുടെ ലഹരിയിൽ രണ്ടാം ദിനം.. തീയറ്ററുകൾക്ക് മുന്നിൽ നീണ്ട നിര.. ഇന്ന് 68 സിനിമകൾ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ലഹരിയിലാണ് തിരുവനന്തപുരം നഗരം. ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിലും പ്രദര്‍ശന വേദികളില്‍ എന്നത്തേയും പോലെ വന്‍ തിരക്ക് തന്നെയാണ് അനുഭവപ്പെട്ടത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലെങ്കിലും നാടന്‍ പാട്ട് സംഘങ്ങള്‍ മേളയുടെ കൊഴുപ്പ് കൂട്ടുന്നുണ്ട്. അതിനിടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മേളനഗരിയില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചിരുന്നു. ഇത്തരം വൈവിധ്യങ്ങള്‍ തന്നെയാണ് ചലച്ചിത്ര മേളയെ വ്യത്യസ്തമാക്കുന്നതും. രണ്ടാം ദിനത്തില്‍ 68 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനുള്ളത്. മത്സരവിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊളിന എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രം സിംഫണി ഫോര്‍ അന, സെമിഹ് കപ്ലനോഗ്ലുവിന്‌റെ ടര്‍ക്കിഷ് ചിത്രം ഗ്രെയ്ന്‍ എന്നിവയുണ്ട്.
നാവാണ് നായനാർ.. നായകനാണ് നായനാർ.. മരിച്ചിട്ടും മരിക്കാത്ത സഖാവ്.. ഇകെ നായനാരുടെ ഓർമ്മകളിലൂടെ
സിനിമാ പ്രേമികള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ദ യങ് കാള്‍ മാര്‍ക്‌സ് എന്ന സിനിമയുടെ പ്രദര്‍ശനം രാത്രി എട്ട് മണിക്ക് നിശാഗന്ധിയിലാണ് നടക്കുക. നിശാഗന്ധിയുള്‍പ്പെടെ 14 തിയറ്ററുകളിലായി 68 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. അങ്കമാലി ഡയറീസ്, കറുത്ത ജൂതന്‍ എന്നീ മലയാള ചിത്രങ്ങളും ഇന്നത്തെ പട്ടികയിലുണ്ട്. റിസര്‍വേഷന്റെ പേരില്‍ ചില പരാതികള്‍ ഇന്ന് മേളയില്‍ ഉയരുകയുണ്ടായി. റിസര്‍വ് ചെയ്തവര്‍ക്ക് സിനിമ കാണാന്‍ സാധിക്കാത്തതാണ് തിയറ്ററുകള്‍ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.